ന്യൂദല്‍ഹി: സൗദിയുമായി നേറ്റോ മാതൃകയിലുള്ള പ്രതിരോധക്കരാറില്‍ പാകിസ്ഥാന്‍ ഒപ്പുവെച്ചുവെന്നും ഇനി മുതല്‍ പാകിസ്ഥാനെ മൂന്നാമത് ഒരു രാജ്യം ആക്രമിച്ചാല്‍ അത് സൗദിക്കെതിരായ ആക്രമണമായി കണക്കാക്കി സൗദി തിരിച്ചടിക്കുമെന്നും ഉള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞു. പാകിസ്ഥാനെ ആക്രമിച്ചാല്‍ സൗദി ഇടപെടില്ലെന്ന് കഴിഞ്ഞ ദിവസം താലിബാനെ ആക്രമിക്കാന്‍ തങ്ങളില്ലെന്ന നിലപാട് സൗദി വെളിപ്പെടുത്തിയതോടെ പകല്‍ പോലെ തെളിഞ്ഞിരിക്കുകയാണ്. പാകിസ്ഥാന്‍ എന്നാല്‍ ചതിയും കാപട്യവും വഞ്ചനയും മാത്രമാണെന്ന് ഒരിയ്‌ക്കല്‍ കൂടി ലോകത്തിന് മുന്നില്‍ വെളിവായിരിക്കുകയാണ്.
താലിബാന്‍ പാകിസ്ഥാനെ ആക്രമിച്ചപ്പോള്‍ സൗദിയില്‍ നിന്നും സൈനിക സഹായം തേടി ഷെഹ്ബാസ് ഷെരീഫ് വിളിച്ചപ്പോള്‍ സൗദിയുടെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ കൈമലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ സൗദി-പാക് കരാര്‍ ഉയര്‍ത്തിക്കാട്ടി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയെ വിരട്ടാനും ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ ഷെഹ്ബാസ് ഷെരീഫിന്റെ ഈ വെല്ലുവിളി വെറും ഉമ്മാക്കിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ നാവിക മേധാവിയും കരസേനാമേധാവിയും പാകിസ്ഥാനെ വെല്ലുവിളിച്ചപ്പോഴും യാതൊരു മറുപടിയും പാകിസ്ഥാന് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇനി ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയാല്‍ ഭൂപടത്തില്‍ നിന്നു തന്നെ പാകിസ്ഥാന്‍ എന്ന രാജ്യത്തെ തുടച്ചുനീക്കും എന്നാണ് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി ഭീഷണി മുഴക്കിയത്. ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സര്‍ക്രീക്കില്‍ പാകിസ്ഥാന്‍ നടത്തുന്ന ആധിപത്യശ്രമങ്ങളെ ചെറുത്തുതോല്‍പിക്കുമെന്നും സര്‍ക്രീക്കിലൂടെ കറാച്ചിലേക്കും ഒരു വഴിയുണ്ടെന്ന് ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെയൊന്നും ശക്തമായി പ്രതികരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിരുന്നില്ല. ഇത് പാകിസ്ഥാന്റെ പ്രതിരോധരംഗത്തെ ദൗര്‍ബല്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം രഹസ്യമായി ചില ഭീകരാക്രമണങ്ങള്‍ പാകിസ്ഥാന്‍ ആസൂത്രണം ചെയ്യുന്നതായി സൂചനയുണ്ടായിരുന്നു. ഈ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാവിക-കരസേനമേധാവിമാരും രാജ് നാഥ് സിങ്ങും പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഖത്തറില്‍ എത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തിയതോടെയാണ് സൗദി പാകിസ്ഥാനുമായി ഒരു പ്രതിരോധക്കരാര്‍ ഉണ്ടാക്കിയത്. വേറെ വഴിയൊന്നും മുന്നിലില്ലെങ്കില്‍ അവസാന രക്ഷാമാര്‍ഗ്ഗമായി പാകിസ്ഥാന്റെ ആണവായുധം ലഭ്യമാക്കുക എന്നതായിരുന്നു സൗദിയുടെ ലക്ഷ്യം. പക്ഷെ ഈ പ്രതിരോധക്കരാറിനെ ഉയര്‍ത്തിക്കാട്ടി, പാകിസ്ഥാനെ ആക്രമിച്ചാല്‍ സൗദി അറേബ്യ ഇടപെടും എന്ന നിലയില്‍ വ്യഖ്യാനിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
നേറ്റോ കരാറിന് തുല്ല്യമായ കരാറാണ് പാകിസ്ഥാനും സൗദിയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നായിരുന്നു ഷെഹ്ബാസ് ഷെരീഫിന്റെ അവകാശവാദം. നേറ്റോ പ്രതിരോധ കരാര്‍ പ്രകാരം നേറ്റോയില്‍ അംഗമായ ഒരു രാജ്യത്തെ പുറത്തുനിന്നും മൂന്നാമത് ഒരു രാജ്യം ആക്രമിച്ചാല്‍ മറ്റ് 39 നേറ്റോ രാജ്യങ്ങളും ആ രാജ്യത്തെ ആക്രമിക്കും. അതുപോലെ പാകിസ്ഥാനെ ആക്രമിച്ചാല്‍ സൗദിയും സൗദിയെ ആക്രമിച്ചാല്‍ പാകിസ്ഥാനും പരസ്പരം ഇടപെടുമെന്നായിരുന്നു ഷെഹ്ബാസ് ഷെരീഫ് അവകാശപ്പെട്ടത്. എന്നാല്‍ അങ്ങിനെ ഒരു കരാര്‍ സൗദി ഒപ്പുവെച്ചത് സൗദിക്ക് പാകിസ്ഥാന്റെ സഹായം ലഭിക്കാന്‍ മാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അല്ലാതെ പാകിസ്ഥാനെ ആരെങ്കിലും ആക്രമിച്ചാല്‍ സൗദി ഇടപെടില്ല എന്നതാണ് ഇപ്പോള്‍ തെളിഞ്ഞത്. താലിബാന്റെ ആക്രമത്തില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് പാകിസ്ഥാന്‍ സൗദിയുടെ സൈനികസഹായം തേടിയത്. എന്നാല്‍ താലിബാനെതിരെ ഇടപെടാന്‍ തങ്ങളില്ലെന്ന് സൗദി അറിയിക്കുകയായിരുന്നു.
അതായത് പാകിസ്ഥാനെ രക്ഷിക്കാന്‍ മൂന്നാമതൊരു രാജ്യവുമായി യുദ്ധം ചെയ്യാന്‍ സൗദിക്ക് താല്‍പര്യമില്ലെന്നത് പകല്‍പോലെ തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ പാകിസ്ഥാന്‍ സൗദിയുമായി ഇല്ലാത്ത കരാര്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു ഷെഹ്ബാസ് ഷെരീഫ്.
















