തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് 21 ന് കൊടിയേറും. കൊടിയേറ്റിനു പിന്നാലെ രാത്രി 8.30ന് പൊന്നുംശീവേലി ഉണ്ടായിരിക്കും. ചിത്തിര ആട്ടത്തിരുനാളും 21 നാണ്. ഉത്സവത്തിനു മുന്നോടിയായി താന്ത്രികാചാര്യ പ്രകാരമുള്ള മണ്ണുനീര് കോരല്‍ ചടങ്ങ് ഇന്ന് വൈകിട്ട് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തില്‍ നടക്കും. ഉത്സവത്തിനുള്ള മുളയീടുപൂജയും ഇതോടൊപ്പം തുടങ്ങും.
19 ന് ബ്രഹ്മകലശം നടക്കും. ദീപാവലിനാളായ 20 ന് ബ്രഹ്മകലശാഭിഷേകം. 28ന് രാത്രി വലിയ കാണിക്ക. 29 ന് രാത്രി 8.30ന് പള്ളിവേട്ട. 30 ന് വൈകീട്ട് ശംഖുംമുഖത്ത് ആറാട്ടു നടക്കും. സ്വര്‍ണഗരുഡ വാഹനത്തിലാണ് പള്ളിവേട്ടയ്‌ക്കും ആറാട്ടിനും ശ്രീപദ്മനാഭസ്വാമിയെ എഴുന്നള്ളിക്കുന്നത്. നരസിംഹമൂര്‍ത്തി, തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളും നഗരത്തിലെ മറ്റു നാല് ക്ഷേത്രങ്ങളില്‍നിന്നുള്ള ആറാട്ടുവിഗ്രഹങ്ങളും ചേര്‍ന്ന് കൂടിയാറാട്ടാണ് ശംഖുംമുഖത്തു നടക്കുന്നത്.
അഭിഷേകവും പൂജയും കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത് ഘോഷയാത്ര രാത്രിയോടെ ക്ഷേത്രത്തിലെത്തി ഉത്സവ സമാപനമായി കൊടിയിറക്ക് പൂജ നടക്കും. 31 ന് രാവിലെ ആറാട്ട് കലശവും ഉണ്ടായിരിക്കും. ഇതിനുപുറമേ ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ഇതിന്റെ ഭാഗമായി പദ്മതീര്‍ഥക്കുളം വൃത്തിയാക്കുന്നതിനായി മീനുകളെ പിടിച്ചുമാറ്റി. വിവിധ ഇനം മീനുകളെയാണ് ഇന്നലെ രാവിലെ വല ഉപയോഗിച്ച് പിടികൂടി നെയ്യാര്‍ ഡാമിലും അരുവിക്കര റിസര്‍വോയറിലും നിക്ഷേപിച്ചത്.
പദ്മതീര്‍ഥക്കുളത്തില്‍ വന്‍തോതില്‍ മത്സ്യസമ്പത്തുണ്ടായിരുന്നു. മീനുകളുടെ എണ്ണം വളരെ കൂടിയപ്പോള്‍ അവ ചത്തുപൊങ്ങി കുളത്തിലെ ജലം മലിനമാകുന്ന അവസ്ഥയിലെത്തി. ക്ഷേത്രക്കുളത്തിലെ മീനുകളെ വലവീശി പിടിക്കാനോ മറ്റ് ആവശങ്ങള്‍ക്ക് ഉപയോഗിക്കാനോ പാടില്ലെന്നതിനാലാണ് പിടികൂടി മറ്റ് ആവാസ കേന്ദ്രത്തിലേക്ക് നിക്ഷേപിച്ചത്.
ഭരണസമിതിയുടെ ആവശ്യപ്രകാരം ഫിഷറീസ് വകുപ്പ് കുളത്തില്‍ പരിശോധന നടത്തിയാണ് അധികമുള്ള മീനുകളെ മറ്റൊരിടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇന്നലെ രാവിലെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ 10 പേരോളം കുളത്തിലിറങ്ങി വലവിരിച്ചു. ഇവിടെ നിന്ന് പിടികൂടിയ മീനുകളെ ലോറിയില്‍ വെള്ളം നിറച്ച രണ്ട് വീപ്പകളിലാണ് നിക്ഷേപിച്ചത്. ഒരു വീപ്പയില്‍ 100 ലേറെ മീനുകളുണ്ടായിരുന്നു. ഇത്തരത്തില്‍ 10 ലേറെ ലോഡ് മീനുകളെയാണ് പിടികൂടിയത്.
ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീജാമേരി, അസിസ്റ്റന്റ് ഡയറക്ടര്‍ എ.ആര്‍.സജീവ്, ഫിഷറീസ് സൊസൈറ്റി പ്രസിഡന്റ് വി.അജയകുമാര്‍ എന്നിവരും ക്ഷേത്രം അധികൃതരും മത്സ്യബന്ധനത്തിന് നേതൃത്വം നല്‍കി.
















