ലണ്ടൻ: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളിൽ അസംതൃപ്തി പ്രകടിപ്പിച്ച് ബ്രിട്ടൻ. ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമത്തെയും വിദ്വേഷത്തെയും യുകെ ശക്തമായി അപലപിച്ചു. ബംഗ്ലാദേശിലെ ജനാധിപത്യ പരിവർത്തന പ്രക്രിയയെ പിന്തുണയ്‌ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു.
ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് ഹിന്ദുക്കൾ നേരിടുന്ന അക്രമത്തിനും പീഡനത്തിനും എതിരായ നിലപാട് വ്യക്തമാക്കി ഒക്ടോബർ 18 ന് ആണ് ഹൗസ് ഓഫ് കോമൺസിൽ ഈ പ്രസ്താവന പുറപ്പെടുവിച്ചത്. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്റെ നേർക്കുള്ള പീഡനം തുറന്നുകാട്ടിയ കമ്മ്യൂണിറ്റി സംഘടനയായ ഇൻസൈറ്റ് യുകെയുടെ സമീപകാല റിപ്പോർട്ടിന് മറുപടിയായാണ് യുകെയുടെ ഈ പ്രസ്താവന.
ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അക്രമത്തിന്റെയും വിവേചനത്തിന്റെയും സംഭവങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്. “മതപരമായ വിദ്വേഷമോ അക്രമമോ ഉണ്ടാക്കുന്ന ഏതൊരു പ്രവൃത്തിയെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു.” – ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച് ഹൗസ് ഓഫ് കോമൺസ് നേതാവ് സർ അലൻ കാംബെൽ പറഞ്ഞു.
കൂടാതെ ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ സമാധാനപരമായ ജനാധിപത്യ പരിവർത്തനത്തെ പിന്തുണയ്‌ക്കുന്നതിനും ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്. മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം എടുത്തതായും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ബ്രിട്ടീഷ് സർക്കാർ കൂടുതൽ നടപടിയെടുക്കാൻ തയ്യാറാണെന്നും കാംബെൽ വ്യക്തമാക്കി. ബംഗ്ലാദേശിൽ വളർന്നുവരുന്ന മതപരമായ അസഹിഷ്ണുതയ്‌ക്കും അക്രമത്തിനും ഇടയിൽ ആഗോള സമൂഹത്തിന്റെ ആശങ്കകളും ബ്രിട്ടീഷ് സർക്കാരിന്റെ ഈ പ്രതികരണത്തിൽ പ്രതിഫലിപ്പിക്കുന്നുണ്ട്.
















