ടെഹ്രാൻ : യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർക്ക് വമ്പൻ തിരിച്ചടി . ഇസ്രായേൽ വ്യോമാക്രമണത്തിൽ ചീഫ് ഓഫ് സ്റ്റാഫും ഏറ്റവും മുതിർന്ന സൈനിക ഓഫീസർമാരിൽ ഒരാളുമായ മുഹമ്മദ് അബ്ദുൽ കരീം അൽ-ഗമാരി കൊല്ലപ്പെട്ടു .
ഹൂത്തി മിലിഷ്യയുടെ സൈനിക ഘടനയിൽ വളരെ സ്വാധീനമുള്ള വ്യക്തിയായിരുന്നു മുഹമ്മദ് അബ്ദുൽ ഗമാരി. സൗദി അറേബ്യയ്‌ക്കും മറ്റ് പ്രതിപക്ഷ സേനകൾക്കുമെതിരായ തന്ത്രപരമായ പ്രവർത്തനങ്ങളുടെയും സൈനിക നടപടികളുടെയും പ്രധാന ആസൂത്രകനായി ഗമാരി കണക്കാക്കപ്പെട്ടിരുന്നു. ഗമാരിയുടെ മരണം ഹൂത്തി സംഘടനയ്‌ക്ക് വലിയ തന്ത്രപരമായ നഷ്ടമായി കണക്കാക്കപ്പെടുന്നു.ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾക്ക് കഠിനമായി ശിക്ഷിക്കപ്പെടുമെന്ന് പ്രസ്താവന മുന്നറിയിപ്പ് നൽകി ഹൂത്തി വിമതർ രംഗത്തെത്തിയിട്ടുണ്ട്.
“അൽ-ഗമാരിയുടെ രക്തസാക്ഷിത്വം ഞങ്ങളുടെ മനോവീര്യം തകർക്കില്ല, മറിച്ച് ഞങ്ങളുടെ ചെറുത്തുനിൽപ്പിനെ ശക്തിപ്പെടുത്തും. ഇസ്രായേലുമായുള്ള ഞങ്ങളുടെ സംഘർഷം ഇതുവരെ അവസാനിച്ചിട്ടില്ല, എന്തുവിലകൊടുത്തും ഞങ്ങൾ ഇസ്രായേലിനെ തകർക്കും ,” ഹൂത്തി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
ആഗസ്റ്റിൽ യെമനിലെ സനയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഹൂത്തി ഗ്രൂപ്പിന്റെ ചീഫ് ഓഫ് സ്റ്റാഫ്, പ്രതിരോധ മന്ത്രി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രധാനമന്ത്രിയും യെമനിലെ ഹൂത്തികൾ നയിക്കുന്ന സർക്കാരിന്റെ നിരവധി മന്ത്രിമാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഗാസയിലെ പലസ്തീനികളുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഹൂത്തി വിമതർ ഇസ്രായേലിന് നേരെ മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. അവയിൽ ഭൂരിഭാഗവും ഇസ്രായേൽ ആകാശത്ത് വെച്ച് വെടിവച്ചു വീഴ്‌ത്തി. യെമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ ആക്രമിച്ചുകൊണ്ടാണ് ഇസ്രായേൽ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
















