ലിമ : നേപ്പാളിനും മഡഗാസ്കറിനും ശേഷം ഇപ്പോൾ ലാറ്റിനമേരിക്കൻ രാജ്യമായ പെറുവും ജനറൽ-ഇസഡ് പ്രതിഷേധങ്ങളുടെ തീയിൽ എരിയുകയാണ്. പ്രസിഡന്റ് ജോസ് ജാരി രാജിവയ്‌ക്കാൻ വിസമ്മതിക്കുന്നതാണ് രാജ്യത്ത് കൂടുതൽ സംഘർഷം വ്യാപിക്കാൻ കാരണമാകുത്. പ്രതിഷേധത്തിനിടെ ഒരാൾ മരിക്കുകയും കുറഞ്ഞത് 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ 80 പോലീസ് ഉദ്യോഗസ്ഥരും 10 പത്രപ്രവർത്തകരും ഉൾപ്പെടുന്നു. പ്രതിഷേധത്തിനിടെ 32 വയസ്സുള്ള പ്രതിഷേധക്കാരനും ഹിപ്-ഹോപ്പ് ഗായകനുമായ എഡ്വേർഡോ റൂയിസ് ആണ് മരിച്ചതെന്ന് പെറുവിയൻ അധികൃതർ അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്ത ഒരു ബഹുജന പ്രകടനത്തിനിടെയാണ് റൂയിസിന് വെടിയേറ്റതെന്ന് അധികൃതർ പറയുന്നു.
മെച്ചപ്പെട്ട പെൻഷനും വേതനവും ആവശ്യപ്പെട്ടാണ് രാജ്യത്ത് ജെൻ-ഇസഡ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. ഇതിനോടൊപ്പം കുറ്റകൃത്യങ്ങൾക്കും അഴിമതിക്കും എതിരായ രോഷവും പ്രതിഷേധക്കാരിൽ ആളിക്കത്തി. പെറുവിന്റെ ഏഴാമത്തെ പ്രസിഡന്റ് ഒക്ടോബർ 10 ന് അധികാരമേറ്റതിനെത്തുടർന്ന്, പെറുവിന്റെ പുതിയ പ്രസിഡന്റിന്റെയും ചില നിയമനിർമ്മാതാക്കളുടെയും രാജി പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നിലവിൽ പ്രസിഡന്റ് ജോസ് ജാരി രാജിവയ്‌ക്കാൻ വിസമ്മതിക്കുന്നത് പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.
















