ലഖ്നോ: യുഎസ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ പിഴത്തീരുവയെ ഭയമില്ലെന്നും യുഎസിന് പകരം 10 രാജ്യങ്ങളുമായി വ്യാപാരം നടത്തുമെന്നും ട്രംപിനെ വെല്ലുവിളിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പുതിയ വിപണി തേടുമെന്നും യോഗി അഭിപ്രായപ്പെട്ടു. യുപിയിലെ ബദോഹിയില്‍ നടക്കുന്ന നാലാമത് കാര്‍പറ്റ് എക്സ്പോയും 49ാമത് അന്താരാഷ്‌ട്ര കലീന്‍ മേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
കാര്‍പെറ്റ് നിര്‍മ്മാതാക്കളും കാര്‍പെറ്റ് കയറ്റുമതിക്കാരും യുഎസ് തീരുവയെ പേടിക്കേണ്ടതില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. “വെല്ലുവിളികള്‍ എപ്പോഴും അതിനൊപ്പം പുതിയ അവസരങ്ങളും പ്രദാനം ചെയ്യും. യുഎസ് ഇന്ത്യയ്‌ക്കെതിരെ പിഴത്തീരുവ ഏര്‍പ്പെടുത്തി. പക്ഷെ യുഎസ് എന്ന ഒരൊറ്റ രാജ്യത്തിന്റെ തീരുമാനമാണ്. യുഎഇ, യുകെ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ടാക്കുകയാണ് നമ്മള്‍. അത് നമ്മുടെ വ്യവസായങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നല്കും. “- യോഗി ആദിത്യനാഥ് പറഞ്ഞു.
യുഎസ് തീരുവയുടെ പ്രത്യാഘാതം പഠിക്കാന്‍ പത്തംഗസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഏതെങ്കിലും ഒരു രാജ്യം വലിയ തോതില്‍ തീരുവ ചുമത്തിയാല്‍ തകരുന്നതല്ല ഇന്ത്യയുടെ വ്യവസായങ്ങളെന്നും യോഗി വെല്ലുവിളിച്ചു. “വ്യവസായങ്ങളെ രക്ഷപ്പെടുത്തുക എന്നത് മാത്രമല്ല, അവയെ പുതിയൊരു ഉയരത്തിലേക്ക് എത്തിക്കുക എന്നതും നമ്മുടെ ലക്ഷ്യമാണ്. ഒരു രാജ്യം നമ്മുടെ മാര്‍ഗ്ഗമടച്ചാല്‍ മറ്റ് പത്ത് രാജ്യങ്ങളിലേക്ക് നമ്മുടെ ഉല്‍പന്നങ്ങള്‍ക്ക് നമ്മള്‍ പാത ഒരുക്കും. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പം ഉണ്ട്. നിങ്ങളുടെ ഭാവി ശോഭനമാണ്.” – യോഗി പറഞ്ഞു.
“11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍പെറ്റ് വ്യവസായം തകര്‍ച്ചയുടെ വക്കിലായിരുന്നു. 2014ല്‍ മോദി എത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബദോഹി, മിര്‍സാപൂര്‍, വാരണാസി എന്നിവിടങ്ങളില്‍ കാര്‍പെറ്റ് വ്യവസായം പുനരുദ്ധരിച്ചു. ബദോഹിയില്‍ ഒരു ഹബ്ബ് എന്ന നിലയില്‍ ഒരു കാര്‍പെറ്റ് എക്സ്പോ മാര്‍ട്ട് തുറന്നു. ആദ്യ എക്സ്പോയില്‍ വളരെ കുറവ് വിദേശ വ്യാപാരികളേ ചരക്ക് വാങ്ങാനായി എത്തിയുള്ളൂ. ഇന്ന് 88 രാജ്യങ്ങളില്‍ നിന്നായി വ്യാപാരികള്‍ കാര്‍പെറ്റ് വാങ്ങാന്‍ എത്തുന്നു. ബദോഹി കാര്‍പെറ്റുകളുടെ ആഗോളഡിമാന്‍റ് വര്‍ധിക്കുകയാണ് “- യോഗി വിശദമാക്കി.
“എംഎസ്എംഇ (ഇടത്തരം, ചെറുകിട സൂക്ഷ്മ വ്യവസായം), ഒഡിഒപി (വണ്‍ ഡിസ്ട്രിക്സ് വണ്‍ പ്രൊഡക്ട്- ഒരു ജില്ലയില്‍ ഒരു ഉല്‍പന്നം പദ്ധതി) എന്നീ മേഖലകളില്‍ ഉള്‍പ്പെടുത്തി യുപിയിലെ ഓരോ ജില്ലയിലും ഓരോ സവിശേഷ വ്യവസായങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ബദോഹി കാര്‍പെറ്റുകള്‍, മൊറാദാബാദ് ബ്രാസ് (പിച്ചള ഉല്‍പന്നങ്ങള്‍), ഫിറോസാബാദിലെ ഗ്ലാസ് ഉല്‍പന്നങ്ങള്‍, വാരണസി സില്‍ക് എന്നിവ ഇങ്ങിനെ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. 2017ല്‍ ഒഡിഒപി(ഒരു ജില്ലയില്‍ ഒരു ഉല്‍പന്നം പദ്ധതി) നടപ്പാക്കുമ്പോള്‍ യുപി ഒരിയ്‌ക്കലും ഇവയുടെ കയറ്റുമതിയില്‍ നിന്നും രണ്ട് ലക്ഷം കോടി രൂപ വരെ യുപി വരുമാനം ഉണ്ടാക്കുമെന്ന് ആരും സങ്കല്‍പിച്ചതുപോലുമില്ല. “- യോഗി യുപിയിലെ വ്യവസായക്കുതിപ്പിന്റെ ഒരു നഖചിത്രം നല്‍കി.
“കാര്‍പെറ്റ് നിര്‍മ്മാണം ഒരു വ്യവസായം മാത്രമല്ല. കരകൗശലവിദ്ഗ്ധരുടെയും ശില്‍പികളുടെയും പാരമ്പര്യം കൂടിയാണ്. ഇന്ന് ഈ വ്യവസായം 25, 30 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. പ്രതിവര്‍ഷം കയറ്റുമതിയില്‍ നിന്നും 17000 കോടി വരുമാനമുണ്ടാക്കുകയും ചെയ്യുന്നു. സ്ത്രീശാക്തീകരണത്തിനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണിത്. നിരവധി സ്ത്രീകള്‍ വീട്ടിലിരുന്ന് കാര്‍പെറ്റ് നിര്‍മ്മാണത്തിന്റെ ഭാഗമാവുക വഴി സാമ്പത്തികസ്വാതന്ത്ര്യം നേടുകയും ചെയ്യുന്നു. 2014ന് മുന്‍പ് മരിച്ചുകൊണ്ടിരുന്ന കാര്‍പെറ്റ് വ്യവസായം ഇപ്പോള്‍ യുപിയുടെ വ്യക്തിത്വത്തിന്റെ അടയാളമാണ്. “- യോഗി വിശദമാക്കി.
ഈ ദീപാവലിക്ക് 75 ജില്ലകളില്‍ സ്വദേശി മേളകള്‍ സംഘടിപ്പിക്കുമെന്നും യോഗി പറഞ്ഞു. വിദേശി ഉല്‍പന്നങ്ങള്‍ക്ക് പകരം സ്വദേശി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് ഈ നടപടി.
വ്യവസായിയുടെ പ്രസംഗത്തിനിടെ എഴുന്നേറ്റ് സജീവമായി ഇടപെടുന്ന യോഗീശൈലി
പിന്നീട് കാര്‍പെറ്റ് വ്യവസായിയായ രവി പടേരിയ പ്രസംഗിക്കാന്‍ എഴുന്നേറ്റു. അപ്പോള്‍ യോഗിയും വേദിയില്‍ ഉണ്ടായിരുന്നു. “കൈകള്‍കൊണ്ട് സൃഷ്ടിക്കുന്ന ഒരു മാജിക് ആണ് കാര്‍പെറ്റ് നിര്‍മ്മാണം. ലോകത്തിലേക്ക് വെച്ച് ഏറ്റവും വലിയ കാര്‍പെറ്റ് ഞങ്ങള്‍ നിര്‍മ്മിച്ചു. അത് കസാഖ്സ്ഥാനിലേക്ക് അയച്ചു. ഇത് പ്രത്യേക അംഗീകാരം അര്‍ഹിക്കുന്നു.”- അദ്ദേഹം കാര്‍പെറ്റ് നിര്‍മ്മാണത്തില്‍ കൈവരിച്ച വലിയൊരു നേട്ടത്തിന്റെ കഥ സദസ്സുമായി പങ്കുവെയ്‌ക്കുകയായിരുന്നു. ഉടനെ യോഗി എഴുന്നേറ്റു. രവി പടേരിയയെയും ലോകത്തില്‍ വെച്ച് ഏറ്റവും വലിയ കാര്‍പെറ്റ് നിര്‍മ്മിച്ചവരേയും അഭിനന്ദിച്ചു. മാത്രമല്ല യോഗി ഉടനെ സദസ്സിനോടായി ഒരു പ്രഖ്യാപനവും നടത്തി:”ഇനി മുതല്‍ സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ വ്യവസായികളുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ വേണ്ടി മാത്രമായി ഒരു പ്രത്യേകസമിതി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചനയിലാണ്.”- ഇത് കേട്ട് സദസ്സ് കരഘോഷം മുഴക്കി.
യോഗി മുസ്ലിം വിരുദ്ധനാണെന്ന പ്രചാരത്തെ തര്‍ത്തുടയ്‌ക്കുന്ന ഹാജി ഹമീദിന്റെ യോഗിയെ പുകഴ്‌ത്തുന്ന വാക്കുകള്‍….
ഹാജി ഹമീദ് എന്ന മുസ്ലിമായ കാര്‍പെറ്റ് നിര്‍മ്മാതാവായ ബിസിനസുകാരന് മോദിയോടുള്ള അകമഴിഞ്ഞ ബഹുമാനം മാത്രം. യോഗി മുസ്ലിം വിരുദ്ധനാണെന്ന മുസ്ലിം മതമൗലിക സംഘടനകളുടെ പ്രചാരവേലയെ തകര്‍ക്കുന്നതാണ് ഹാജി ഹമീദിന്റെ യോഗീസ്തുതി. “താങ്കളുടെ പ്രതിബദ്ധത കാര്‍പെറ്റ് വ്യവസായത്തിന് പുതിയ വഴിത്തിരിവ് നല്‍കി”- ഹാജി സലിം ഇത് പറഞ്ഞുനിര്‍ത്തിയപ്പോള്‍ സദസ്സില്‍ നിന്നും ഉയര്‍ന്നത് വന്‍ കയ്യടി. അനില്‍ സിങ്ങ് എന്ന മറ്റൊരു ബിസിനസുകാരന്‍ ഊന്നല്‍ നല്‍കിയത് മിര്‍സാപൂര്‍- വിന്ധ്യ ഇടനാഴിയുടെ വളര്‍ച്ചയെ ഉദ്ഘോഷിക്കാനാണ്. എന്‍സിആര്‍ പോലെ ഈ മേഖലയെയും വികസിപ്പിക്കണമെന്ന നിര്‍ദേശവും അനില്‍ സിങ്ങ് മുന്നോട്ട് വെച്ചു. എന്‍സിആര്‍ എന്നത് നാഷണല്‍ കാപിറ്റല്‍ റീജിയന്റെ ചുരുക്കപ്പേരാണ്. ദല്‍ഹിയെ ദേശീയ തലസ്ഥാന നഗരിയുടെ ചുറ്റുമുള്ള പ്രദേശമാണ് എന്‍സിആര്‍. അവിടെയുള്ളതുപോലെ വന്‍വികസനം കൊണ്ടുവരണമെന്നായിരുന്നു അനില്‍ സിങ്ങിന്റെ നിര്‍ദേശം. ഇതിന് യോഗി ഉടനെ മറുപടി നല്‍കി:”ബദോഹി, വാരണസി, മിര്‍സാപൂര്‍ മേഖലയുടെ വികസനം നടന്നുവരികയാണ്. ഈ മൂന്ന് മേഖലകളെയും ഒരൊറ്റ മേഖലയായി കണ്ടുള്ള വികസനമാണ് നടക്കുന്നത്.”
കയറ്റുമതി ബിസിനസുകാരനായ അലോക് ബര്‍വാള്‍ നെയ്തുകാരുടെ ക്ഷാമത്തെക്കുറിച്ചുള്ള തന്റെ ആശങ്കയാണ് യോഗിയുമായി പങ്കുവെച്ചത്. അതുപോലെ കാര്‍പെറ്റ് നെയ്തുകാരുടെ മറ്റ് പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റവും പ്രശ്നമാണെന്ന് അലോക് ബര്‍വാള്‍ പറഞ്ഞു. ഇതിന് യോഗി നല്‍കിയ ഉറപ്പ് ഇതായിരുന്നു::”നമ്മള്‍ ഈ കാര്‍പെറ്റ് വ്യവസായത്തെ സ്ത്രീകളുമായും പ്രാദേശികജനവിഭാഗങ്ങളുമായും അവരുടെ ജീവിതവുമായും ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. കാരണം അവര്‍ക്ക് സ്വയംപര്യാപ്തത ഉണ്ടാക്കുകയാണ് ലക്ഷ്യം. ”
ഈ ചടങ്ങില്‍ വിവിധ പദ്ധതികള്‍ പ്രകാരമുള്ള വായ്‌പകളും യോഗി ചെറുകിട ബിസിനസുകാര്‍ക്ക് വിതരണം ചെയ്തു.
















