ന്യൂദല്‍ഹി: യുവതലമുറയില്‍ പുകവലിയേക്കാളും മദ്യപാനത്തേക്കാളും അപകടം പിടിച്ച പുതിയൊരു അഡിക്ഷന്‍ മൊബൈല്‍ ഫോണിലൂടെ പടര്‍ന്നുപിടിക്കുകയാണെന്ന് ഈയിടെ ഒരു ഡോക്ടര്‍ തന്റെ വീഡിയോയില്‍ വിവരിച്ചിരുന്നു. ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ പോൺ അഡിക്ഷൻ വർധിച്ചു വരികയാണെന്ന് പഠനങ്ങൾ തന്നെ പുറത്തുവരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഡോക്ടര്‍ ഒരു വീഡിയോ പുറത്തുവിട്ടത്. ഇത് വൈറലായി.
ഡോക്ടര്‍ ഇതില്‍ നിന്നും പുറത്തുകടക്കാന്‍ ചില നിര്‍ദേശങ്ങള്‍ വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇതൊന്നുമല്ല യഥാര്‍ത്ഥ പരിഹാരമെന്ന് ചില സാമൂഹ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭാരതീയ സംസ്കാരത്തിന്റെ മൂല്യങ്ങളിലേക്ക് ഈ തലമുറയെ മടക്കിക്കൊണ്ടുവരിക മാത്രമാണ് ഇതിന് പരിഹാരമെന്നാണ് ഈ വിദഗ്ധര്‍ പറയുന്നത്.
തുടർച്ചയായി പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നതിനേക്കാൾ അപകടമാണ് പോൺ അഡിക്ഷൻ എന്നാണ് ഓർത്തോ പീഡിക് സർജനും സ്‌പോട്‌സ് ഡോക്‌ടറുമായ മനൻ വോറ തന്റെ വീഡിയോയിലൂടെ ചൂണ്ടിക്കാട്ടിയത്.
എന്തിനോടും ഉള്ള അമിതമായ ആസക്തി (ലസ്റ്റ്) എപ്പോഴും വ്യക്തിയെ ദുരന്തത്തിലേക്ക് നയിക്കും. കുറ്റകൃത്യം, ലൈംഗികത തുടങ്ങി എല്ലാറ്റിനോടുമുള്ള അമിതമായ ആസക്തി ഒടുവില്‍ എത്തിക്കുന്നത് വലിയ ദുരന്തത്തിലേക്കായിരിക്കും. എന്തിനോടുമുള്ള അമിതമായ ആസക്തി ജീവിതത്തെ, ഓര്‍മ്മശക്തിയെ, വിദ്യാഭ്യാസത്തെ, ബുദ്ധിയെ, മനസ്സമാധാനത്തെ, വിശുദ്ധിയെ, ജ്ഞാനസമ്പാദനത്വരയെ, സമ്പത്തിനെ എല്ലാം തകര്‍ത്തെറിയുന്നുവെന്ന് ഭാരതീയ തത്വശാസ്ത്രം പറയുന്നു.
അതിനാല്‍ ക്ഷമ, ഏകാഗ്രത, ഭൂതദയ, കാരുണ്യം തുടങ്ങിയ മൂല്യങ്ങള്‍ ചെറിയ കുട്ടിയായിരിക്കേ തന്നെ വളര്‍ത്തിക്കൊണ്ടുവരണം. ദൈവപ്രാര്‍ത്ഥന, ധ്യാനം, യോഗ തുടങ്ങിയവയുടെ പ്രാധാന്യം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. എങ്കിലേ ഭാരത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ചുമലിലേറ്റുന്ന കരുത്തുറ്റ യുവാക്കളെ വളര്‍ത്താന്‍ കഴിയൂ.
















