ബെംഗളൂരു : ബെംഗളൂരുവിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് സ്ഥാപനത്തിലെ കാമ്പസിൽ ആൺകുട്ടികളുടെ ശുചിമുറിയിൽ വെച്ച് വിദ്യാർത്ഥിനിയെ സഹപാഠി ബലാത്സംഗം ചെയ്തതായി പരാതി. കേസിൽ ജീവൻ ഗൗഡ എന്ന 21 വയസ്സുള്ള വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ 10 നാണ് സംഭവം നടന്നതെന്ന് ആരോപിക്കപ്പെടുന്നു. പീഡനം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പെൺകുട്ടി പരാതി നൽകിയത്. എഫ്ഐആറിൽ പരാമർശിച്ചിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച് പെൺകുട്ടിയും പ്രതിയും പരസ്പരം അറിയാമായിരുന്നു. സംഭവ ദിവസം ഉച്ചഭക്ഷണ ഇടവേളയിൽ ഗൗഡ പെൺകുട്ടിയെ പലതവണ വിളിച്ച് തന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പെൺകുട്ടി എത്തിയപ്പോൾ അയാൾ വിദ്യാർത്ഥിനിയെ ബലമായി ചുംബിക്കാൻ ശ്രമിച്ചു.
തുടർന്ന് ലിഫ്റ്റ് ഉപയോഗിച്ച് പെൺകുട്ടി അവിടെ നിന്ന് പോകാൻ ശ്രമിച്ചെങ്കിലും അയാൾ വിദ്യാർത്ഥിനിയെ ആറാം നില വരെ പിന്തുടർന്നു. ഈ സമയത്ത് പ്രദേശത്ത് ആരുമില്ലായിരുന്നെന്നും പിന്നീട് ആറാം നിലയിലെ പുരുഷന്മാരുടെ ശുചിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
അതേ സമയം പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ ബിഎൻഎസ് സെക്ഷൻ 64 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
















