ന്യൂഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു . ജഡ്ജിമാർ കോടതിയിൽ അമിതമായ സംഭാഷണം ഒഴിവാക്കി ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കട്ജു പറഞ്ഞു . അടുത്തിടെ, 71 വയസ്സുള്ള അഭിഭാഷകനായ രാകേഷ് കിഷോർ, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയ്‌ക്ക് ഷൂ എറിയാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തെ അപലപിച്ച ജസ്റ്റിസ് കട്ജു ചീഫ് ജസ്റ്റിസ് ഗവായിയെ വിമർശിക്കുകയും ചെയ്തു.
ഒരു വെബ്‌സൈറ്റിനായി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു എഴുതിയ അഭിപ്രായപ്രകടനത്തിന്റെ പ്രധാന ഭാഗം ട്വിറ്ററിൽ അദ്ദേഹം തന്നെ പങ്ക് വയ്‌ക്കുകയായിരുന്നു . “സിജെഐ ഗവായിക്ക് നേരെ ഷൂ എറിഞ്ഞ സംഭവത്തെ ഞാൻ അപലപിക്കുന്നു. എന്നാൽ ഖജുരാഹോയിൽ വിഷ്ണുവിന്റെ പ്രതിമ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോൾ, “നിങ്ങൾ ഒരു കടുത്ത വിഷ്ണു ഭക്തനാണെന്ന് നിങ്ങൾ പറയുന്നു. പോയി ദൈവത്തോട് ശരിയായ കാര്യം ചെയ്യാൻ ആവശ്യപ്പെടുക. പോയി പ്രാർത്ഥിക്കുക” എന്ന പരാമർശം തികച്ചും അപ്രതീക്ഷിതവും, അനുചിതവും, അനാവശ്യവുമായിരുന്നു.
കേസിന്റെ നിയമപരമായ വശങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല. ജഡ്ജിമാർ കോടതിയിൽ കുറച്ച് മാത്രമേ സംസാരിക്കാവൂ. ഒരു പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോൾ ഒരു ജഡ്ജി, ‘അല്ലാഹുവോ പ്രവാചകൻ മുഹമ്മദോ അത് പുനർനിർമിക്കട്ടെ’ എന്ന് പറഞ്ഞാലോ?” എന്നും കട്ജു തന്റെ ലേഖനത്തിൽ ചോദിക്കുന്നു.
















