കള്ളനും കാവല്‍ക്കാരനും ഒന്നാണെങ്കില്‍ കൊമ്പത്തെ ചക്കയും കടയ്‌ക്കലെത്തും എന്നാണല്ലോ ചൊല്ല്. അതാണ് സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളില്‍ നടക്കുന്നത്. കാവല്‍ക്കാരന്‍ തന്നെ കള്ളനാകുമ്പോള്‍ ഏത് സ്വര്‍ണപ്പാളിയും ചെമ്പാകും. കന്നിനെ കക്കുന്നവന് കാച്ചില്‍ കട്ടാല്‍ കൈവിറയ്‌ക്കില്ലല്ലോ. അതി പുരാതന വിഗ്രഹങ്ങളും തിരുവാഭരണങ്ങളും കട്ടുമുടിക്കുന്നവന് കേവലം ഇരുപതോ ഇരുപത്തിയഞ്ചോ വര്‍ഷം പഴക്കമുള്ള സ്വര്‍ണപ്പാളി ചെമ്പാക്കി കടത്താനാണോ പ്രയാസം. കിട്ടാവുന്നിടത്തോളം കാശ് അടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ദേവസ്വം ബോര്‍ഡിലേക്ക് ഭരണാധികാരികള്‍ എത്തുന്നത്. കള്ളന് പത്തെങ്കില്‍ ചൂട്ടുപിടിച്ചവന് പതിനഞ്ചെന്നാണ് കണക്ക്. അപ്പോ പിന്നെ ഉദ്യോഗസ്ഥരും കള്ളത്തരത്തിന് കൂട്ടുനില്‍കും. അതാണ് ശബരിമലയില്‍ കാണുന്നതും.
ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളി കടത്തിയ കുറ്റം ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ ചാര്‍ത്തി കയ്യൊഴിയാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രമം. അതേസമയം ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച വിജിലന്‍സിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. കോടികളുടെ സ്പോണ്‍സര്‍ഷിപ് നടത്തിയ ഉണ്ണികൃഷ്ണന്, അകൗണ്ട് പ്രകാരം ഒരു വരുമാനവും ഇല്ലത്രേ. പക്ഷെ ശബരിമലയില്‍ നല്‍കിയ സ്പോണ്‍സര്‍ഷിപ്പിന് കണക്കില്ല. കേടായ വാതില്‍ മാറ്റി പുതിയ വാതില്‍ നിര്‍മിച്ചും ശ്രീകോവിലിന്റെ കട്ടിളയില്‍ പൊതിഞ്ഞ ചെമ്പു പാളികളിലും സ്വര്‍ണം പൂശി ഉണ്ണികൃഷ്ണന്‍. പതിനെട്ടാം പടിക്ക് ഇരുവശങ്ങളിലുമായി മണിമണ്ഡപവും മണികളും നിര്‍മിച്ച് നല്‍കി. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് അന്നദാനം, പടിപൂജ, ഉദയാസ്തമന പൂജ, കളഭാഭിഷേകം. 2019 ജൂണ്‍ 20ന് ക്ഷേത്ര അലങ്കാരം, പടിപൂജ, ഉദയാസ്മന പൂജ, മേളം. അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിയാന്‍ 10 ലക്ഷം സംഭാവന. അന്നദാനത്തിനായി 2025 ജനുവരിയില്‍ ആറ് ലക്ഷം. ഇക്കഴിഞ്ഞ മകരവിളക്കിനോട് അനുബന്ധിച്ച് 10 ലക്ഷം സംഭാവന. 2017ല്‍ 8.20ലക്ഷം രൂപയുടെ ചെക്കും 17 ടണ്‍ അരിയും 30 ടണ്‍ പച്ചക്കറിയും സംഭാവന. അങ്ങനെ നീളുന്നു പട്ടിക. പക്ഷെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വരുമാനം വട്ടപൂജ്യവും.
ശാന്തിക്കാരന്റെ സഹായി ആയി ശബരിമലയില്‍ എത്തിയ ഒരാള്‍ എങ്ങനെ ശബരിമലയിലേക്ക് കോടികള്‍ എത്തിക്കും എന്ന് എന്തുകൊണ്ടാകും ദേവസ്വം ബോ
ര്‍ഡ് ആലോചിക്കാത്തത്? അതിനുകാരണം സ്പോണ്‍സര്‍ഷിപ്പിലൂടെ കിട്ടുന്ന കോടികളുടെ കമ്മീഷന്‍ തന്നെ എന്ന് നിസംശയം പറായം. അതിന് ഒരു ചെറിയ ഉദാഹരണമാണ് സ്വര്‍ണപ്പാളിക്കൊള്ളയില്‍ സസ്പെന്‍ഷനിലായ മുരാരി ബാബു 2.5കോടിമുടക്കി നിര്‍മ്മിച്ച ചങ്ങനാശ്ശേരിയിലെ വീട്. 50 ലക്ഷത്തോളം രൂപയുടെ തേക്ക് പാളികൊണ്ടാണ് വീടിന്റെ ഉള്‍വശം അലങ്കരിച്ചിരിക്കുന്നതെന്നാണ് വിവരം. പ്രീഡിഗ്രി പോലും ജയിക്കാതെ സെക്യൂരിറ്റി ഗാര്‍ഡായി ദേവസ്വം ജോലിയില്‍ കയറിയ ഒരാളെ ശബരിമലയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വരെയാക്കി എങ്കില്‍ അത് അഴിമതിക്ക് ചൂട്ടുപിടിക്കാന്‍ വേണ്ടിമാത്രമാണ് എന്ന് നിസംശയം പറയാം. മുരാരി ബാബുവിനെ പോലുള്ള ഇഷ്ടക്കാരെ ഉപയോഗിച്ച് ദേവസ്വം ഭരണാധികാരികള്‍ കൊള്ള നടത്തുകയാണ്. കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയപോലെയാണ് ഭക്തരുടെ അവസ്ഥ. കയ്യില്‍ കൊടുത്താല്‍ കക്കാത്ത കള്ളനില്ലെന്ന് ഇനിയെങ്കിലും ഭക്തസമൂഹം തിരിച്ചറിയണം.
വസ്വംബോര്‍ഡുകളെ ശുദ്ധീകരിക്കാന്‍ ഭക്തജനങ്ങള്‍ മുന്നിട്ടിറങ്ങണം. അല്ലെങ്കില്‍ ഈ തട്ടിപ്പിന്റെ പാപക്കറ അവരുടെ മേലും പതിയും. ഒരു ആഭരണം ദേവന് സമര്‍പ്പിച്ചാല്‍ അത് അവിടെത്തന്നെ ഉണ്ടോ എന്ന് ഒരാളും തിരക്കാറില്ല. നമ്മുടെ സമീപത്തെ ദേവസ്വം ക്ഷേത്രത്തില്‍ എത്ര തിരുവാഭരണമുണ്ടെന്നോ അതില്‍ എത്ര എണ്ണം ചാര്‍ത്തുന്നുണ്ട് എന്നോ സ്ട്രോങ്റൂമില്‍ എത്രയുണ്ട് എന്നോ അറിവുള്ളവര്‍ എത്രപേരുണ്ടാകും? ദേവസ്വം ക്ഷേത്രങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ സ്വതന്ത്ര ഏജന്‍സിയെ നിയോഗിക്കേണ്ട സമയം അതിക്രമിച്ചു. നിലവില്‍ ഇന്റേണല്‍ ഓഡിറ്റ് എന്ന പേരില്‍ നാലോ അഞ്ചോ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കണക്ക് ഒപ്പിച്ചുചേര്‍ക്കലാണ് നടക്കുന്നത്. അതിന് മാറ്റം വരണം. അങ്ങനെ മാറ്റം വരേണ്ടതായി പലതുണ്ട്. ഓരോ ക്ഷേത്രത്തിലും ഉള്ള ആഭരണങ്ങളുടെയും സ്വത്ത് വകകളുടെയും വിവരം ക്ഷേത്രങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. ഓരോ ക്ഷേത്രത്തിലും ഓരോ മാസവവും ഭക്തര്‍ എന്തൊക്കെ നടയ്‌ക്കുവച്ചുവെന്നുമുള്ള കണക്കുകള്‍ പ്രദര്‍ശിപ്പിക്കണം. കള്ളന്മാര്‍ക്ക് മോഷ്ടിക്കാന്‍ എളുപ്പമാകുമെന്ന പതിവ് ദേവസ്വം പല്ലവിയില്‍ ഇനിയും വിശ്വസിച്ച് ഇരുന്നുകൂട. ദേവസ്വങ്ങളിലെ രാത്രി കള്ളന്മാരുടെ മോഷണം തടയാനാണ് കിടമുറക്കാര്‍ എന്ന പേരില്‍ ഒരു തസ്തിക തന്നെ സൃഷിടിച്ചിരിക്കുന്നത്.
ക്ഷേത്രത്തിന്റെ സ്വത്ത് വകകളില്‍ പ്രധാനമാണ് ഭൂമി. ഏക്കറുകണക്കിന് ഭൂസ്വത്തുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ ഇന്ന് ശീവേലി നടത്താന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ്. 187 ഏക്കറുണ്ടായിരുന്ന വെള്ളായണി ദേവീക്ഷേത്രത്തിന് ഇപ്പോള്‍ ഉള്ളത് ഒന്നര ഏക്കര്‍ മാത്രം. അങ്ങനെ നിരവധി ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറിയത് തിരിച്ചു പി
ടിക്കണം. മലബാര്‍ ദേവസ്വത്തിന് കീഴില്‍ മാത്രം 25000 ഏക്കറോളമാണ് കയ്യേറ്റങ്ങളിലൂടെ നഷ്ടമായത്. തിരുവിതാംകൂര്‍ ദേവസ്വത്തിന് എത്രഭൂമി നഷ്ടമായെന്നതില്‍ കൃത്യമായ കണക്ക്പോലും ഇല്ല. ഇനിയുള്ള ക്ഷേത്രഭൂമികളെങ്കിലും കയ്യേറാനാകാത്ത വിധം ഭക്തര്‍ ജാഗരൂഗരാകണം. ക്ഷേത്രങ്ങളിലേക്കുള്ള കരാറുകള്‍ ഇ- ടെന്റര്‍ മുഖേന ശുദ്ധീകരിക്കപ്പെടണം. സ്ഥിരം ഒരാള്‍ക്കു തന്നെ കരാറുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കണം.
ദേവസ്വംബോര്‍ഡുകള്‍ രാഷ്‌ട്രീയത്തിന് അതീതമാവുക തന്നെവേണം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും ക്ഷേത്രം തകര്‍ത്ത് കപ്പ നടണമെന്നും പറഞ്ഞവരെ ദേവസ്വം ബോര്‍ഡില്‍ ആവശ്യമില്ല. ദേവസ്വം ബോര്‍ഡുകളിലെ കൊള്ള ഭക്തര്‍ ചോദ്യം ചെയ്തു തുടങ്ങണം.
ഉദ്യോഗസ്ഥരെ കൃത്യമായ ഇടവേളകളില്‍ സ്ഥലം മാറ്റാനും അവര്‍ ആവശ്യപ്പെടുന്ന ക്ഷേത്രങ്ങള്‍ നല്‍കാതിരിക്കാനും നടപടി വേണം. ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന കര്‍ശനമാക്കണം. ഒരു ദേവസ്വം ബോര്‍ഡിലും വിജിലന്‍സ് പരിശോധനാ റിപ്പോര്‍ട്ടില്‍ ഇന്നുവരെ സസ്പെന്‍ഷനപ്പുറം ഒരുനടപടിയും ഉണ്ടായിട്ടില്ല. നടപടി നേരിടുന്നവര്‍ സസ്പെന്‍ഷന്‍ കഴിഞ്ഞ് സുഖമായി ജോലിയില്‍ പ്രവേശിക്കുകയാണ്. അതിന് മാറ്റം ഉണ്ടാകണം. കള്ളത്തരം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയും അവരില്‍ നിന്ന് ക്ഷേത്രത്തിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കുകയും വേണം. അതിന് ഒരു എസ്പിയും മൂന്നോ നാലോ എസ്ഐമാരും ചേര്‍ന്ന ദേവസ്വം വിജിലന്‍സ് മാത്രം മതിയാകില്ല. വിജിലന്‍സിനെ ശക്തിപ്പെടുത്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അധികാര പരിധിയില്‍ നിന്ന് ഒഴിവാക്കി സ്വതന്ത്രമാക്കണം.
എണ്ണയും പൂവും ഉള്‍പ്പെടെ ക്ഷേത്രത്തിലേക്ക് എത്തുന്നതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. ചന്ദനവും പ്രസാദവും അടക്കം ക്ഷേത്രത്തില്‍ നിന്നു ഭക്തന് നല്‍കുന്നതു വിലയിരുത്തപ്പെടണം. അളവില്‍ കുറവോ ഗുണത്തില്‍ കുറവോ ഉണ്ടായല്‍ ചോദ്യം ചെയ്യാന്‍ ഭക്തര്‍ തയാറാവുക തന്നെ വേണം.
നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്ര കാണിക്കപെട്ടികള്‍ എണ്ണുന്നത് സബ് ഗ്രൂപ്പ് ക്ഷേത്രങ്ങളില്‍ എത്തിച്ചാണ്. അത് അതത് ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങളെ കൂടി സാക്ഷിയാക്കി എണ്ണി തിട്ടപ്പെടുത്തണം. ക്ഷേത്ര ഉപദേശക സമിതിയിലെ രാഷ്‌ട്രീയ അതിപ്രസരം അവസാനിപ്പിക്കാന്‍ ഉപദേശക സമിതി അംഗങ്ങളെ സമവായത്തിലൂടെ തെരഞ്ഞെടുക്കുന്നത് അവസാനിപ്പിക്കണം. നറുക്കിട്ട് തന്നെ തെരഞ്ഞെടുപ്പ് നടത്തണം.
ഇല്ലെങ്കില്‍ കങ്കാണി കതിരുകക്കുമ്പോള്‍ കാവല്‍ക്കാരന്‍ കറ്റകക്കും. ക്ഷേത്രമുതല്‍ കൊള്ളയടിച്ചശേഷം വിലപിച്ചിട്ട് കാര്യമില്ലെന്ന് ഓര്‍ക്കണം. ശബരിമലയില്‍ പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തെ സംശയദൃഷിടയോടെ കാണുന്നവരെ കുറ്റം പറയാനാകില്ല. ഹൈക്കോടതി നിരീക്ഷണത്തിലാണ് അന്വേഷണമെങ്കിലും അന്വേഷണ സംഘത്തിന്റെ തലപ്പത്ത് പിണറായി സര്‍ക്കാരാണ്. ഈ അന്വേഷണം കഴിയുമ്പോള്‍ അവര്‍ തിരികെ പോലീസ് സേനയിലേക്ക് തന്നെ എത്തേണ്ടവരാണ്. അതുകൊണ്ടാണ് എത്രത്തോളം വിശ്വാസ്യതയോടെ അന്വേഷണം നടത്താനാകുമെന്നതില്‍ സംശയം ഉയരുന്നത്. അന്വേഷണ സംഘം നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കോടതിക്കും കുറ്റവാളികളെ നിശ്ചയിക്കാനും ശിക്ഷ ഉറപ്പാക്കാനുമാകൂ. അതുകൊണ്ടാണ് സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നതും. വിശ്വാസികള്‍ ഇനിയെങ്കിലും കാര്യങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ദേവനെപോലും ദേവസ്വം കൊള്ളക്കാര്‍ കടത്തും. അതിനുമുന്‍പ് കള്ളക്കൂട്ടങ്ങളെ ക്ഷേത്രങ്ങളില്‍ നിന്ന് അടിച്ചു പുറത്താക്കി ചാണക വെള്ളം തളിച്ച് ശുദ്ധി വറുത്തണം.
(അവസാനിച്ചു)















