വാഷിങ്ടൺ ∙ ഫെഡറൽ ബജറ്റ് പാസാകാതെ വന്നതിനെ തുടര്‍ന്ന് യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ ദൈർഘ്യമേറിയ ഭരണസ്തംഭനത്തിലേക്ക് രാജ്യം നീങ്ങുന്നു. ഒക്‌ടോബർ 1ന് ആരംഭിച്ച ഷട്ട്ഡൗൺ 18-ാം ദിവസത്തിലേക്ക് കടന്നതോടെ, ബറാക് ഒബാമയുടെ ഭരണകാലത്ത് 2013-ൽ നടന്ന 17 ദിവസത്തെ അടച്ചുപൂട്ടലിനെ മറികടന്നു.
യുഎസ് ചരിത്രത്തിലെ ദൈർഘ്യമേറിയ അടച്ചുപൂട്ടൽ ഡോണൾഡ് ട്രംപിന്റെ കാലത്താണ് — 2018 ഡിസംബർ 22 മുതൽ 2019 ജനുവരി 25 വരെ നീണ്ടുനിന്ന 35 ദിവസത്തെ ഷട്ട്ഡൗൺ. ഇപ്പോഴത്തെ പ്രതിസന്ധി തുടർന്നാൽ ആ റെക്കോര്‍ഡ് പോലും ഭേദിക്കപ്പെടാനിടയുണ്ടെന്നാണ് സൂചന.
അടച്ചുപൂട്ടൽ ചരിത്രം നോക്കുമ്പോൾ, 1995 ഡിസംബർ 16 മുതൽ 1996 ജനുവരി 6 വരെ 21 ദിവസത്തെ ഭരണസ്തംഭനം ബിൽ ക്ലിന്റന്റെ കാലഘട്ടത്തിലാണ് ഉണ്ടായത്. ഇതാണ് ഇതുവരെയുള്ള രണ്ടാമത്തെ ദൈർഘ്യമേറിയത്. അതിനേക്കാളും നീണ്ടേക്കാവുന്ന സ്ഥിതിയിലേക്ക് ഇപ്പോഴത്തെ പ്രതിസന്ധി നീങ്ങുകയാണ്.
ജിമ്മി കാർട്ടർ, റൊണാൾഡ് റെയ്ഗൻ, ജോർജ് ബുഷ് സീനിയർ തുടങ്ങിയ പ്രസിഡന്റുമാരുടെ കാലത്തും അടച്ചുപൂട്ടലുകൾ നേരിട്ടെങ്കിലും മണിക്കൂറുകൾക്കോ കുറച്ച് ദിവസങ്ങളിലോ അവ പരിഹരിച്ചിരുന്നു. അടുത്തകാലത്ത് ജോർജ് ഡബ്ല്യു. ബുഷും ജോ ബൈഡനും മാത്രമാണ് ഷട്ട്ഡൗൺ നേരിടാതിരുന്നത്.
1980-ൽ അറ്റോർണി ജനറൽ ബെഞ്ചമിൻ സിവിലെട്ടിയുടെ നിയമ വ്യാഖ്യാനത്തെ തുടർന്നാണ് ഈ രീതിയിൽ ഷട്ട്ഡൗൺ നടപ്പിലാകാൻ തുടങ്ങിയത്. ബജറ്റ് പാസാകാതെ വന്നാൽ ജനങ്ങളുടെ സുരക്ഷയുമായി ബന്ധമുള്ളവ ഒഴികെ മറ്റെല്ലാ ഫെഡറൽ വകുപ്പുകളും പ്രവർത്തനം നിർത്തണമെന്നാണ് വ്യാഖ്യാനം.
സെനറ്റിൽ വോട്ടെടുപ്പ് പത്താം തവണയും പരാജയപ്പെട്ടതോടെ പ്രതിസന്ധി കൂടുതൽ ഗുരുതരമായി. ഭരണസ്തംഭനത്തെ തുടർന്ന് സാമൂഹ്യ സുരക്ഷാ ചെലവുകൾ, ആരോഗ്യ പരിചരണം, വിദ്യാർത്ഥി സഹായം തുടങ്ങിയ നിരവധി മേഖലകളിൽ ചെലവുകൾ തടസ്സപ്പെട്ടു.
ട്രംപ് ഭരണകൂടം ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കമെടുത്തെങ്കിലും തൊഴിലാളി യൂണിയനുകളുടെ ഹർജിയിൽ ജില്ലാ ജഡ്ജി സൂസൻ ഇൽസ്റ്റൺ ഉത്തരവ് പുറപ്പെടുവിച്ച് പിരിച്ചുവിടലിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.
ഭരണസ്തംഭനത്തെ ‘താൻ സ്ഥാപിച്ച റെക്കോർഡ്’ തിരുത്തുന്ന നിലയിലേക്ക് തന്നെ ഇപ്പോഴത്തെ സ്ഥിതിഗതികൾ നീങ്ങുന്നതായി രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
















