സിപിഎമ്മിനെ പിളര്‍പ്പിന്റെ വക്കിലെത്തിച്ച വിഭാഗീയത അവസാനിച്ചു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതാക്കളും കുറേക്കാലമായി അവകാശപ്പെട്ടു പോരുന്നത്. എന്നാല്‍ വിഭാഗീയത അവസാനിക്കുകയല്ല, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വിഭാഗീയത വിജയിക്കുകയാണ് ചെയ്തത്. ഇതിന് തെളിവാണ് പിണറായിയുടെ അനുചരന്മാരായ നേതാക്കള്‍ മുന്‍ മന്ത്രി ജി.സുധാകരനെ നിരന്തരം വേട്ടയാടുന്നത്. പിണറായിയുടെ വലംകയ്യായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് കുരിശുയുദ്ധം നടത്തി പാര്‍ട്ടിയില്‍ നിന്ന് സുധാകരനെ പുറത്താക്കാന്‍ തീവ്രശ്രമം നടത്തുന്നത്. പാര്‍ട്ടിയുടെ പിന്തുണയോടെ നേതാക്കള്‍ മയക്കുമരുന്ന് കടത്തും സ്ത്രീ പീഡനവുമൊക്കെ നടത്തുന്നതിനെതിരെ സുധാകരന്‍ ശബ്ദിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.
പ്രായപരിധിയുടെ പേര് പറഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നിഷേധിച്ചതു മുതല്‍ പാര്‍ട്ടിയിലെ പിണറായിസ്റ്റുകള്‍ സുധാകരനെതിരെ യുദ്ധം തുടങ്ങിയതാണ്. പാര്‍ട്ടിയെയും ഭരണത്തെയും സംബന്ധിക്കുന്ന അപ്രി
യ സത്യങ്ങള്‍ വിളിച്ചു പറയുന്നതിനാലാണ് ഇവര്‍ക്ക് സുധാകരന്‍ അനഭിമതനായത്. ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുടെ കാര്യത്തിലും കേരളം ഒന്നാമതാണെന്ന് മുന്‍ ദേവസ്വം മന്ത്രി കൂടിയായ സുധാകരന്‍ കഴിഞ്ഞദിവസം പ്രസംഗിച്ചത് പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. സ്വര്‍ണ്ണക്കവര്‍ച്ചയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് ഭരിക്കുന്നവരും ഒഴിഞ്ഞുമാറുന്നതിനിടെയാണ് സുധാകരന്‍ ഇക്കാര്യം തുറന്നടിച്ചത്. ഭരണത്തിന്റെ തണലിലാണ് ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച നടന്നിട്ടുള്ളതെന്ന് പറയാതെ പറയുകയാണ് സുധാകരന്‍ ചെയ്തത്.
പാര്‍ട്ടിയുടെ ഭാഗമായിരുന്നു കൊണ്ട് പാര്‍ട്ടിയെ വിമര്‍ശിക്കരുതെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് . സുധാകരന്‍ പുറത്തു പോകണം എന്നര്‍ത്ഥം. രാജ്യദ്രോഹം പ്രസംഗിക്കുന്നതും, സംസ്‌കാരത്തിന് നിരക്കാത്ത വിധത്തില്‍ പെരുമാറുന്നതും പ്രശ്നമല്ല, പാര്‍ട്ടിയെ വിമര്‍ശിക്കാതിരുന്നാല്‍ മതിയെന്നാണ് സജി ചെറിയാന്റെ സുവിശേഷം. ഇത് അംഗീകരിക്കാന്‍ സുധാകരന്‍ തയ്യാറല്ല. തന്നെ വിമര്‍ശിക്കാന്‍ സജി ചെറിയാന്‍ ആയിട്ടില്ലെന്നും, അതിനു മുതിര്‍ന്നാല്‍ തനിക്ക് പലതും വിളിച്ചു പറയേണ്ടി വരുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഘട്ടമായപ്പോള്‍, സുധാകരനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി ശ്രമം തുടങ്ങിയിട്ടുമുണ്ട്.
പിണറായിയോടുള്ള വിധേയത്വം പ്രകടിപ്പിക്കാന്‍ തനിക്കെതിരെ രംഗത്തുവന്ന എ.കെ.ബാലനും സുധാകരന്‍ കണക്കിനു കൊടുത്തു. ആലപ്പുഴയിലെ പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ നികൃഷ്ടമായ ആക്രമണത്തിനെതിരെ പ്രതികരിക്കാത്ത ബാലന്‍ തന്നെ ഉപദേശിക്കാന്‍ വരേണ്ടെന്നാണ് സുധാകരന്‍ പറഞ്ഞത്. സുധാകരന്റെ കയ്യില്‍ നിന്ന് കൂടുതല്‍ കിട്ടുമെന്ന് ഭയന്നിട്ടാവാം, സജി ചെറിയാനും ബാലനും പിന്നീട് പ്രതികരിച്ചിട്ടില്ല.
സ്വന്തം തട്ടകമായ ആലപ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെ തോല്‍പ്പിക്കുകയും, മുഖ്യമന്ത്രിയായപ്പോള്‍ നിരന്തരം വേട്ടയാടുകയും ചെയ്ത ചരിത്രം സിപിഎമ്മിലെ വിഭാഗീയതയ്‌ക്കുണ്ട്. പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനാണ് ഇതിന് നേതൃത്വം നല്‍കിയത്. അന്ന് പിണറായിക്കൊപ്പം നിന്ന ജി.സുധാകരനെയാണ് ഇന്ന് പിണറായിസ്റ്റുകള്‍ വേട്ടയാടുന്നത്. ഇത് എക്കാലത്തെയും കമ്മ്യൂണിസ്റ്റ് രീതിയാണ്. ലെനിനെതിരെ തനിക്കൊപ്പം നിന്നവരെയൊക്കെ സ്റ്റാലിന്‍ പില്‍ക്കാലത്ത് കൊലപ്പെടുത്തിയിട്ടുണ്ട്. സ്റ്റാലിനെ കൊലപ്പെടുത്തിയതും സ്വന്തം അനുയായികളാണ്. ഇതിന്റെ വിദൂര സാദൃശ്യം സിപിഎമ്മിലെ വിഭാഗീയതയ്‌ക്കുണ്ട്. അത് അവസാനിച്ചിട്ടില്ലെന്നും, അവസാനിക്കാന്‍ പോകുന്നില്ലെന്നുമാണ് ജി.സുധാകരന് എതിരായ വേട്ടയാടല്‍ തെളിയിക്കുന്നത്.















