തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ. തിരുവനന്തപുരത്ത് വച്ച് എസ്ഐടി സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തിരുന്നു. ഈഞ്ചക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത്. കസ്റ്റഡിയിലെടുത്ത് 12 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. കേസിൽ പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയ രണ്ട് എഫ്ഐആറിലും ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയാണ്.
ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയായി. എസ് പി ബിജോയ് യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തത്. ശബരിമലക്കേസില്‍ പ്രതിപ്പട്ടികയിലുള്ളവരില്‍ ആദ്യ അറസ്റ്റാണിത്.
ഇന്നലെയാണ് ശബരിമല ദ്വാരപാലകരുടെ സ്വര്‍ണപ്പാളി കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം രാവിലെ കിളിമാനൂരിന് സമീപം പുളിമാത്തുള്ള വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. സ്വര്‍ണപ്പാളി എത്തിച്ച സ്ഥലങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തുന്നതിനിടയിലാണ് കസ്റ്റഡിയില്‍ എടുക്കുന്നത്.
പ്രത്യേക സംഘത്തിലെ രണ്ട് അംഗങ്ങള്‍ ചെന്നൈയിലും ഹൈദരാബാദിലും പരിശോധന നടത്തുന്നുണ്ട്. പോറ്റിയെ പ്രധാന പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണപ്പാളി കടത്തിയ കേസില്‍ എസ്എടി അന്വേഷണം തുടങ്ങിയതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കാണാനില്ലാത്തത് പല അഭ്യൂഹങ്ങള്‍ക്കും ഇടായാക്കി. എന്നാല്‍ പോറ്റി എസ്‌ഐടിയുടെ നിരീക്ഷണത്തിലായിരുന്നു.
അതേസമയം ശബരിമലയില്‍ പ്രത്യേക അന്വേഷണ സംഘം സ്വര്‍ണക്കൊള്ള സംബന്ധിച്ച 2019 കാലത്തെ രേഖകള്‍ ഇന്നലെ പരിശോധിച്ചു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസില്‍ എത്തിയാണ് ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തിയത്. ദേവസ്വം വിജിലന്‍സിന്റെ പരിശോധന ദിവസങ്ങള്‍ക്ക് മുമ്പ് നടന്നിരുന്നു. ദേവസ്വം കമ്മിഷണര്‍ മുതല്‍ തിരുവാഭരണ കമ്മിഷണര്‍ വരെ ഒപ്പിട്ട രേഖകളും മഹസറുകളും പരിശോധനയില്‍ ഉള്‍പ്പെടുന്നു.
















