അഗർത്തല: അതിർത്തിയിൽ നുഴഞ്ഞു കയറി ഒരു ഗ്രാമീണനെ കൊലപ്പെടുത്തിയതിന് പിന്നാലെ ത്രിപുരയിൽ മൂന്ന് ബംഗ്ലാദേശുകാർ കൊല്ലപ്പെട്ടു. ഒക്ടോബർ 15-നാണ് സംഭവം. അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന മൂന്ന് പൗരന്മാരുടെ മരണത്തിൽ ബംഗ്ലാദേശ് പ്രതിഷേധം രേഖപ്പെടുത്തി. ഈ നടപടിയെ ഹീനമായത്, അംഗീകരിക്കാനാവാത്തത്, ഗുരുതരമായ മനുഷ്യാവകാശ ലംഘനം എന്നിങ്ങനെയാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
മരിച്ചവർക്ക് നീതി ലഭ്യമാക്കണമെന്നും അടിയന്തരവും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടു.
എന്നാൽ, ഇത് കേന്ദ്ര വിദേശ മന്ത്രാലയം തള്ളിക്കളഞ്ഞു. ബിദ്യാബിൽ ഗ്രാമത്തിൽ കന്നുകാലികളെ മോഷ്ടിക്കാൻ അനധികൃത കുടിയേറ്റക്കാർ ശ്രമിച്ചു. നാട്ടുകാർ ഇത് ചോദ്യം ചെയ്തപ്പോൾ അവർ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും തുടർന്ന് നാട്ടുകാർ സ്വയം പ്രതിരോധിക്കുകയുമായിരുന്നു. ഇതിനിടെയാണ് നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടത്.
അധികൃതർ എത്തുമ്പോഴേക്കും കുടിയേറ്റക്കാരിൽ രണ്ടുപേർ മരിച്ചിരുന്നു, മൂന്നാമൻ അടുത്ത ദിവസം ആശുപത്രിയിൽ വെച്ച് പരിക്കുകളെ തുടർന്ന് മരിച്ചു. എല്ലാ മൃതദേഹങ്ങളും ബംഗ്ലാദേശ് അധികൃതർക്ക് കൈമാറിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. അതിർത്തിയിൽ സമാധാനം നിലനിർത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ ജയ്സ്വാൾ, കള്ളക്കടത്ത് തടയാൻ ലക്ഷ്യമിട്ടുള്ള അതിർത്തി വേലി നിർമ്മാണത്തെ പിന്തുണയ്‌ക്കാനും ബംഗ്ലാദേശിനോട് അഭ്യർത്ഥിച്ചു.















