പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുഖ്യ പ്രതിസ്ഥാനത്തേക്ക് ദേവസ്വം ബോര്‍ഡും. വിജിലന്‍സിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും വിശദാന്വേഷണത്തിലാണ് പ്രധാന ആസൂത്രകര്‍ 2019-ലെ ദേവസ്വം ബോര്‍ഡ് തന്നെയാണെന്ന് വ്യക്തമായത്. ബോര്‍ഡ് അംഗങ്ങളുടെ ഉന്നത സിപിഎം ബന്ധം കൊള്ള സര്‍ക്കാര്‍ അറിവോടെയാകാമെന്ന സംശയവും ബലപ്പെടുത്തുന്നു.
2019 മാര്‍ച്ചില്‍ ശ്രീകോവില്‍ വാതില്‍ മാറ്റാന്‍ അനുമതി നല്‍കിയത് ബോര്‍ഡാണ്. വാതില്‍ തകരാറിലാണെന്ന് ആരും റിപ്പോര്‍ട്ട് ചെയ്തതായി രേഖയില്ല. വാതിലിന്റെ അവസ്ഥയെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാകേണ്ടത് നട തുറക്കാന്‍ അവകാശമുള്ള തന്ത്രിക്കും മേല്‍ശാന്തിക്കുമാണ്. അവര്‍ ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ ധരിപ്പിച്ചതായി മഹസറിലില്ല. പഴയ വാതില്‍ ഇളക്കി പുതിയത് സ്ഥാപിക്കാന്‍ അനുമതി നല്‍കിയത് അന്നത്തെ ദേവസ്വം കമ്മിഷണര്‍ വാസു അടങ്ങുന്ന ബോര്‍ഡാണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
എന്നാല്‍ പഴയ വാതില്‍ സ്വര്‍ണം പൊതിഞ്ഞതാണെന്നതോ അത് സ്‌ട്രോങ് റൂമിലേക്ക് മാറ്റേണ്ടതാണെന്നതോ തിരുവാഭരണ രജിസ്റ്ററിലില്ല. സ്‌ട്രോങ് റൂമിലേക്കു മാറ്റിയതായും രേഖകളില്ല.
കട്ടിളപ്പാളികള്‍ ഇളക്കി മാറ്റാന്‍ ബോര്‍ഡ് 2019 മാര്‍ച്ച് 20-നാണ് അനുമതി നല്‍കിയത്. മുന്നോടിയായി ഫെബ്രുവരി 19-ന് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി. സുധീഷ് കുമാര്‍, ദേവസ്വം കമ്മിഷണറായ വാസുവിന് അയച്ച കത്തില്‍ ‘ശ്രീകോവില്‍ കട്ടിളയിലെ സ്വര്‍ണം പൂശിയ ചെമ്പു പാളികള്‍’ എന്ന് എഴുതിയിരുന്നു. എന്നാല്‍ വാസു നല്‍കിയ ശിപാര്‍ശയില്‍ ‘സ്വര്‍ണം പൂശിയത്’ എന്നത് ഒഴിവാക്കി ചെമ്പുപാളികള്‍ എന്ന് മാത്രമാണ് എഴുതിയത്.
ഈ കത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മഹസറില്‍ ‘തൂക്കം’ എന്ന ശീര്‍ഷകത്തില്‍ പ്രത്യേകം പറയുന്നത് കട്ടിളയുടെ ഇരുവശങ്ങളിലായുള്ള നാല് ചെമ്പു പാളികളും പടിയുടെ മുകളില്‍ ഉള്‍വശത്തെ ഒരു ചെമ്പുപാളിയും കട്ടിളയുടെ മുകളിലുള്ള ശിവരൂപവും പ്രഭയും വ്യാളീരൂപവും ഉള്‍പ്പെട്ട തകിടും എന്നാണ്. പാളികള്‍ ചെമ്പാണെന്ന് സ്ഥാപിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.
ഉദ്യോഗസ്ഥരെ ആദ്യം പ്രതിപ്പട്ടികയില്‍ ചേര്‍ത്ത വിജിലന്‍സ് കട്ടിളപ്പാളി ഇളക്കിയ വിഷയത്തില്‍ അന്നത്തെ ബോര്‍ഡിനെ എട്ടാം പ്രതിസ്ഥാനത്ത് ചേര്‍ത്തതും ഈ കെണ്ടത്തലിലാണ്.
സമാനമായ കാര്യമാണ് 2019 ജൂലൈ 20-ന് ദ്വാരപാലക ശില്‍പത്തിലെ പാളികള്‍ ഇളക്കിയപ്പോള്‍ സംഭവിച്ചത്. ഇത് സംബന്ധിച്ച് ശബരിമല തന്ത്രി കണ്ഠര് രാജീവര് എഴുതിയ കത്തില്‍, ‘ദ്വാരപാലകരുടെ ശില്‍പത്തിലെ സ്വര്‍ണ പാളിയിലെ നിറം മങ്ങി ഉണ്ടായ കേടുപാടുകള്‍ പരിഹരിക്കാന്‍’ എന്ന പരാമര്‍ശം ബോര്‍ഡ് ‘ചെമ്പ്’ എന്നാക്കി മാറ്റി. അഡ്മിനി
സ്‌ട്രേറ്റീവ് ഓഫീസര്‍ എന്തിന് തന്ത്രിയുടെ പരാമര്‍ശം തിരുത്തി എന്നത് അന്വേഷിക്കണം.
ദ്വാരപാലക ശില്‍പ്പങ്ങള്‍ പോറ്റിയുടെ കൈവശം കൊടുത്തു വിടാന്‍ നിര്‍ദേശിച്ചത് ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാര്‍ ആയിരുന്നു എന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന്റെ മൊഴിയും സ്വര്‍ണക്കൊള്ളയിലും ബോര്‍ഡിന്റെ പങ്ക് വ്യക്തമാക്കുന്നു. കൂടാതെ ദ്വാരപാലക പാളികള്‍ ചെമ്പായിരുന്നു എന്ന് പത്മകുമാര്‍ പല കുറി മാധ്യമങ്ങള്‍ക്ക് മുന്നിലും പറഞ്ഞു. കട്ടിളപ്പാളി കൊള്ളയിലെന്നപോലെ ദ്വാരപാലക പാളി കൊള്ളയിലും ബോര്‍ഡിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണിവ.
സ്വര്‍ണപ്പാളികളുടെ സുരക്ഷയ്‌ക്ക് പോറ്റി യോടൊപ്പം പോലീസോ ദേവസ്വം അധികൃതരോ പോകാതിരുന്നതിന്റെ ഉത്തരവാദിത്വവും ബോര്‍ഡിനാണ്. തിരിമറി നടത്താന്‍ ബോര്‍ഡ് സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.
















