ന്യൂദൽഹി : പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാന്റെ തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിനായി ഇന്ത്യൻ സൈന്യം മെയ് 7 ന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. ഈ ഓപ്പറേഷനിൽ ഇന്ത്യൻ സൈന്യം പാകിസ്ഥാൻ സൈനിക ആസ്ഥാനങ്ങൾ, ഫോർവേഡ് പോസ്റ്റുകൾ എന്നിവ തകർത്തു തരിപ്പണമാക്കി. ഇതിനായി ഇന്ത്യയുടെ തദ്ദേശീയ പിനാക മൾട്ടിബാരൽ റോക്കറ്റ് ആണ് പ്രധാനമായും ഉപയോഗിച്ചത്. ഇപ്പോൾ ലോക രാജ്യങ്ങൾ തന്നെ ഈ റോക്കറ്റിന് വേണ്ടി ഇന്ത്യയെ സമീപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
യൂറോപ്യൻ രാജ്യമായ ഫ്രാൻസിന് ഇതിൽ വളരെയധികം മതിപ്പുണ്ട്. അവർ അത് വാങ്ങാൻ ആഗ്രഹിക്കുന്നതായിട്ടുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതിന് പിന്നിലുള്ള കാരണം മറ്റൊന്നുമല്ല ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനുമായുള്ള യുദ്ധം മൂന്ന് ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂവെങ്കിലും ശത്രുവിന് ശ്വാസം മുട്ടുന്ന അവസ്ഥയിലേക്ക് ഇന്ത്യ അതിന്റെ ശക്തി പ്രകടിപ്പിച്ചു. ഇന്ത്യയുടെ ദീർഘദൂര റോക്കറ്റുകൾ ശത്രു സ്ഥാനങ്ങൾ ദൂരെ നിന്ന് നശിപ്പിച്ചു. മിസൈലുകൾ കൃത്യമായ ആക്രമണങ്ങൾ നടത്തി. കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ പാകിസ്ഥാൻ ഡ്രോണുകളെ ആകാശത്ത് ചാരമാക്കി. ആദ്യമായി ഇന്ത്യയുടെ തദ്ദേശീയ ശക്തി ലോകം അടുത്തുനിന്നു കണ്ടു. പാകിസ്ഥാന്റെ വിലയേറിയ നിരവധി ആയുധങ്ങൾ നശിപ്പിക്കപ്പെട്ടു. ഈ പടുകൂറ്റൻ സൈനിക വിജയത്തിന്റെ ഫലമായി ഇന്ത്യയുടെ പിനാക റോക്കറ്റുകളെ ലോകം ഉറ്റുനോക്കുകയാണ്.
ഈ മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റത്തിന് 40 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയും. 1990 കളിൽ ഡിആർഡിഒ വികസിപ്പിച്ചെടുത്ത പിനാക ഇപ്പോൾ കരസേനയിലും നാവികസേനയിലും സേവനത്തിലാണ്. അടുത്തിടെ ഡിആർഡിഒ ഇത് നാവിക, വ്യോമസേനകൾക്കായി സ്വീകരിച്ചു. അർമേനിയ ഇതിനകം ഇത് വാങ്ങിയിട്ടുണ്ട്. ഇപ്പോൾ നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഇതിൽ പങ്കാളികളാണ്. എന്നിരുന്നാലും ഫ്രാൻസിന് പ്രത്യേക താൽപ്പര്യമുണ്ട്. മെയ് മാസത്തിൽ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ പിനാകയുടെ കൃത്യത വിലയിരുത്തിയ ശേഷം ഫ്രഞ്ച് ആർമി ചീഫ് ജനറൽ പിയറി ഷിൽ ഇന്ത്യാ സന്ദർശന വേളയിൽ ഈ റോക്കറ്റുകളിലുള്ള തങ്ങളുടെ താത്പര്യം തുറന്ന് പറഞ്ഞിരുന്നു.
ഞങ്ങൾ ഇന്ത്യൻ സംവിധാനങ്ങൾ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റഫേൽ കരാർ മുതൽ ബഹിരാകാശ സഹകരണം വരെ ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള ബന്ധം ദീർഘകാലമായി നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിരോധത്തിൽ ഇപ്പോൾ ഒരു പുതിയ അധ്യായം തുറക്കുകയാണ്. ജനറൽ ഷില്ലിന്റെ സംഘം പിനാക്കയുടെ പ്രകടനത്തെക്കുറിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥരുമായി വിശദമായി ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സീസർ പോലെ അവരുടെ തോക്കുകളുമായി ഈ സംവിധാനം എങ്ങനെ സംയോജിപ്പിക്കാമെന്ന് അവർ പരിശോധിക്കുന്നുണ്ട്. കൂടാതെ പിനാക്കയുടെ കൃത്യതയെയും ദൂരത്തെയും അവർ പ്രശംസിക്കുകയും ചെയ്തിരുന്നു.
ഈ റോക്കറ്റുകൾ തങ്ങളുടെ യൂറോപ്യൻ മേഖലയിൽ ഉപയോഗപ്രദമാകുമെന്ന് ഫ്രാൻസ് വിശ്വസിക്കുന്നുണ്ട്. കൂടാതെ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് ഈ കരാർ അന്തിമമായാൽ 2025 ലെ ഏറ്റവും വലിയ സൈനിക കയറ്റുമതി ഓർഡറായി ഇത് മാറിയേക്കാമെന്നും ദേശീയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
















