ബെംഗളൂരു: ബെംഗളൂരു നഗരമധ്യത്തിൽ നടന്ന ക്രൂരമായ കവർച്ചാശ്രമത്തിൽ സ്ത്രീയുടെ വിരലുകൾ വെട്ടിമാറ്റിയ കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവീൺ, യോഗാനന്ദ എന്നിവരാണ് അറസ്റ്റിലായത്. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം. ഗണേശോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഉഷ, വരലക്ഷ്മി എന്നീ രണ്ട് സ്ത്രീകളെ ബൈക്കിലെത്തിയ മോഷ്ടാക്കൾ ഭീഷണിപ്പെടുത്തി സ്വർണം ആവശ്യപ്പെടുകയായിരുന്നു.
ഉഷ തന്റെ സ്വർണമാല ഊരി നൽകിയെങ്കിലും, വരലക്ഷ്മി എതിർത്തുനിന്നു. ഇതിൽ പ്രകോപിതനായ യോഗാനന്ദ, വടിവാൾ ഉപയോഗിച്ച് വരലക്ഷ്മിയുടെ രണ്ട് വിരലുകൾ വെട്ടിമാറ്റുകയും തുടർന്ന് ഏഴ് പവനോളം സ്വർണം കവർന്ന് രക്ഷപ്പെടുകയുമായിരുന്നു.
















