രാജ്യത്ത് അതിക്രമിച്ചു കടന്ന് സ്ഥിരതാമസമാക്കുന്നവരെ ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ വോട്ടുബാങ്കായി കാണുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് വെറുമൊരു ആരോപണം മാത്രമല്ല, വസ്തുതയാണെന്ന് വര്‍ഗീയ പ്രീണനം
അജണ്ടയാക്കാത്തവരൊക്കെ സമ്മതിക്കുക തന്നെ ചെയ്യും. ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തികര്‍ വഴി എന്തുകൊണ്ടാണ് അന്യരാജ്യങ്ങളില്‍ നിന്ന് ഇത്തരം കടന്നുകയറ്റങ്ങള്‍ ഇല്ലാത്തതെന്ന അമിത് ഷായുടെ ചോദ്യവും പ്രസക്തമാണ്. ‘നുഞ്ഞുകയറ്റവും ജനസംഖ്യാ വ്യതിയാനവും ജനാധിപത്യവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നതിനിടെയാണ് ഷാ ഇങ്ങനെ പറഞ്ഞത്.
വര്‍ഗീയ പ്രീണനം നടത്തി അധികാരത്തിലേറാനും അധികാരത്തില്‍ തുടരാനും ആഗ്രഹിക്കുന്ന നേതാക്കളും രാഷ്‌ട്രീയ പാര്‍ട്ടികളും നുഴഞ്ഞുകയറ്റങ്ങളെ പിന്തുണയ്‌ക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ബീഹാറിലും, അടുത്തുതന്നെ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പശ്ചിമ ബംഗാളിലും ‘ഇന്‍ഡി’ സഖ്യത്തില്‍പ്പെടുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ബിജെപി വിരോധം കൊണ്ട് രാജ്യതാല്‍പ്പര്യത്തിന് നിരക്കാത്ത രീതിയിലാണ് പെരുമാറുന്നത്.
നുഴഞ്ഞുകയറ്റം രാഷ്‌ട്രീയ വിഷയമല്ല, അത് ജനാധിപത്യത്തിന് ഭീഷണിയായ ദേശീയ വിഷയമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. എന്നാല്‍ ഈ വീക്ഷണത്തില്‍ കാര്യങ്ങള്‍ കാണാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറല്ല. അവര്‍ക്ക് എങ്ങനെയെങ്കിലും വോട്ട് നേടിയാല്‍ മതി. അതിര്‍ത്തി രക്ഷാസേന കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും, അതിനാല്‍ നുഴഞ്ഞുകയറ്റം തടയേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നതിനെ അമിത് ഷാ നിശിതമായി വിമര്‍ശിച്ചു. അതേസമയം ഭൂമിശാസ്ത്രപരമായ കാരണത്താല്‍ വേലി പണിയാന്‍ കഴിയാത്ത ചില പ്രദേശങ്ങള്‍ അതിര്‍ത്തിയിലുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നഴഞ്ഞു കയറ്റം തടയാന്‍ കഴിയില്ലെന്നും, ചില സംസ്ഥാന സര്‍ക്കാരുകള്‍ നുഴഞ്ഞുകയറ്റക്കാരില്‍ വോട്ട് ബാങ്ക് കാണുന്നതിനാല്‍ അവരെ സംരക്ഷിക്കുകയാണെന്നും അമിത് ഷാ പറയുന്നതിനെ ആര്‍ക്കും നിഷേധിക്കാനാവില്ല.
ഒരു വ്യക്തി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുകയും, ജില്ലാ ഭരണകൂടം അവരെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ നുഴഞ്ഞുകയറ്റം എങ്ങനെ തടയാനാകുമെന്ന അമിത് ഷായുടെ ചോദ്യത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മറുപടിയില്ല. അഭയാര്‍ത്ഥിയും അതിക്രമിച്ചു കയറുന്നവരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തവര്‍ തങ്ങളുടെ ആത്മാവിനെയാണ് വഞ്ചിക്കുന്നതെന്ന ഷായുടെ വാക്കുകള്‍ ഉത്തരവാദിത്തബോധമുള്ള ഭരണാധികാരിയുടേതാണ്.
2011ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം അസമില്‍ മുസ്ലിം ജനസംഖ്യയുടെ ദശവാര്‍ഷിക വളര്‍ച്ചാ നിരക്ക് വന്‍തോതില്‍ ഉയര്‍ന്നത് നുഴഞ്ഞുകയറ്റത്തിന്റെ ഫലമാണെന്ന സത്യം കാണാതിരുന്നിട്ട് കാര്യമില്ല. പശ്ചിമ ബംഗാളിലെ നിരവധി ജില്ലകളില്‍ ഇതുപോലെ മതപരമായ ജനസംഖ്യ വളര്‍ന്നിട്ടുണ്ട്. ചില അതിര്‍ത്തി പ്രദേശങ്ങളില്‍ ഈ പ്രശ്നം അതിരൂക്ഷമാണ്.
ജാര്‍ഖണ്ഡിലെ വനവാസി സമൂഹങ്ങളുടെ ജനസംഖ്യയില്‍ ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുള്ളത് ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തിന്റെ ഫലമാണ്. നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിച്ച് വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന വോട്ടര്‍ പട്ടികയുടെ അടിയന്തര പരിഷ്‌കരണത്തില്‍ ആശങ്കാകുലരാണ്. ഉത്തരമൊരു പുനഃ പരിശോധനയിലൂടെ അനധികൃത വോട്ടര്‍മാരെ പുറത്താക്കുന്നതിനെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി അനുകൂലിക്കുന്നില്ല. അനുകൂലിച്ചാല്‍ രാഷ്‌ട്രീയമായി തങ്ങള്‍ക്ക് നഷ്ടം സംഭവിക്കും എന്നാണ് ഇവര്‍ കരുതുന്നത്.
ബീഹാറില്‍ കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും അനുകൂലിക്കുന്ന നിരവധി പേരുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടതുപോലെ പശ്ചിമ ബംഗാളിലും സംഭവിക്കുന്നത് തടയാനാണ് മമത വിഫലശ്രമം നടത്തുന്നത്. തീര്‍ച്ചയായും ഇത് രാഷ്‌ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും എതിരായ നീക്കമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിനെ അംഗീകരിക്കാന്‍ പോകുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് നുഴഞ്ഞുകയറ്റവും മതപരമായ ജനസംഖ്യയുടെ വളര്‍ച്ചയും തമ്മില്‍ ബന്ധമുണ്ടെന്ന അമിത് ഷായുടെ വാക്കുകള്‍.
















