ബെയ്ജിംഗ്: പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷലായ അസിം മുനീറും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും വൈറ്റ് ഹൗസില്‍ ട്രംപിനെ സന്ദര്‍ശിച്ച വേളയില്‍ അസിം മുനീര്‍ തുറന്ന പെട്ടിയില്‍ റെയര്‍ എര്‍ത്ത് ആണെന്ന് അമേരിക്കയിലെ ട്രംപ് അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാകിസ്ഥാനില്‍ നിന്നും അമേരിക്ക റെയര്‍ എര്‍ത്ത് വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയെന്നും ആദ്യ ഓര്‍ഡര്‍ അമേരിക്കയിലേക്ക് പാകിസ്ഥാന്‍ കയറ്റുമതി ചെയ്തെന്നും വാര്‍ത്തകള്‍ പിന്നാലെ വന്നിരുന്നു. എന്നാല്‍ ഇതെല്ലാം വ്യാജവാര്‍ത്തകളാണെന്നും ചൈനയെ പ്രതിരോധത്തിലാക്കാന്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ വ്യാജമായി സൃഷ്ടിച്ച വാര്‍ത്തകളാണെന്നും ചൈന പറയുന്നു.
വൈറ്റ് ഹൗസില്‍ അസിം മുനീര്‍ ട്രംപിന് തുറന്നുകാണിക്കുന്ന പെട്ടിയില്‍ റെയര്‍ എര്‍ത്ത് അല്ലെന്നാണ് ചൈന അവകാശപ്പെടുന്നത്. അസിം മുനീറിന്റെ പെട്ടിയില്‍ അമേരിക്കന്‍ പ്രസിഡന്‍റിനും മറ്റും പാകിസ്ഥാന്‍ സമ്മാനമായി നല്‍കാന്‍ കൊണ്ടുവന്ന അപൂര്‍വ്വ രത്ന അയിരുകളാണെന്ന് ചൈനയുടെ വിദേശകാര്യവക്താവ് ലിന്‍ ജിയാന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വ്യക്തമായ ഫോട്ടോകളും ചൈന പുറത്തുവിട്ടിരുന്നു. ഇതോടെ ട്രംപും ട്രംപ് അനുകൂല മാധ്യമങ്ങളും പ്രതിക്കൂട്ടിലായിരിക്കുകയാണ്.
വൈദ്യുതിവാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം തുടങ്ങി പല ആധുനിക വ്യവസായരംഗത്തും ഉല്‍പാദനരംഗത്ത് അത്യന്താപേക്ഷിതമായ മൂലകങ്ങളാണ് റെയര്‍ എര്‍ത്ത്. ഇതിന്റെ ക്ഷാമം അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും വലയ്‌ക്കുകയാണ്. അവിടുത്തെ വൈദ്യുത വാഹന നിര്‍മ്മാണം പോലും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ലോകത്തിലെ 70 ശതമാനം റെയര്‍ എര്‍ത്തും ഉല്‍പാദിപ്പിക്കുന്നത് ചൈനയാണ്. ഇത് ഉല്‍പാദിപ്പിക്കുക എന്നത് ഏറെ ക്ലിഷ്ടമായ ജോലി ആയതിനാല്‍ മറ്റ് രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈന ഇവയുടെ കയറ്റുമതി നിയന്ത്രിച്ചിരിക്കുകയാണ്. അത്യാവശ്യമെങ്കില്‍ മാത്രമേ മറ്റ് രാജ്യങ്ങള്‍ക്ക് നല‍്കൂ. എന്തിന് മിസൈല്‍ നിര്‍മ്മാണത്തിന് പോലും റെയര്‍ എര്‍ത്തും അപൂര്‍വ്വ ഭൗമകാന്തങ്ങളും സുപ്രധാനമാണെന്നതിനാല്‍ കൂടിയാണ് ചൈന റെയര്‍ എര്‍ത്ത് ആര്‍ക്കും നല്‍കാതെ ലോകത്തെ വെല്ലുവിളിക്കുന്നത്.
റെയര്‍ എര്‍ത്തിന്റെ അഭാവം അമേരിക്കയെ വലിയ പ്രതിസന്ധിയില്‍ ആഴ്തുകയാണ്. റെയര്‍ എര്‍ത്ത് അമേരിക്കയ്‌ക്ക് നല്‍കാന്‍ കഴിയില്ലെന്ന് ചൈന പ്രഖ്യാപിച്ചതോടെയാണ് ചൈനയ്‌ക്കെതിരെ ട്രംപ് പിഴത്തീരുവ എന്ന നിലയില്‍ 100 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്. ഇത് അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചിരിക്കുകയാണ്.
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കം ഇതോടെ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. അപൂർവ എർത്ത് ലോഹങ്ങളുടെ (Rare Earths) കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളാണ് നിലവിലെ സംഘർഷങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ഈ നടപടികൾ ആഗോള വിതരണ ശൃംഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചതിന് കാരണം അമേരിക്കയാണെന്ന് തുറന്നടിച്ചിരിക്കുകയാണ് ചൈന.
ചൈനയുടെ അപൂർവ എർത്ത് നിയന്ത്രണങ്ങളെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ, ലോകത്തിലെ രണ്ട് വൻശക്തികൾ തമ്മിലുള്ള വ്യാപാര ബന്ധത്തിലെ ആഴത്തിലുള്ള വിശ്വാസക്കുറവിനെയാണ് അടിവരയിടുന്നത്.
















