പട്ന : കുറച്ച് ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്തിനൊടുവിൽ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം മഹാസഖ്യം ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി രാഹുൽ ഗാന്ധിയും ലാലു പ്രസാദ് യാദവും മകൻ തേജസ്വി യാദവ് ഉൾപ്പെടുന്ന എല്ലാവരും പരസ്പരം സമവായത്തിലെത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലഭിച്ച വിവരങ്ങൾ അനുസരിച്ച് ആർജെഡി 134 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നും കോൺഗ്രസ് 60 സീറ്റുകളിൽ മത്സരിക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വിഐപി 15 സീറ്റുകളും സിപിഐഎംഎൽ 21 സീറ്റുകളും സിപിഐ-സിപിഎം 10 സീറ്റുകളും നേടിയേക്കാം.
ഇതിന് പുറമെ നിരവധി പ്രമുഖ നേതാക്കൾ ഇന്ന് ബീഹാറിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ആർജെഡി നേതാവ് തേജസ്വി യാദവ് രാഘോപൂർ സീറ്റിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉപമുഖ്യമന്ത്രി വിജയ് സിൻഹ ലഖിസരായ് നിയമസഭാ സീറ്റിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
കൂടാതെ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി സംസ്ഥാന പ്രസിഡന്റ് രാജു തിവാരി, സംസ്ഥാന പാർലമെന്ററി കമ്മിറ്റി പ്രസിഡന്റ് ഹുലാസ് പാണ്ഡെ, പാർട്ടി ജനറൽ സെക്രട്ടറി സഞ്ജയ് പാസ്വാൻ, സീമന്ത് മൃണാൾ എന്നിവരും മത്സരത്തിനിറങ്ങുന്നുണ്ട്.
















