ന്യൂദല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് മോദി തനിക്ക് ഉറപ്പ്നല്‍കിയെന്ന യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ പ്രസ്താവന ഇന്ത്യ നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ ഇന്നലെ ടെലിഫോണിൽ സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്‍റ് ട്രംപും തമ്മിൽ സംഭാഷണമോ ടെലിഫോൺ കോളോ നടന്നിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്നലെ രണ്ട് നേതാക്കളും തമ്മിൽ സംഭാഷണം നടന്നോ എന്ന കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
“പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ഒരു സുഹൃത്താണ്. ഞങ്ങൾക്ക് ഒരു മികച്ച ബന്ധമുണ്ട്. ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനല്ല. റഷ്യയിൽ നിന്ന് അവർ എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നൽകി”യെ- ഇതായിരുന്നു ട്രംപിന്റെ പ്രസ്താവന. .
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് അമേരിക്കക്ക് ഉറപ്പ് നൽകിയിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ്. അസ്ഥിരമായ ഊർജ്ജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സ്ഥിരമായ മുൻഗണന നൽകും. ഇതിന്റെ ഭാഗമായാണ് റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യാ പാക് യുദ്ധം നിര്‍ത്തിയത് താന്‍ ഇടപെട്ടത് മൂലമാണെന്ന ട്രംപിന്റെ പ്രസ്താവനയും നേരത്തെ ഇന്ത്യ തള്ളിയിരുന്നു. ഇന്ത്യയുടെ റഫാല്‍ ഉള്‍പ്പെടെ അഞ്ച് വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടു എന്ന ട്രംപിന്റെ പ്രസ്താവനയും ഇന്ത്യ നിഷേധിച്ചിരുന്നു.
















