പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ജാർഖണ്ഡിലെ പ്രമുഖ പാർട്ടിയായ ജെഎംഎം എത്തുന്നു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഎംഎം മേധാവി ഹേമന്ത് സോറന്റെ നേതൃത്വത്തിൽ സ്വതന്ത്രമായി മത്സരിക്കുമെന്നും ആറ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നും ജെഎംഎം പ്രഖ്യാപിച്ചു.
ബിഹാർ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) മത്സരിക്കാൻ താൽപ്പര്യമുള്ള സീറ്റുകളെക്കുറിച്ച് രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവിനെ അറിയിച്ചിട്ടുണ്ടെന്ന് ജാർഖണ്ഡ് മന്ത്രി സുദിബ്യ കുമാർ സോനു നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബർ 6 ന് ആർജെഡിയുമായുള്ള സഖ്യ യോഗത്തിൽ താൻ ഈ വിഷയങ്ങൾ ഉന്നയിച്ചിരുന്നുവെന്ന് മന്ത്രി സോനു പറഞ്ഞു.
മുഖ്യമന്ത്രി ഹേമന്ത് സോറനും ആർജെഡി നേതാവ് തേജസ്വി യാദവും ഈ വിഷയം പരസ്പരം ചർച്ച ചെയ്യുമെന്ന് അതേ യോഗത്തിൽ തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ നിലവിൽ ബിഹാറിൽ ഒറ്റയ്‌ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജെഎംഎം പ്രഖ്യാപിക്കുകയായിരുന്നു.
അതേ സമയം ജാർഖണ്ഡ് മുക്തി മോർച്ചയുടെ തനിച്ച് മത്സരിക്കുമെന്ന ഈ തീരുമാനം ആർജെഡിക്കും മഹാസഖ്യത്തിനും കനത്ത തിരിച്ചടിയായേക്കാം. മഹാസഖ്യത്തിന് ജെഎംഎം പരാജയം വരുത്തുമോ എന്ന് കണ്ടറിയണം. ബിഹാർ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളായി നടക്കും, വോട്ടെണ്ണൽ നവംബർ 14 ന് നടക്കും.
















