എറണാകുളം ജില്ലയിലെ പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം ‘മതേതര കേരളം’ എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ്. ഒരു വിദ്യാര്‍ഥിനിയെ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നില്ല എന്നു പറഞ്ഞു എസ്ഡിപിഐ ഭീകരര്‍ സംഘടിച്ചെത്തി അതിക്രമങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് മാനേജ്മെന്റിന് രണ്ടു ദിവസം സ്‌കൂള്‍ അടച്ചിടേണ്ടിവന്നത് അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സ്‌കൂള്‍ യൂണിഫോം എന്താകണമെന്ന് തീരുമാനിക്കാനുള്ള അവകാശം മാനേജ്മെന്റിനുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടു കോടതിവിധികളും ഉള്ളതാണ്. ഇതൊന്നും അംഗീകരിക്കാതെയാണ് ഇസ്ലാമിക മതമൗലിക വാദികള്‍ സ്‌കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിദ്യാര്‍ഥിനികളുടെ മാനസികാവസ്ഥയെയും പരീക്ഷാ കാലത്തെ പഠനത്തെയും ബാധിക്കുന്ന പ്രശ്നമായിരുന്നിട്ടും മാനേജ്മെന്റിന്റെ പരാതിയില്‍ പോലീസ് കേസെടുക്കാതിരുന്നത് ഏതുവിധത്തിലും നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആസൂത്രിതമായി ശ്രമിക്കുന്ന മതതീവ്രവാദികള്‍ക്ക് വിടുപണി ചെയ്യുന്നതിന് തുല്യമാണ്.
സംഭവം വിവാദമായിതിനെ തുടര്‍ന്ന്, ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയുടെ പിതാവും സ്‌കൂള്‍ അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടു. സ്‌കൂളിലെ നിബന്ധനയനുസരിച്ച് തന്റെ മകള്‍ യൂണിഫോം ധരിക്കാന്‍ തയ്യാറാണെന്ന് പിതാവ് പറഞ്ഞതനുസരിച്ച് സ്‌കൂള്‍ തുറക്കാന്‍ മാനേജ്മെന്റ് തയ്യാറാവുകയും ചെയ്തു. എന്നാല്‍ സ്‌കൂള്‍ അധികൃതരെ നിശിതമായി വിമര്‍ശിച്ചും, ഇസ്ലാമിക മതതീവ്രവാദികളെ പിന്തുണച്ചും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രംഗത്തുവന്നത് അന്തരീക്ഷം വീണ്ടും കലുഷിതമാക്കി. ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്‌കൂളിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രി, മതമൗലികവാദികളുടെ ഭാഷയിലാണ് സംസാരിച്ചത്. ശിരോവസ്ത്രം വിലക്കിയത് അംഗീകരിക്കാനാവില്ലെന്ന മന്ത്രിയുടെ വാക്കുകള്‍ ഇതിനു തെളിവാണ്. മതേതര സങ്കല്‍പ്പത്തിന് അനുകൂലമായ ‘ജെന്‍ഡര്‍ ന്യൂട്രല്‍’ യൂണിഫോമാണ് വേണ്ടതെന്ന പൊതുവികാരം സമൂഹത്തില്‍ രൂപപ്പെടുന്ന സമയത്താണ് അതിന് കടകവിരുദ്ധമായി ഒരു മന്ത്രി സംസാരിക്കുന്നത്. മതവിഭാഗീയത സൃഷ്ടിക്കാനുള്ള ഒരു അവസരവും ഈ സര്‍ക്കാര്‍ പാഴാക്കില്ല എന്നതിന് തെളിവാണ് ഇക്കാര്യത്തില്‍ മന്ത്രി നടത്തിയ ഇടപെടല്‍.
ഒരു കുട്ടിയുടെ അവകാശത്തിനും മുകളിലാണ് സ്‌കൂളിന്റെ അവകാശമെന്നും, സ്‌കൂളിന്റെ യൂണിഫോം അനുസരിച്ച് കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്നുമുള്ള സ്‌കൂള്‍ അധികൃതരുടെ നിലപാട് സ്വാഗതാര്‍ഹമാണ്. ഇസ്ലാമിക തീവ്രവാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ വിദ്യാര്‍ത്ഥിനിയുടെ പിതാവ് ഈ നിലപാട് അംഗീകരിച്ചത് അഭിനന്ദനാര്‍ഹവുമാണ്. മതപരമായ വേഷവിധാനങ്ങള്‍ മതവിഭാഗീയത സൃഷ്ടിക്കാന്‍ ഉപയോഗിക്കരുതെന്ന സന്ദേശം ഇതിലുണ്ട്. വിദ്വേഷം പ്രചരിപ്പിച്ചും വിഭാഗീയത കുത്തിപ്പൊക്കിയും രാഷ്‌ട്രീയ മുതലെടുപ്പിനും മതപരമായ ആധിപത്യത്തിനും ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ വേണം.
ജിഹാദി ശക്തികളെ എന്തുവിലകൊടുത്തും പ്രീണിപ്പിക്കുക എന്ന സിഎമ്മിന്റെയും ഇടതു സര്‍ക്കാരിന്റെയും നയമാണ് മന്ത്രി ശിവന്‍കുട്ടിയുടെ വിവേകരഹിതമായ പ്രതികരണത്തില്‍ കണ്ടത്. അതേസമയം മതത്തിന്റെ പേരില്‍ സ്‌കൂള്‍ അടപ്പിച്ച തീവ്രവാദികളെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല എന്നതും ജനങ്ങള്‍ കാണേണ്ടിയിരിക്കുന്നു. ജിഹാദികളെ പ്രീണിപ്പിക്കുന്ന കാര്യത്തില്‍ ഇരുകൂട്ടരും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങളാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുന്നു. ഇന്ന് പള്ളുരുത്തിയിലാണെങ്കില്‍ നാളെ മറ്റിടങ്ങളില്‍ മതത്തിന്റെ പേരില്‍ ഇത്തരം അതിക്രമങ്ങള്‍ അരങ്ങേറാനുള്ള സാധ്യതയുണ്ട്. മതേതര മൗഢ്യം മാറ്റിവച്ച് ഇതിനെതിരെ സമൂഹം തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍, നാട് വലിയ വില കൊടുക്കേണ്ടി വരും.
















