ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി നടപ്പാക്കുന്നത് തടയാൻതമിഴ്‌നാട് സർക്കാർ. ഇതിനായി നിയമനിർമാണത്തിനൊരുങ്ങുകയാണ് മുഖ്യമന്ത്രി സ്റ്റാലിൻ. നിയമനിർമാണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി നിയമവിദഗ്ധരുടെ അടിയന്തരയോഗം ചേർന്നതായി തമിഴ്‌നാട് സർക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹിന്ദി ഹോർഡിങ്ങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ തുടങ്ങിയവ തമിഴ്‌നാട്ടിൽ നിരോധിക്കാൻ ലക്ഷ്യമിടുന്നതാണ് ബിൽ.അതേസമയം, വിഡ്ഢിത്തവും അസംബന്ധവുമായ നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ഭാഷയെ ഒരു രാഷ്‌ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും ബിജെപി നേതാവ് വിനോജ് സെൽവം പ്രതികരിച്ചു. ഡിഎംകെ, വിവാദമായ ഫോക്‌സ്‌കോൺ നിക്ഷേപ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഭാഷാ തർക്കം ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
2025-26 ലെ സംസ്ഥാന ബജറ്റ് ലോഗോയിൽ ദേശീയ രൂപയുടെ ചിഹ്നത്തിന് (₹) പകരം തമിഴ് അക്ഷരമായ ‘ரூ’ (രു) ഉപയോഗിച്ചിരുന്നു. ഈ മാറ്റം ബിജെപി നേതാക്കളിൽ നിന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനിൽ നിന്നും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു















