പ്രയാഗ്‌രാജ്: നാലാമത്തെ ഭാര്യയ്‌ക്ക് പതിവായി പ്രതിമാസ ജീവനാംശം നൽകണമെന്നും അല്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അലഹബാദ് ഹൈക്കോടതി സമാജ്‌വാദി പാർട്ടി എംപി മൊഹിബുള്ള നദ്‌വിയോട് നിർദ്ദേശിച്ചു. കൂടാതെ ഒത്തുതീർപ്പിലെത്താൻ നദ്‌വിക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ച കോടതി പ്രതിമാസം 30,000 രൂപ ഭാര്യക്ക് ജീവനാംശമായി നൽകാനും നിർദ്ദേശിച്ചു. വിവാഹ തർക്കത്തിന് പരിഹാരം കാണുന്നതിനായി ജസ്റ്റിസ് സുഭാഷ് ചന്ദ്ര ശർമ്മ വിഷയം ഹൈക്കോടതിയുടെ മധ്യസ്ഥ കേന്ദ്രത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
2024 ഏപ്രിൽ 1-ന് ആഗ്ര കുടുംബ കോടതി അഡീഷണൽ ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് മൊഹീബുള്ള നദ്‌വി ഒരു ഹർജി ഫയൽ ചെയ്തിരുന്നു. ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെ വിഷയം ഒരു വിവാഹ തർക്കവുമായി ബന്ധപ്പെട്ടതാണെന്നും അത് രമ്യമായി പരിഹരിക്കാൻ നദ്‌വി ആഗ്രഹിക്കുന്നുവെന്നും എംപിയുടെ അഭിഭാഷകൻ വാദിച്ചു.
തുടർന്ന് ഹർജിക്കാരന്റെ അഭിഭാഷകന്റെ വാദങ്ങൾ അംഗീകരിച്ചുകൊണ്ട് രേഖകളുടെയും മുമ്പാകെ അവതരിപ്പിച്ച വാദങ്ങളുടെയും അടിസ്ഥാനത്തിൽ കേസിന്റെ സ്വഭാവം മധ്യസ്ഥതയിലൂടെ വിഷയം പരിഹരിക്കാനുള്ള സാധ്യതയുണ്ടെന്ന് കോടതിക്ക് ബോധ്യമുണ്ടെന്നും ഈ സാധ്യത ആരായാൻ ശ്രമിക്കണമെന്നും കോടതി പറഞ്ഞു. എന്നിരുന്നാലും ഹർജിക്കാർ പ്രസ്തുത തുക നിക്ഷേപിക്കുന്നതിൽ പരാജയപ്പെടുകയോ നിലവിലുള്ള ജീവനാംശം അടയ്‌ക്കുന്നതിൽ പരാജയപ്പെടുകയോ മധ്യസ്ഥത പരാജയപ്പെടുകയോ ചെയ്താൽ ഇടക്കാല ഉത്തരവ് സ്വയമേവ അസാധുവാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
















