പട്ടാമ്പി : കൊപ്പം രായിരനെല്ലൂര്‍ മലകയറ്റം 18നു നടത്തും. പുലര്‍ച്ചെ മുതല്‍ മലകയറ്റം ആരംഭിക്കും. മലകയറ്റത്തിന്റെ ഭാഗമായി മലമുകളിലെ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന ഇന്നു തുടങ്ങി 17നു സമാപിക്കും. രായിരനെല്ലൂര്‍ മലയുടെ നടത്തിപ്പുകാരായ രായിരനെല്ലൂര്‍ മല ദ്വാദശാക്ഷരി ട്രസ്റ്റ് ചെയര്‍മാന്‍ മധൂസൂദനന്‍ ഭട്ടതിരിപ്പാട്, സെക്രട്ടറി കുമാരസ്വാമി ഭട്ടതിരിപ്പാട്, ട്രഷറര്‍ രാമന്‍ ഭട്ടതിരിപ്പാട് എന്നിവര്‍ മൂന്നു ദിവസത്തെ ലക്ഷാര്‍ച്ചനയ്‌ക്കു കാര്‍മികത്വം വഹിക്കും.
കൊപ്പം – വളാഞ്ചേരി പാതയില്‍ നടുവട്ടം ഒന്നാന്തിപ്പടിയില്‍ ഇറങ്ങിയാണു മലകയറുക. മലയുടെ പടിഞ്ഞാറു ഭാഗത്തെ പടികളിലൂടെ കയറി തെക്ക് പടിഞ്ഞാറു ഭാഗത്തെ വഴിയിലൂടെ ഇറങ്ങണം. ഒന്നാന്തിപ്പടിയിലെ ദുര്‍ഘടമായ വഴിയിലൂടെയാണു മലകയറേണ്ടത് എങ്കിലും സുരക്ഷ കണക്കിലെടുത്ത് ഇത്തവണ ഈ ഭാഗത്തു നിയന്ത്രണം ഉണ്ടാകും.
മലമുകളിലെത്തുന്ന ഭക്തര്‍ നാറാണത്തു ഭ്രാന്തന്റെ പ്രതിമ വലംവച്ചു കാണിക്കയര്‍പ്പിച്ചും മലമുകളിലെ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയുമാണ് ഇറങ്ങുക.ഭ്രാന്തൻ പൂജിച്ച മലമുകളിലെ ദുർഗാദേവിയുടെ കാൽപാദം പതിഞ്ഞ സ്ഥലത്ത് ആമയൂർ മന നാറാണത്ത് മംഗലത്തുകാർ നിർമിച്ചതാണു ദേവീക്ഷേത്രം. മലയ്‌ക്കു താഴെ രായിരനെല്ലൂരിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് കൈപ്പുറത്തെ ഭ്രാന്താചല ക്ഷേത്രവും കൈപ്പുറത്ത് നാറാണത്ത് തപസ്സു ചെയ്ത് ഒരിക്കൽ കൂടി ദുർഗാദേവിയെ പ്രത്യക്ഷപ്പെടുത്തിയ കരുതപ്പെടുന്ന ഭ്രാന്തൻ കല്ലും കാഞ്ഞിരമരവും അതിലുള്ള ഇരുമ്പു ചങ്ങലയും ദുര്‍ഗാദേവീ ക്ഷേത്രവും ഭക്തര്‍ സന്ദര്‍ശിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ മലചവിട്ടാനെത്തും. മലകയറ്റത്തോടനുബന്ധിച്ചു കൊപ്പം – വളാഞ്ചേരി പാതയില്‍ 18നു ഗതാഗതം നിയന്ത്രിക്കും
നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടി കളിക്കുന്നതിനിടയിൽ ദുർഗ്ഗാ ദേവി ദർശനം നൽകിയ പുണ്യസ്ഥലമാണ് രായിരനെല്ലൂർ മല എന്നാണ് വിശ്വാസം. തുലാം ഒന്നിനാണ് നാറാണത്ത് ഭ്രാന്തൻ ദുർഗ്ഗാദേവിയെ കണ്ടുമുട്ടിയത്, ഇതിന്റെ ഓർമ്മയ്‌ക്കായാണ് ഈ ദിവസം മല കയറുന്നത്.













