വാഷിംഗ്ടൺ: ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രസ്താവനയുമായി രംഗത്തെത്തിയത്. മോസ്കോയിൽ സമ്മർദ്ദം വർദ്ധിപ്പിക്കാനുള്ള തന്റെ ശ്രമങ്ങളിലെ ഒരു പ്രധാന ചുവടുവയ്‌പ്പാണിതെന്നും ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യയെ ഒറ്റപ്പെടുത്താനുള്ള തന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും ട്രംപ് വിശേഷിപ്പിച്ചു.
“ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനല്ല, പക്ഷേ ഇന്ത്യ ഇനി അങ്ങനെ ചെയ്യില്ലെന്ന് പ്രധാനമന്ത്രി മോദി എനിക്ക് ഉറപ്പ് നൽകി.”- ട്രംപ് പറഞ്ഞു. ഇതിനു പുറമെ ഇതൊരു പ്രധാന ചുവടുവയ്‌പ്പാണെന്ന് വിശേഷിപ്പിച്ച ട്രംപ് ഇപ്പോൾ ചൈനയിൽ നിന്നും നമ്മൾ അത് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.
ഇന്ത്യയെ വിശ്വസനീയമായ ഒരു പങ്കാളിയായി വിശേഷിപ്പിച്ച ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഒരു സുഹൃത്താണെന്നും ഞങ്ങൾക്ക് വളരെ നല്ല ബന്ധമുണ്ടെന്നും പറഞ്ഞു. കൂടാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഞങ്ങൾ സന്തുഷ്ടരല്ല, കാരണം ഇത് റഷ്യയെ ഈ അർത്ഥശൂന്യമായ യുദ്ധം തുടരാൻ അനുവദിക്കുന്നു, യുദ്ധത്തിൽ 150,000 പേരെ കൂടുതലും സൈനികരെ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കനുസരിച്ചാണെന്ന് ഇന്ത്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഊർജ്ജ വാങ്ങലുകൾ ദേശീയ താൽപ്പര്യം മുൻനിർത്തിയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ മുമ്പ് പ്രസ്താവിച്ചിട്ടുണ്ട്. രാഷ്‌ട്രീയ പരിഗണനകളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തുനിന്നും ഞങ്ങൾ ഇറക്കുമതി ചെയ്യുന്നില്ല. വിപണി യാഥാർത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങളുടെ തീരുമാനങ്ങൾ. റഷ്യൻ എണ്ണയ്‌ക്ക് G7 നിശ്ചയിച്ച വില പരിധിക്ക് അനുസൃതമായാണ് തങ്ങളുടെ ഇറക്കുമതിയെന്നും എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളും പാലിച്ചുകൊണ്ട് ആഭ്യന്തര ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
















