വെഞ്ഞാറമൂട് : വെഞ്ഞാറമൂട് മേല്‍പ്പാല നിര്‍മാണം തുടങ്ങിയതിനെ തുടര്‍ന്ന് ദിനം പ്രതി മാറ്റുന്ന ട്രാഫിക് പരിഷ്‌കരണങ്ങളില്‍ ചുറ്റി ത്തിരിഞ്ഞ് യാത്രക്കാര്‍. കണ്ട് രസിച്ച് സംസ്ഥാന ദേശീയ പാത അധികൃതരും സ്ഥലം എംല്‍എ ജി.കെ. മുരളിയും.
വെഞ്ഞാറമൂട് ടൗണില്‍ പ്രവേശിക്കാതെ ആറ്റിങ്ങല്‍, കിളിമാനൂര്‍, തിരുവനന്തപുരം, കഴക്കൂട്ടം ഭാഗത്തേക്ക് പോകാന്‍ സാധിക്കുന്ന എല്ലാ റിംഗ് റോഡുകളും സഞ്ചാര യോഗ്യമല്ലാതായി മാറി. ഒരു റോഡ് എങ്കിലും നന്നാക്കിയിട്ട് മേല്‍പ്പാലം പണി തുടങ്ങിയിരുന്നെങ്കില്‍ ഇത്രയധികം ദുര്‍ഗതി ഉണ്ടാകില്ലായിരുന്നു. തുലാവര്‍ഷം കൂടി ശക്തി പ്രാപിച്ചതോടെ റോഡിലെ കുഴികള്‍ എല്ലാം വെള്ളക്കെട്ടുകളായി മാറി ഇരുചക്ര വാഹനങ്ങള്‍ക്ക് അപകടക്കെണിയായി.
കാല്‍ നാടയാത്രക്കാര്‍ക്ക് വഴി നടക്കാന്‍ പോലും വയ്യാത്ത സ്ഥിതി. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്ക് യഥാസമയം എത്താന്‍ സാധിക്കുന്നില്ല. അത്യാസന്ന നിലയില്‍ ആശുപത്രികളിലേക്ക് രോഗികളുമായി ആമ്പുലന്‍സുകള്‍ റേഡുകളില്‍ ചുറ്റിതിരിയുന്നതോടെ രോഗികളുടെ ജീവന്‍ നിലനില്‍ക്കുന്നത് ഭാഗ്യം കൊണ്ട് മാത്രം.
മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ റിംഗ് റോഡുകള്‍ സഞ്ചാര യോഗ്യമല്ലാത്തതിനെ പറ്റി എംഎല്‍എ യോട് സൂചിപ്പിച്ചപ്പോള്‍ പറഞ്ഞത് അമ്പലം മുക്ക് വഴി പിരപ്പന്‍കോട് വരെയുള്ള റോഡ് വളരെ നല്ലതാണെന്നും വെറും പത്ത് മിനിറ്റിന്റെ താമസമെ എത്തേണ്ടിടത്ത് എത്താനെന്നായിരുന്നു പറഞ്ഞത്. ഇപ്പോള്‍ പത്തു മണിക്കൂറായലും എത്താന്‍ പറ്റാത്ത സ്ഥിതിയായി.
വെഞ്ഞാറമൂട് ജംഗ്ഷനില്‍ കയറാതെ ആറ്റിങ്ങല്‍ റോഡ് കൊട്ടാരക്കുളം റിംഗ് റോഡ് വഴി എംസി റോഡില്‍ പ്രവേശിക്കാന്‍ കഴിയുന്ന റോഡ് കുറെ വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന സ്ഥിതിയിലാണ് തടാകം പോലെയുള്ള വെള്ളക്കെട്ടാണിവിടെ. രാത്രി ആയാല്‍ ഇട റോഡുകളില്‍ ഒന്നില്‍ പോലും വേണ്ടത്ര വെളിച്ചമില്ല. വാഹനങ്ങള്‍ തമ്മില്‍ ഉരസിയും കൂട്ടിമുട്ടിയും ഉണ്ടാകുന്ന അപകടങ്ങള്‍ പതിവാകുകയും യാത്രക്കാര്‍ തമ്മിലുള്ള വാക്ക് തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലേക്ക് വരെ എത്തുന്നുണ്ട്.
















