ഡോ. രജ്ഞിത് പിള്ള, USA
ലോകത്തെ മുൻനിര സാങ്കേതിക, വ്യവസായ, ടെലികോം രംഗത്തെ ഭീമന്മാരായ ഗൂഗിൾ, അദാനി ഗ്രൂപ്പ്, ഭാരതി എയർടെൽ എന്നിവർ ചേർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഹബും ഡാറ്റാ സെന്റർ ക്യാമ്പസും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചു. 15 ബില്യൺ യുഎസ് ഡോളർ (ഏകദേശം ₹1.25 ലക്ഷം കോടി) നിക്ഷേപമാണ് പദ്ധതിക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
വിപുലമായ ഡാറ്റാ പ്രോസസ്സിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ്, ഹൈ-എൻഡ് എ.ഐ ഗവേഷണ സൗകര്യങ്ങൾ എന്നിവയെല്ലാം ഒരുമിച്ചൊരുക്കുന്ന ഈ ക്യാമ്പസ്, ഇന്ത്യയെ ഗ്ലോബൽ എ.ഐ രംഗത്ത് പ്രധാന ഹബ്ബാക്കി ഉയർത്തുകയെന്നതാണ് ലക്ഷ്യം. ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ ആദ്യ ഘട്ടം 2026 ഓടെ പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖല, ഗ്ലോബൽ ടെക് സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ രൂപംകൊള്ളുന്ന ഈ പദ്ധതി, ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക വളർച്ചയ്‌ക്കും സാങ്കേതിക സ്വാതന്ത്ര്യത്തിനും വലിയ ഉത്തേജനം നൽകും.
ഇന്ത്യയ്‌ക്ക് ലോകത്തിന്റെ ഡാറ്റാ ഭാവിയെ നയിക്കാനുള്ള ശേഷിയുണ്ട് . ബുദ്ധിയും പ്രതിഭയും, ഡിജിറ്റല്‍ വ്യാപ്തിയും എല്ലാം നമുക്ക് തന്നെയുണ്ട്. പക്ഷേ, ഇനി മുന്നോട്ട് പോകാന്‍ നമ്മള്‍ ദിശ മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
ഇനി ശ്രദ്ധ ടെക്‌നോ പാര്‍ക്കുകള്‍ മാത്രമല്ല, മറിച്ച് ഡാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ക്കുകള്‍ സൃഷ്ടിക്കുന്നതിലായിരിക്കണം.
കേരളം അതിന്റെ വികസന മാതൃകയെ പുതുക്കി നിര്‍വചിക്കേണ്ട സമയമാണിത്. ഡാറ്റാ സ്‌റ്റോറേജ് ഹബുകള്‍, എ ഐ പ്രോസസ്സിംഗ് ഗ്രിഡുകള്‍, ഡിജിറ്റല്‍ പവര്‍ സിസ്റ്റങ്ങള്‍. ഇവയാണ് ഭാവിയുടെ യഥാര്‍ത്ഥ നിക്ഷേപങ്ങള്‍. വെറും ഓഫീസ് കെട്ടിടങ്ങള്‍ മതിയാകില്ല; ഡാറ്റ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാനസൗകര്യം സൃഷ്ടിക്കണം.
ഭാവിയില്‍ സാമ്പത്തിക ശക്തിയുടെ അളവ് സോഫ്റ്റ്‌വെയര്‍ കയറ്റുമതിയാല്‍ അല്ല, മറിച്ച് ഡാറ്റ സംഭരണശേഷിയാലും പ്രോസസ്സിംഗ് ശേഷിയാലും നിശ്ചയിക്കപ്പെടും.
‘ഇന്ത്യയുടെ ഡാറ്റ ഗേറ്റ്‌വേ’ ആകുക എന്നതാകണം കേരളത്തിന് മുന്നിലെ ദര്‍ശനം. പുതുക്കിയ ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗിച്ച് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുക, എഐ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക, ഡാറ്റാ സയന്‍സ്, സൈബര്‍ പ്രതിരോധം തുടങ്ങിയ മേഖലകളില്‍ യുവാക്കളെ പരിശീലിപ്പിക്കുക – ഇതെല്ലാം ആ ദര്‍ശനത്തിന്റെ അടിത്തറയാകണം.
ഒരിക്കല്‍ സ്വര്‍ണ്ണം സാമ്രാജ്യങ്ങള്‍ സൃഷ്ടിച്ചു.ഇപ്പോള്‍ ഡാറ്റയാണ് പുതിയ സ്വര്‍ണ്ണം . നവസിവിലൈസേഷനുകള്‍ രൂപപ്പെടുത്തുന്ന ശക്തിയും അതുതന്നെ ഈ സത്യത്തെ ഇന്നുതന്നെ തിരിച്ചറിയുന്ന രാജ്യങ്ങളും സ്ഥാപനങ്ങളും വ്യക്തികളും തന്നെയാണ് നാളെയുടെ ശക്തിയും സമൃദ്ധിയും പുരോഗതിയും നിര്‍വചിക്കുക.
ലോകം ക്രമേണ മനസ്സിലാക്കുകയാണ് യഥാര്‍ത്ഥ ശക്തി ഡാറ്റ സൃഷ്ടിക്കാനും, സംഭരിക്കാനും, സംരക്ഷിക്കാനുമുള്ള കഴിവിലാണ് എന്ന്.
വരും വര്‍ഷങ്ങളില്‍ ഡാറ്റ സെന്ററുകളിലേക്കും എഐ യിലേക്കും നടത്തുന്ന നിക്ഷേപങ്ങളാണ് ഭാവിയെ നിര്‍ണ്ണയിക്കുക.
വ്യക്തിപരമായ നിലയിലും ഇത് ഒരു അവസരകാലമാണ്.ഡാറ്റ സംബന്ധമായ നൈപുണ്യങ്ങള്‍ അഭ്യസിക്കുക, ഡാറ്റ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്‌ക്കുക, ക്ലൗഡ്, എഐ മേഖലകളില്‍ നിക്ഷേപം നടത്തുക — ഇതെല്ലാം ഭാവിയിലേക്കുള്ള വാതിലുകള്‍ തുറക്കും.
ഇനി ഇന്ത്യയും, പ്രത്യേകിച്ച് കേരളവും, വെറും ഐടി പാര്‍ക്കുകളുടെ എണ്ണത്തില്‍ അഭിമാനിക്കുന്നതല്ല, മറിച്ച് ഡാറ്റയുടെ ആഗോള കേന്ദ്രം ആകാനുള്ള ദിശയില്‍ ചിന്തിക്കണം.
ഡാറ്റയാണ് നാളെയുടെ വജ്രം — അതിനെ നിലനിര്‍ത്താനും സംരക്ഷിക്കാനും ആവശ്യമായ സ്ഥലം, സംവിധാനങ്ങള്‍, മനോഭാവം — നമുക്ക് ഇപ്പോള്‍ തന്നെ സൃഷ്ടിക്കാം.
ഡോ. രജ്ഞിത് പിള്ള
















