ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ തര്‍ക്കം തീരാതെ ഇന്‍ഡി സഖ്യം.
സംസ്ഥാനത്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് പ്രതിപക്ഷ മുന്നണിയുടെ പ്രചാരണം. കോണ്‍ഗ്രസ് നേതാവ് രാഹുലും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ചേര്‍ന്ന് യാത്രയും നടത്തി. എന്നാല്‍, സംസ്ഥാനത്തെ സീറ്റ് വിഭജനം മുന്നണിക്ക് കല്ലുകടിയായിരിക്കുകയാണ്. വിവിധ മണ്ഡലങ്ങളില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയാണ് സഖ്യത്തിലെ വിവിധ പാര്‍ട്ടികള്‍. സഖ്യം വിട്ടേക്കുമെന്ന മുന്നറിയിപ്പും ചില പാര്‍ട്ടികള്‍ നല്‍കിയിട്ടുണ്ട്. അതേസമയം സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പൂര്‍ത്തിയാക്കി മുന്നോട്ടു പോകുകയാണ് എന്‍ഡിഎ മുന്നണി.
അര്‍ഹതപ്പെട്ട സീറ്റ് അനുവദിച്ചില്ലെങ്കില്‍ സഖ്യം വിടുമെന്ന് വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രശ്നപരിഹാരത്തിനായി രാഹുലും തേജസ്വി യാദവുമായും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും സംസാരിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ആര്‍ജെഡിക്ക് 130, കോണ്‍ഗ്രസിന് 61 സീറ്റ് എന്നതായിരുന്നു ധാരണ. എന്നാല്‍ 24 സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി. 15ല്‍ കൂടുതല്‍ സീറ്റുകള്‍ വിഐപിക്ക് നല്‍കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസില്‍ നിന്ന് നല്‍കണമെന്നാണ് തേജസ്വി യാദവിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് തേജസ്വിയുമായും ഖാര്‍ഗെയുമായും രാഹുല്‍ ചര്‍ച്ച നടത്തിയത്.
ന്യൂദല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കുശേഷം പട്നാ വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും സംസ്ഥാനത്തിന്റെ ചുമതലയുള്ള കൃഷ്ണ അല്ലാവരുവിനും സീറ്റ് ലഭിക്കാത്തവരുടെ അനുയായികളുടെ കനത്ത മര്‍ദ്ദനമാണ് നേരിടേണ്ടിവന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയം കയ്യാങ്കളിയില്‍ കലാശിച്ചതോടെ കോണ്‍ഗ്രസ് പത്രിക സമര്‍പ്പിക്കേണ്ട നേതാക്കളെ സ്ഥാനാര്‍ത്ഥിത്വം പ്രത്യേകം അറിയിച്ച് മുന്നോട്ട് പോവുകയാണ്.
















