ന്യൂഡൽഹി: രാജ്യത്തിന്റെ ജനസംഖ്യാ ഘടനയിൽ സംഭവിക്കുന്ന വൻമാറ്റങ്ങളെ കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നയിച്ച മുന്നറിയിപ്പ് ഗൗരവത്തോടെ സമീപിക്കേണ്ടതാണ്. പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽനിന്നുള്ള ക്രമാതീതമായ നുഴഞ്ഞുകയറ്റമാണ് മുസ്‌ലിം ജനസംഖ്യയിൽ 24.6 ശതമാനത്തോളം വർധനയ്‌ക്കും ഹിന്ദു ജനസംഖ്യയിൽ 4.5 ശതമാനം ഇടിവിനും കാരണമായതെന്ന് ഷാ വ്യക്തമായി ചൂണ്ടിക്കാട്ടി.
ഇത് സാധാരണ പ്രത്യുത്പാദന നിരക്കിന്റെ വ്യത്യാസം മൂലമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആസൂത്രിതമായ നുഴഞ്ഞുകയറ്റം രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്‌ക്കും ഭരണഘടനയുടെ ആത്മാവിനും നേരിട്ടുള്ള വെല്ലുവിളിയാണെന്ന് ഷാ ചൂണ്ടിക്കാട്ടിയ പ്രസ്താവന രാഷ്‌ട്രീയ പരിഗണനകളെ അതീതമായ ഒരു ദേശീയ ചിന്തയായി കാണേണ്ടതുണ്ട്.
1951-ൽ പാകിസ്താനിൽ 13% ആയിരുന്ന ഹിന്ദു ജനസംഖ്യ ഇന്ന് 1.73% ആയി ഇടിഞ്ഞു. ബംഗ്ലാദേശിൽ 22% ആയിരുന്ന ഹിന്ദുക്കൾ ഇപ്പോൾ 7.9% മാത്രമാണ്. അഫ്ഗാനിസ്താനിൽ 2.2 ലക്ഷം ഹിന്ദു-സിഖ് സമൂഹം ഉണ്ടായിരുന്നത് ഇന്ന് വെറും 150 പേരായി കുറഞ്ഞിരിക്കുകയാണ്. മതപരിവർത്തനമല്ല, സിസ്റ്റമാറ്റിക് പീഡനവും നുഴഞ്ഞുകയറ്റവുമാണ് ഇതിന് കാരണം.
അഭയാർത്ഥികളെയും നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരെയും ഒരേ വിഭാഗത്തിൽ കാണുന്നത് ഭരണഘടനയുടെ ആത്മാവിനെ ദോഷകരമായി ബാധിക്കും എന്ന അമിത് ഷായുടെ മുന്നറിയിപ്പ് പ്രസക്തവും യാഥാർത്ഥ്യബോധമുള്ളതുമാണ്. രാജ്യത്തിന്റെ വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തുന്നത് ജനാധിപത്യ സംവിധാനത്തെ തന്നെ തകർക്കുന്ന പ്രവൃത്തിയാണ്.
ദേശീയ സുരക്ഷ, ജനസംഖ്യാ സമതുലനം, ഭരണഘടനാപരമായ അവകാശങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കാൻ നിയമവിരുദ്ധ നുഴഞ്ഞുകയറ്റത്തെ നിയന്ത്രിക്കുക അത്യാവശ്യമാണ്. വോട്ടവകാശം ഇന്ത്യൻ പൗരന്മാർക്കു മാത്രമെന്ന അടിസ്ഥാനതത്വം ശക്തമായി നിലനിർത്താനുള്ള ആഭ്യന്തരമന്ത്രിയുടെ ഉറച്ച നിലപാട് രാജ്യത്തിന്റെ ഭാവി സംരക്ഷണത്തിന് നിർണായകമാണ്.
അമിത് ഷായുടെ പ്രസ്താവന രാഷ്‌ട്രീയ വേദിയിലെ ഒരു പ്രസംഗമെന്നതിലുപരി, രാജ്യത്തിന്റെ ജനസംഖ്യാ സുരക്ഷയെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പാണ്. അതിനാൽ ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള എല്ലാ വിഭാഗങ്ങളും ഈ മുന്നറിയിപ്പിന് ഗൗരവം നൽകേണ്ടതുണ്ട്.
















