പാലക്കാട്: പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമരയ്‌ക്ക് ഇരട്ട ജീവപര്യന്തം തടവ്. മൂന്നേകാൽ ലക്ഷം രൂപ പിഴയും ഒടുക്കണം. പാലക്കാട് നാലാം അഡി.ജില്ലാ കോടതി ജഡ്ജി കെന്നെത്ത് ജോർജാണ് ശിക്ഷ വിധിച്ചത്. എല്ലാ ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാൽ മതി. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതി നന്നാകുമെന്ന പ്രതീക്ഷയില്ലെന്നും കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. പരോൾ നൽകേണ്ട സാഹചര്യം എപ്പോഴെങ്കിലും ഉണ്ടായാൽ സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കണം. സജിതയുടെ മക്കൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
പിഴ ഒടുക്കാൻ പ്രതി തയാറാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. അങ്ങനെ വന്നാൽ സജിതയുടെ മക്കൾക്ക് ലീഗൽ സർവീസ് അതോറിറ്റി പണം നൽകണമെന്നും കോടതി വ്യക്തമാക്കി.
വിധിയിൽ സന്തോഷമുണ്ടെന്നും നെന്മാറ എംഎൽഎ കെ ബാബു പ്രതികരിച്ചു. പ്രത്യേകതരം മാനസികാവസ്ഥയാണ് ചെന്താമരയുടേതെന്നും ഈ വിധി പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊന്നത്. തന്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിതയാണെന്ന് മന്ത്രവാദി പറഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകം.
വധശിക്ഷവേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതേ കേസിന് പിന്നാലെ ഇരട്ടക്കൊല നടത്തിയത് പ്രോസിക്യൂഷൻ കോടതിയിൽ സൂചിപ്പിച്ചിരുന്നു. പരോൾ പോലും അനുവദിക്കാതെ ശിക്ഷിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം ശിക്ഷയിൽ ഇളവ് വേണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും പ്രതിഭാഗം വാദിച്ചു. സമൂഹത്തെ ബാധിക്കുന്ന കേസല്ലെന്നും അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒരു തെളിവുമില്ലാത്ത കേസാണിതെന്നും പ്രതിഭാഗം വാദിച്ചു.
കേസിൽ 68 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. സജിതയുടെ വീടിനകത്ത് ചോര പതിഞ്ഞ ചെന്താമരയുടെ കാൽപാടുകളാണ് കേസിൽ നിർണായകമായത്. ഒപ്പം മൽപിടുത്തത്തിനിടയിൽ വസ്ത്രത്തിന്റെ പോക്കറ്റ് കീറി നിലത്തുവീണിരുന്നു. ഇത് ചെന്താമരയുടേതാണെന്ന ഭാര്യയുടെ മൊഴിയും പ്രതിക്ക് കുരുക്കായി.














