പാറ്റ്‌ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, ഭരണകക്ഷിയായ എൻഡിഎയിലും പ്രതിപക്ഷമായ മഹാ ഗഢ്ബന്ധനിലും സീറ്റ് വിഭജന ചർച്ചകൾ ശക്തമായി. എന്നാൽ എൻഡിഎ ധാരണയ്‌ക്ക് അടുത്തെത്തിയെങ്കിലും ഇൻഡി സഖ്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഒക്ടോബർ 17 ന് ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള നാമനിർദ്ദേശ പ്രക്രിയ അവസാനിക്കുമ്പോഴും, ഇൻഡി ബ്ലോക്കിലെ രാഷ്‌ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ്, ഇടതുപക്ഷം എന്നിവർക്ക് സീറ്റ് വിഭജനത്തിൽ ചർച്ച എങ്ങുമെത്തിക്കാനായിട്ടില്ല.
ഇന്ന് ആർജെഡി തലവൻ ലാലു പ്രസാദ് യാദവും മകനും അവകാശിയുമായ തേജസ്വി യാദവും ദൽഹിയിലാണുള്ളത്. ഇത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഉന്നതതല ചർച്ചകൾ നടത്തുമെന്നാണ് അഭ്യൂഹങ്ങൾ. സീറ്റ് വിതരണവും സ്ഥാനാർത്ഥി നിർണ്ണയവും തീരുമാനിക്കാൻ ആർജെഡി അടുത്തിടെ പ്രസാദിനെ ‘അധികാരപ്പെടുത്തി’. എന്നാൽ തീരുമാനം മാത്രം ഉണ്ടാകുന്നില്ല.
വോട്ടർ അധികാർ യാത്ര അടിത്തറയും പിന്തുണയും കൂട്ടിയെന്ന് വാദിച്ച് കോൺഗ്രസ് കൂടുതൽ സീറ്റ് ആവശ്യപ്പെടുകയാണ്. കോൺഗ്രസിന്റെ ആത്മവിശ്വാസവും പിടിവാശിയുമാണ് കാര്യങ്ങൾ നീളാൻ കാരണം. 2020 ലെ പോലെ 70 സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായാണ് വിവരം, അന്ന് അവർക്ക് വെറും 19 സീറ്റിലേ വിജയിക്കാൻ കഴിഞ്ഞുള്ളുവെന്നത് മറക്കുന്നു. ലാലുവും തേജസ്വിയും ദൽഹിയിലേക്ക് പോയിരിക്കുന്നതിനു കാരണം നാളെ ഭൂമി- ജോലി കുംഭകോണത്തിൽ കോടതി വാദം കേൾക്കുന്ന തീയതിയായിനാലാണെന്ന് ഒരു വർത്തമാനമുണ്ട്. ആർജെഡി 243 സീറ്റുകളിൽ പകുതിയിലും മത്സരിച്ച് ജയിക്കുമെന്നാണ്‌ള അണികളുടെ അവകാശവാദം. ‘140 ൽ കൂടുതൽ സീറ്റുകൾ ഞങ്ങൾ മത്സരിച്ച 2020 നെ അപേക്ഷിച്ച്, പുതിയ സഖ്യകക്ഷികളെ ഉൾക്കൊള്ളാനാണ് 120 സീറ്റുകളിലേക്ക് ഒതുങ്ങുന്നത്. അതിനപ്പുറം പറ്റില്ല. കോൺഗ്രസ് അതുപോലെ കൊച്ചു പാർട്ടികൾക്കായി ത്യാഗം ചെയ്യണം, പ്രാദേശിക ആർജെഡി നേതാൾ പറയലുന്നു. അപ്പോൾ മാത്രമേ ഭരണകക്ഷിയായ എൻഡിഎയ്‌ക്ക് വിശ്വസനീയമായ ഒരു വെല്ലുവിളി ഉയർത്താൻ കഴിയൂ എന്നാണ് വിശദീകരണം.
അതേസമയം, എൻഡിഎ സീറ്റ് വിഭജനം ഏതാണ്ട് പൂർത്തിയാക്കിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എൻഡിഎയ്‌ക്കുള്ളിൽ, ജെഡി(യു) 243 സീറ്റുകളിൽ 103 എണ്ണത്തിലും മത്സരിക്കാൻ സാധ്യതയുണ്ടത്രേ. ബിജെപി 102 സീറ്റുകളിലും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 20-22 സീറ്റുകളിലും ജിതൻ റാം മാഞ്ചിയുടെ എച്ച്എഎം, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്‌ട്രീയ ലോക് മോർച്ച തുടങ്ങിയ സഖ്യകക്ഷികൾ പത്തുസീറ്റിൽഎ താഴെയും മത്സരിക്കാൻ ധാരണയായി എന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.















