അഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിന് സാക്ഷിയാവുന്ന ബിഹാറില്‍, ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. വികസനവും സദ്ഭരണവുമാണ് ബിജെപി – ജെഡിയു നേതൃത്വത്തിലുള്ള ഭരണകക്ഷിയായ എന്‍ഡിഎ സഖ്യം മുന്നോട്ടുവയ്‌ക്കുന്നത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും കുടുംബവാഴ്ചയ്‌ക്കും എതിരായ പോരാട്ടമാണ് എന്‍ഡിഎയുടേത്. കോണ്‍ഗ്രസും മുന്‍മുഖ്യമന്ത്രി തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡിയുമാണ് പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നല്‍കുന്നത്.
എന്‍ഡിഎ മുന്നണിയും ആര്‍ജെഡി നയിക്കുന്ന പ്രതിപക്ഷ മുന്നണിയും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടത്തിനാണ് സംസ്ഥാനം സാക്ഷിയാവുന്നത്. ജെഡിയു നേതാവ് നിതീഷ് കുമാറാണ് നിലവില്‍ മുഖ്യമന്ത്രി. ബിജെപി നേതാക്കളായ സാമ്രാട്ട് ചൗധരിയും വിജയകുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരാണ്. ബിജെപി, ജനതാദള്‍ യുണൈറ്റഡ്, ലോക്ജന്‍ശക്തി പാര്‍ട്ടി, എച്ച്എഎം, ആര്‍എല്‍എം എന്നിവയാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്. ആര്‍ജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടും. ബിജെപി (80), ജെഡിയു (45), ആര്‍ജെഡി(77), കോണ്‍ഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ പ്രധാന കക്ഷിനില.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ ബീഹാറിന്റെ വികസനത്തിന് ഗതിവേഗം കൂട്ടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി – ജെഡിയു നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അടിസ്ഥാന സൗകര്യമേഖലകളിലടക്കം ബീഹാര്‍ ഇതുവരെ കാണാത്ത വികസനമാണ് ഇരട്ട എന്‍ജിന്‍ സര്‍ക്കാരിലൂടെ സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്നത്. ഈ വികസനത്തിന്റെ തുടര്‍ച്ചയ്‌ക്കായി വീണ്ടും എന്‍ഡിഎ തന്നെ സംസ്ഥാനത്ത് അധികാരത്തിലെത്തണം.
ബീഹാറിനെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി കേന്ദ്രസര്‍ക്കാര്‍ എല്ലാ മേഖലകളിലും ചരിത്രപരമായ പദ്ധതികള്‍ ആരംഭിക്കുകയും അവ നടപ്പാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്തു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന വഴി നൂറുകണക്കിന് ഗ്രാമങ്ങളെ ബന്ധിപ്പിച്ചു. ബീഹാറിലെ ദേശീയപാതകളുടെ നീളം ഇരട്ടിയിലധികമായി. പാട്ന-ഗയ-ദോഭി, ഭഗല്‍പൂര്‍-ബിഹ്പൂര്‍, ദര്‍ഭംഗ- സഹര്‍സ റോഡ് പോലുള്ള പ്രധാന ഹൈവേ പദ്ധതികള്‍ പൂര്‍ത്തിയാക്കി. ഗംഗാ നദിക്ക് കുറുകെ 17ലധികം പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുകയോ അവസാനഘട്ടത്തിലെത്തുകയോ ചെയ്തിട്ടുണ്ട്. ഇത് വടക്ക് – തെക്ക് ബീഹാര്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നു. റെയില്‍വേ രംഗത്തും സംസ്ഥാനം വിപ്ലവത്തിന്് സാക്ഷ്യം വഹിച്ചു. സംസ്ഥാനത്തെ റെയില്‍വേയുടെ 100% വൈദ്യുതീകരണത്തിലേക്ക് നയിച്ചു. പാട്ന-നളന്ദ, ഗയ-രാജ്ഗിര്‍, സഹര്‍സ-സുപോള്‍ തുടങ്ങിയ പുതിയ റെയില്‍ ലൈനുകള്‍ സ്ഥാപിക്കപ്പെട്ടു. പാട്ന, ഗയ, ദര്‍ഭംഗ, ഭഗല്‍പൂര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തില്‍ വികസിപ്പിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന, ഉജ്ജ്വല യോജന, ആയുഷ്മാന്‍ ഭാരത് യോജന, ജന്‍ ധന്‍ യോജന എന്നിവയിലൂടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ ജീവിതത്തില്‍ സമഗ്ര മാറ്റത്തിന് വഴിതെളിച്ചു. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍, ഇ-നാം പ്ലാറ്റ്ഫോം എന്നിവയിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിച്ചു. മെയ്‌ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മുദ്ര യോജന എന്നിവയിലൂടെ ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് സ്വയംതൊഴിലും മറ്റ് തൊഴില്‍ അവസരങ്ങളും നല്‍കി. ഭക്ഷ്യസംസ്‌കരണം, തുണിത്തരങ്ങള്‍, ഐടി പാര്‍ക്കുകള്‍, ഗംഗാ നദി ക്രൂയിസ് ടൂറിസം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങള്‍ക്കൊപ്പം ബീഹാറില്‍ വ്യവസായവും നിക്ഷേപവും വര്‍ധിച്ചു.
ബീഹാറിനെ കിഴക്കന്‍ ഭാരതത്തിന്റെ തന്നെ വ്യാവസായിക കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിരവധി പദ്ധതികള്‍ പുരോഗമിക്കുന്നു. ഐഐടി പാട്ന, എയിംസ് പാട്ന, ഗയ കേന്ദ്ര സര്‍വ്വകലാശാല, ന്യൂ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി സബോര്‍, ഡിജിറ്റല്‍ സ്‌കില്‍ സെന്റര്‍ എന്നിവ സ്ഥാപിച്ച് വിദ്യാഭ്യാസത്തിനും സാങ്കേതിക വൈദഗ്ധ്യത്തിനും പ്രോത്സാഹനം നല്‍കുന്നു. ബുദ്ധമത ടൂറിസം സര്‍ക്യൂട്ടിലൂടെ ബോധ്ഗയ, വൈശാലി, നളന്ദ, രാജ്ഗിര്‍ എന്നിവയ്‌ക്ക് ആഗോള അംഗീകാരം ലഭിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളില്‍ ബീഹാറിന് പുതിയൊരു വ്യക്തിത്വം ലഭിച്ചു.
ഭരണകക്ഷിയായ എന്‍ഡിഎ നേരത്തെ തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. 243 അംഗ നിയമസഭയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും 101 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ എല്‍ജെപി (രാം വിലാസ്) 29 സീറ്റുകളിലും കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മും രാജ്യസഭാ എംപി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എമ്മും ആറ് സീറ്റുകളിലും വീതമാണ് മത്സരിക്കുന്നത്.
ആദ്യഘട്ട വോട്ടെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഇന്നലെ ആയിരുന്നു. വ്യാഴാഴ്ച രാത്രി 10.30നുശേഷമാണ് പ്രതിപക്ഷ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് പ്രതിപക്ഷ മുന്നണിയുടെ പ്രചാരണം. കോണ്‍ഗ്രസ് നേതാവ് രാഹുലും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ചേര്‍ന്ന് യാത്രയും നടത്തി. എന്നാല്‍, സംസ്ഥാനത്തെ സീറ്റ് വിഭജനം മുന്നണിക്ക് കല്ലുകടിയും പേരുദോഷവും ആയിമാറി. തീരുമാനം ആവാതെ വന്നതോടെ ചില മണ്ഡലങ്ങളില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് നാമനിര്‍ദ്ദേശപത്രികയും സമര്‍പ്പിച്ചു. സഖ്യം വിട്ടേക്കുമെന്ന മുന്നറിയിപ്പും ചില പാര്‍ട്ടികള്‍ നല്‍കിയിട്ടുണ്ട്. ന്യൂദല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കുശേഷം പാട്ന വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും സംസ്ഥാനത്തിന്റെ ചുമതലയുള്ള കൃഷ്ണ അല്ലാവരുവിനും സീറ്റ് ലഭിക്കാത്തവരുടെ അനുയായികളുടെ മര്‍ദ്ദനവും കനത്ത പ്രതിഷേധവുമാണ് നേരിടേണ്ടിവന്നത്.
എന്‍ഡിഎ വീണ്ടും വന്‍ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബീഹാര്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ജയ്സ്വാള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ബീഹാറിനെ വികസിതവും സ്വയംപര്യാപ്തവുമാക്കുന്നതിന് പൊതുജനം വികസനം തെരഞ്ഞെടുക്കും. എന്‍ഡിഎ തുടര്‍ഭരണം നേടുമെന്ന പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം അടിവരയിടുന്നു.
ഭാരത ചരിത്രത്തിലെ ഏറ്റവും ലളിതവും സുതാര്യവും സുരക്ഷിതവുമായ തെരഞ്ഞെടുപ്പായിരിക്കും ഇത്തവണ ബീഹാറില്‍ നടക്കുകയെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതെങ്ങനെയെന്ന് ബീഹാര്‍ രാജ്യത്തിന് മാതൃക കാട്ടി. സംസ്ഥാനത്ത് ആകെ 7.43 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3.92 കോടി പുരുഷന്മാരും 3.5 കോടി സ്ത്രീകളുമാണ്. 14 ലക്ഷം പുതിയ വോട്ടര്‍മാരുമുണ്ട്.
















