‘എമ്പ്രാനല്‍പ്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും’ എന്ന കുഞ്ചന്‍ നമ്പ്യാരുടെ വിമര്‍ശനം ഉണ്ടായത് പതിനെട്ടാം നൂറ്റാണ്ടിലാണ്. അതൊരു സാമൂഹിക വിമര്‍ശനമായിരുന്നു. കാര്യക്കാര്‍ മോഷ്ടിച്ചാല്‍ താഴെയുള്ളവരും അത് തന്നെ ചെയ്യും എന്ന് സാരം. ചുമതലക്കാര്‍ എത്ര ജാഗരൂകരായിരിക്കണം എന്നതിലേയ്‌ക്കാണ് ഹാസ്യരൂപത്തില്‍ നമ്പ്യാര്‍ വിരല്‍ ചൂണ്ടിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അതിന് പ്രസക്തി നഷ്ടമായിട്ടില്ല. അമ്പലക്കൊള്ളയ്‌ക്ക് ഇന്നും അണുവിട മാറ്റം വന്നിട്ടില്ല. കട്ടുമുടിക്കുന്നത് ദേവസ്വം ബോര്‍ഡ് ഭരിക്കുന്നവരും അവരുടെ കൂട്ടരും ആണെന്ന് മാത്രം.
അന്ന് എണ്ണയോ തിരിയോ നെല്ലോ ആണ് നഷ്ടപ്പെട്ടിരുന്നതെങ്കില്‍, ഇന്ന് സ്വര്‍ണം ഉരുക്കി ചെമ്പാക്കി മുക്കുന്ന രസതന്ത്രമായി അമ്പലക്കൊള്ള മാറി. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്തെ ഒരു ദേവസ്വം ബോര്‍ഡിനെതിരെ അമ്പലം കൊള്ളയടിച്ചതിന് എഫ്ഐആര്‍ ഇടുന്നത്. അതും ലോകശ്രദ്ധനേടിയ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ സ്വര്‍ണപ്പാളികള്‍ കൊള്ളയടിച്ചതിന്.
ദേവസ്വം എന്ന വാക്കിന്റെ അര്‍ത്ഥം ദൈവത്തിന്റേത് എന്നാണ്. ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തം ദേവന്റെ സ്വത്തും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുക എന്നതും. സംസ്ഥാനത്ത് സര്‍ക്കാര്‍ നിയന്ത്രിക്കുന്ന അഞ്ച് ദേവസ്വങ്ങളാണുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡുകളില്‍ വിശ്വാസികള്‍ ആണ് അംഗങ്ങള്‍ ആകേണ്ടത്. എന്നാല്‍ ഭരണത്തിലിരിക്കുന്ന രാഷ്‌ട്രീയ നേതൃത്വത്തിനനുസരിച്ച് ബോര്‍ഡിന്റെ രാഷ്‌ട്രീയ നിറവും മാറും. പക്ഷെ അമ്പലക്കൊള്ളയ്‌ക്ക് മാത്രം വ്യത്യാസമുണ്ടാകില്ല. അതാണ് ശബരിമലയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
2019 ല്‍ കട്ടിളയിലെയും ദ്വാരപാലകരുടെയും സ്വര്‍ണപ്പാളികള്‍ ഇളക്കിക്കൊടുത്തത് മാത്രമാണ് ഹൈക്കോടതി കണ്ടെത്തിയതും പ്രത്യേക സംഘം അന്വേഷണം തുടങ്ങിയതും. അതിനുമുമ്പും ശേഷവും നടന്ന കൊള്ളകള്‍ പുറത്തുവരാനുണ്ട്. ശബരിമല ശ്രീകോവിലിന്
മുകളിലെ തങ്കം പൂശിയ താഴികക്കുടം സന്നിധാനത്തുനിന്നു കടത്തിയത് 2017ല്‍ കൊടിമരം സ്വര്‍ണം പൂശുന്നതിനിടയിലാണ്. അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ താഴികക്കുടങ്ങളെ താഴെയിറക്കി പമ്പയിലേക്ക് കൊണ്ടുപോയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഎം പ്രതിനിധി കെ. രാഘവന്റെ നേതൃത്വത്തിലായിരുന്നു. അന്ന് ദേവസ്വം പ്രസിഡന്റ് കോണ്‍ഗ്രസ്സിന്റെ പ്രയാര്‍ ഗോപാലകൃഷ്ണനാണ്. കോണ്‍ഗ്രസ്സിന്റെ വി.എസ്. ശിവകുമാര്‍ ദേവസ്വം മന്ത്രിയായിരിക്കെ ഒരുകോടി 87 ലക്ഷത്തിന് പാത്രം വാങ്ങിയ അഴിമതിയില്‍ നടപടി നേരിട്ടത് വി.എസ്. ശിവകുമാറിന്റെ സഹോദരനും ദേവസ്വം സെക്രട്ടറിയുമായ വി.എസ്. ജയകുമാറാണ്. 3.15 കോടി മുടക്കി പണിത ബെയ്ലി പാലം ഇന്നും എന്തിനാണെന്ന് ആര്‍ക്കും അറിയില്ല. കൂടാതെ ആന്ധ്രയില്‍ നിന്നു ശര്‍ക്കര വാങ്ങിയതും ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 1.65 കോടി ചെലവഴിച്ച് നിര്‍മ്മിച്ച കൊടിമരത്തിലെ നാല് കിലോ സ്വര്‍ണത്തിന്റെ അഴിമതിയുമടക്കം നിരവധിയുണ്ട്.
മറ്റ് ക്ഷേത്രങ്ങള്‍ പരിശോധിച്ചാല്‍ കൊച്ചിന്‍ ബോര്‍ഡിന്റെ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണ്ണം നഷ്ടമായി. അവിടെ ഉണ്ടായിരുന്ന സ്വര്‍ണത്തില്‍ തീര്‍ത്ത നെറ്റിപ്പട്ടം പുതിയ ആനകള്‍ക്ക് ചേരില്ലെന്ന വാദത്തില്‍ ഉരുക്കിമാറ്റി. സ്വര്‍ണാഭരണങ്ങളിലെ രത്നങ്ങള്‍ വിറ്റതായും ആരോപണമുണ്ട്. ആറന്മുളയിലെ വിഗ്രഹത്തിലെ 50 പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ട സംഭവം ശബരിമല വിഷയത്തിന് പിന്നാലെ ഉയര്‍ന്നുവന്നതാണ്. ശാസ്താംകോട്ട ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊടിമരത്തിലെ സ്വര്‍ണ്ണം നഷ്ടമായ സംഭവം നേരത്തെ സൂചിപ്പിച്ചുവല്ലോ. ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലെ രുദ്രാക്ഷമാല കാണാതായ സംഭവത്തില്‍ 81 മുത്തുകളുള്ള പഴയ മാലയ്‌ക്ക് പകരം 72 മുത്തുകളുടെ മാല വയ്‌ക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത് വിജിലന്‍സ് ആണ്.
ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ 160 ഗ്രാം സ്വര്‍ണ ഉരുപ്പടികള്‍ മുക്കിയത് മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ടി.ടി. വിനോദനാണ്. സ്വര്‍ണം കൊള്ളയടിച്ചിട്ട് 20 മാസം കഴിയുമ്പോഴും ഭക്തജനങ്ങളുടെ പ്രതിഷേധത്തിനൊടുവിലാണ് നിലവിലുള്ള എക്സിക്യുട്ടിവ് ഓഫീസര്‍ എ. ദിനേശ്കുമാര്‍ പോലീസില്‍ പരാതി നല്‍കിയത്. കൊച്ചിന്‍ ദേവസ്വംബോര്‍ഡിലെ തൃശൂര്‍ ചേലക്കര പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ 15.300 ഗ്രാം സ്വര്‍ണത്തില്‍ ചെമ്പവിഴ രത്നങ്ങളും ഇന്ദ്രനീല രത്നവും പതിപ്പിച്ച കിരീടം കാണാതായതില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. ഒടുവില്‍ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ കണ്ടെത്തിയിരിക്കുന്നത് പ്രസാദ അഴിമതിയാണ്. ഗണപതിഹോമത്തിന്റെ പ്രസാദം തയാറാക്കിക്കൊണ്ടിരുന്നത് വാടകയ്‌ക്ക് എടുത്ത മുറിയില്‍ ബംഗാളികള്‍. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഉള്‍പ്പടെ ഇതൊന്നും അറിഞ്ഞില്ലെന്നാണ് ന്യായീകരണം. ഉണ്ണിയപ്പ നിര്‍മ്മാണത്തിലും അഴിമതി പുറത്ത് വന്നിട്ടുണ്ട്.
തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡിന്റെ രണ്ടാമത്തെ വരുമാനമുള്ള ക്ഷേത്രമാണ് തിരുവല്ലം പരശുരാമ ക്ഷേത്രം. ഇവിടെ പിതൃക്കള്‍ക്കുള്ള ബലിതര്‍പ്പണത്തില്‍ പോലും ലക്ഷങ്ങളുടെ കൊള്ളയാണ്. ശരാശരി ദിനംപ്രതി 500ല്‍ അധികം ബലിതര്‍പ്പണം നടക്കും. 100രൂപയാണ് രസീത്. അതില്‍ സാധനങ്ങള്‍ക്കെല്ലാം കൂടി 25 രൂപയില്‍ താഴെയാണ് ചെലവ്. ഇതുപോലും ദേവസ്വത്തിന് ചെലവാക്കേണ്ടിവരില്ല. സ്പോണ്‍സര്‍മാര്‍ നല്‍കുന്ന അരിയും പഴക്കുലയും എള്ളുമൊക്കെയാണ് 100രൂപ രസീത് എടുക്കുന്നവര്‍ക്ക് നല്‍കുന്നത്. ആ തുകയും കൊള്ളയടിക്കുകയാണ്. കൂടാതെ 41-ാം ദിവസത്തെ ബലി, വാര്‍ഷിക ബലിക്കൊക്കെ നടത്തുന്ന പൂജക്ക് സമീപത്തെ കടയില്‍ നിന്നു വാങ്ങിപ്പിക്കുന്ന സാധനങ്ങള്‍ അതേ കടയില്‍ തിരിച്ച് എത്തിക്കുന്ന വിദ്യയും അവിടെക്കാണാം. ഈ ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് ഒരുവര്‍ഷം ഒരുകോടിവരെ വരുമാനമുണ്ടെന്ന് കണ്ടെത്തിയത് ദേവസ്വം വിജിലന്‍സ് ആണ്. ഒടുവില്‍ ഇത്തരം വരുമാനം ഉണ്ടാകുമ്പോള്‍ 25 ശതമാനം ദേവസ്വത്തിന് നല്‍കണമെന്ന നിബന്ധന ബോര്‍ഡ്മുന്നോട്ടുവച്ചത് ഉദ്യോഗസ്ഥരും അംഗീകരിച്ചു. ഇപ്പോള്‍ വെട്ടിപ്പിന്റെ 25 ശതമാനം ബോര്‍ഡിന് സ്വന്തമാണ്. പാര്‍ട്ടിയിലും ഇടത് വലത് യൂണിയനിലുമൊക്കെ 40 മുതല്‍ 50 ലക്ഷം വരെ നല്‍കി എഒ ആകുമ്പോള്‍ ഇതൊക്കെ തിരികെ പിടിക്കണമല്ലോ. ഇത്തരം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ എല്ലാ ദേവസ്വംബോര്‍ഡിലും ഉണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ണിക്കണ്ണനെ അടുത്ത് കാണുക പ്രയാസമാണ്. മണിക്കൂറുകള്‍ ക്യൂനിന്ന് ക്ഷേത്രത്തിന് ഉള്ളിലേക്ക് കടന്നാല്‍ മണ്ഡപത്തിനടുത്ത് വച്ച് തിരിച്ച് വിടും. കാഴ്ചക്കുറവുള്ളവര്‍ ശ്രീകോവിലിനുള്ളിലെ നിലവിളക്ക് വെട്ടം കണ്ട് മടങ്ങണം. ഭക്തരോടുള്ള മോശം പെരുമാറ്റം വേറെയും. പക്ഷെ അവിടെ നടക്കുന്ന കൊള്ളകള്‍ ഉണ്ണിക്കണ്ണന്‍ കണ്ട് മടുത്ത്കാണണം. വഴിപാടായി ലഭിക്കുന്ന സ്വര്‍ണം, രത്നം, വെള്ളി തുടങ്ങിയവ കൈകാര്യം ചെയ്യുന്നതില്‍ ക്രമക്കേടെന്നാണ് ഓഡിറ്റില്‍ കണ്ടത്തിയത്. മറയൂര്‍ ചന്ദനം, കശ്മീരി കുങ്കുമപ്പൂവ് എന്നിവയ്‌ക്കും കൃത്യമായ കണക്കില്ല. സ്വര്‍ണക്കുടയുടെ 140 ഗ്രാം വെള്ളിയില്‍ തീര്‍ത്ത കാല് കാണാതായി. ഒരു വെള്ളിക്കുടത്തിന്റെ തൂക്കം 10 മാസം കൊണ്ട് 1190 ഗ്രാം കുറഞ്ഞത്രേ. അങ്ങനെ ഉണ്ണിക്കണ്ണനെയും അയ്യപ്പനെയും പരശുരാമനേയുമൊക്കെ ദേവസ്വം ബോര്‍ഡുകള്‍ കൊള്ളയടിക്കുകയാണ്.
ശകുനം കൊള്ളാം എന്നുനിനച്ച് പുലരും വരെ കട്ടുമുടിക്കുകയാണ് ദേവസ്വംബോര്‍ഡ് ഭരണാധികാരികള്‍. അതിനെല്ലാം ഒത്താശചെയ്യുന്നതോ സര്‍ക്കാരുകളും. ദേവസ്വംകൊള്ള അതത് സര്‍ക്കാരുകളുടെ അവകാശമാക്കി മാറ്റിക്കഴിഞ്ഞു. ചില ക്ഷേത്രങ്ങളിലെ ഉപദേശക സമിതികള്‍ നടത്തിയ കൊള്ളകള്‍, തെളിവില്ലെന്ന് പറഞ്ഞ് ദേവസ്വം ബോര്‍ഡുകള്‍ എഴുതിത്തള്ളിയ നിരവധി സംഭവങ്ങളുണ്ട്. കഴകം മുതല്‍ ദേവസ്വം മന്ത്രിവരെ കളവിന്റെ പങ്ക് പറ്റുമ്പോള്‍ ആരെങ്കിലും ഒറ്റുകൊടുക്കുമോ. അതുകൊണ്ടാണ് ‘കാര്യക്കാരന്‍ കളവുതുടര്‍ന്നാല്‍ കരമേലുള്ളവര്‍ കട്ടുമുടിക്കും’ എന്നും കുഞ്ചന്‍ നമ്പ്യാര്‍ പാടിയത്.
(നാളെ: വേണം ദേവസ്വംബോര്‍ഡില്‍ ശുദ്ധികലശം)















