തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം വീണ്ടും പ്രതിസന്ധിയില്‍. രണ്ട് മാസമായി അരി വിതരണം ഇല്ല, ഉച്ചഭക്ഷണ ചെലവും നല്‍കുന്നില്ല. മുട്ടയ്‌ക്കും പാലിനുമുള്ള തുകയും മുടങ്ങി.
ഈ അദ്ധ്യയന വര്‍ഷാരംഭത്തിലാണ് വെജ് ബിരിയാണി, എഗ് ഫ്രൈഡ്‌റൈസ്, കാരറ്റ് റൈസ്, ലെമണ്‍ റൈസ്, മുട്ട റോസ്റ്റ്, കടല മസാല, പനീര്‍ കറി, വെജിറ്റബിള്‍ കുറുമ, വെണ്ടയ്‌ക്ക മപ്പാസും ഒക്കെയായി ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചത്. ചെലവ് തുക വര്‍ദ്ധിപ്പിച്ചതുമില്ല. അന്നേ അദ്ധ്യാപകര്‍ ചെലവ് സംബന്ധിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. ജൂലൈ വരെ അരിയും പണവും സ്‌കൂള്‍ അധികൃതരില്‍ എത്തി. എന്നാല്‍ ആഗസ്ത് മുതല്‍ അരിയും എത്തിയില്ല, ചെലവിനുള്ള തുക കുടിശ്ശികയുമായി. സ്‌പെഷ്യല്‍ ന്യൂട്രീഷ്യന്‍ പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുന്ന മുട്ടയുടെയും പാലിന്റെയും പണവും രണ്ട് മാസമായി ലഭിക്കുന്നില്ല. ഉച്ചഭക്ഷണം തയാറാക്കുന്ന പാചക തൊഴിലാളികളുടെ കൂലിയും രണ്ട് മാസമായി മുടങ്ങിയിരിക്കുന്നു.
പാചകവാതകം, അരി കൊണ്ടുവരുന്നതിന്റെ കടത്തുകൂലി, പച്ചക്കറി, പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലെ കുട്ടിക്ക് ഒരാള്‍ക്ക് 6.78 രൂപയും 6 മുതല്‍ 8 വരെ 10.17 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ തുകയ്‌ക്കാണ് വെജ് ബിരിയാണിയും ലെമണ്‍ റൈസും നല്‍കേണ്ടത്. കൂടാതെ പോഷകാഹാര പദ്ധതിയിലൂടെ പാലിനും മുട്ടയ്‌ക്കും കൂടി കുട്ടിക്ക് ഒന്നിന് 4.32 രൂപയും. ഈ തുകയ്‌ക്ക് ഒരു മുട്ട പോലും കിട്ടില്ല. ഇതിന് പുറമെയാണ് അരിയും തുകയും മുടങ്ങിയത്. ഇതോടെ അദ്ധ്യാപകര്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ ഉച്ചഭക്ഷണം ലഭിക്കാതെ വന്നതോടെ പ്രഥമ അദ്ധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സര്‍ക്കാര്‍ കുടിശ്ശിക അനുവദിച്ചത്. ഇപ്പോള്‍ കുടിശ്ശിക ആയതോടെ പ്രഥമ അദ്ധ്യാപകര്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് കെ. സ്മിത, കേരള പ്രൈവറ്റ് െ്രെപമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെപിപിഎച്ച്എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
















