ജയ്‌പുര്‍ : രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കെ ബസിന് തീപ്പിടിച്ച സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. ജയ്‌സാല്‍മറില്‍ നിന്ന് ജോധ്പുരിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ജയ്‌സാല്‍മറില്‍ നിന്ന് പുറപ്പെട്ട ബസ് തയാട്ട് ഗ്രാമത്തിന് സമീപത്ത് എത്തിയപ്പോഴാണ് തീപിടിച്ചത്.
57 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന് തീപിടിച്ചത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. അവര്‍ വെള്ളം ഒഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും സാധിച്ചില്ല. പിന്നീട് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്നാണ് തീയണച്ചത്.
തുടർന്ന് പരുക്കേറ്റവരെ ജയ്‌സാല്‍മറിലെ ജവഹര്‍ ആശുപത്രിയിലേയ്‌ക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ പ്രതാപ് സിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. “രാജസ്ഥാനിലെ ജയ്സാൽമീറിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് എന്റെ ചിന്തകൾ ദുരിതബാധിതരായ ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,”- എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
നേരത്തെ രാജസ്ഥാൻ ഗവര്‍ണര്‍ ഹരിഭാവു ബഗാഡെ, മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ, മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവര്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു.
















