പാലക്കാട്: സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി ബഷീർ മാഷും ഹസീന ടീച്ചറും. 55 വർഷങ്ങൾക്ക് മുമ്പ് മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹിതരായ ഇരുവരും തങ്ങളുടെ സ്വത്തുക്കളുടെ തുല്യാവകാശം പെൺകുട്ടികൾക്ക് കൂടി ലഭ്യമാകണമെന്ന ചിന്തയിലാണ് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്.
മണ്ണാർക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിന് അടുത്ത സുഹൃത്തുക്കളടക്കം സാക്ഷിയായി. ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന പയ്യനടം അഭയത്തിൽ സുജീവനം ബഷീറും കെടിഎം ഹൈസ്കൂൾ റിട്ട. അധ്യാപികയായ ഹസീനയും ദാമ്പത്യ ജീവിതം തുടങ്ങിയത് 55 വർഷം മുൻപായിരുന്നു. എന്നാൽ ഈ വിവാഹത്തിന് പള്ളിയിലോ സർക്കാർ ഓഫിസുകളിലോ രേഖകൾ ഉണ്ടായിരുന്നില്ല.
മുസ്ലിം വ്യക്തി നിയമപ്രകാരം മരണാനന്തരം സ്വത്തുക്കളുടെ തുല്യാവകാശം പെൺകുട്ടികൾക്ക് ലഭിക്കില്ല. ഇതോടെയാണ് സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. തങ്ങളുടെ മക്കളുടെ കാര്യത്തിൽ വേണ്ടത് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്ക് ഒരു സന്ദേശം നൽകുകയെന്ന ഉദ്ദേശ്യം കൂടിയാണ് ഈ വിവാഹമെന്ന് ബഷീർ പറഞ്ഞു.
വ്യവസ്ഥിതിക്ക് എതിരെ തുറന്ന നിലപാട് സ്വീകരിച്ചിരുന്ന ബഷീറിന്റെ അഭിപ്രായത്തോട് എല്ലാക്കാലത്തും ഹസീന ചേർന്നു നിന്നിരുന്നു. ഇത്തവണയും അതിൽ മാറ്റമുണ്ടായിട്ടില്ല. വീട്ടിൽ വിവാഹ സദ്യയും ഒരുക്കിയിരുന്നു.
















