തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത് എസ് ഐ ടി. രാവിലെ കാരേറ്റ് പുളിമാത്തുള്ള വീട്ടിലെത്തിയ എസ് ഐ ടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോവുകയായിരുന്നു.
തിരുവനന്തപുരത്തെ അജ്ഞാത കേന്ദ്രത്തിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കസ്റ്റഡിയിലെടുക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂരിൽ എത്തിച്ച സ്വർണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപാടുകളിലെ ദുരൂഹത സംശയിക്കുന്ന അന്വേഷണസംഘം തുടർ അന്വേഷണത്തിൽ സ്ഥാപന അധികാരികളെയും പ്രതിചേർത്തേക്കും. റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ പെട്ടെന്ന് ധനികനായി മാറുകയും ശബരിമലയിലെ സ്‌പോണ്‍സറായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി.
പുളിമാത്ത് ദേവക്ഷേത്രത്തിലെ പൂജാരിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ചെറുപ്പകാലം മുതല്‍ക്കേ പിതാവിനൊപ്പം ക്ഷേത്രത്തില്‍ പൂജയ്‌ക്ക് സഹായത്തിനായി അദ്ദേഹം കൂടുമായിരുന്നു. കൂടാതെ, സമീപക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ പൂജാരിമാരുടെ സഹായിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.
പത്താം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. ബംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പ ക്ഷേത്രത്തില്‍ വര്‍ഷങ്ങളോളം പൂജാരിയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് പേരെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റി ഇതിനുശേഷമാണ് ശബരിമലയിലേക്ക് എത്തുന്നത്.
















