മേനോന്‍ സാര്‍ ആര്‍എസ്എസിലെത്തിയത് ഒരു നിയോഗം പോലെയാണ്. ആര്‍എസ്എസ് പ്രചാരകനും അതുല്യ സംഘാടകനും, കേരളീയ നവോത്ഥാനത്തിന്റെ ആത്മീയ തലത്തെ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ പകുതിയില്‍ മുന്നോട്ടു നയിച്ച വ്യക്തിയുമായ പി. മാധവ്ജിയിലൂടെയാണ് അത് സംഭവിച്ചത്. 1973 ലായിരുന്നു ഈ സമാഗമം. ”ആലുവ വിദ്യാധിരാജ സ്‌കൂളിന്റെ ഉടമസ്ഥതയുള്ള ഗീതാഭവന്‍ ട്രസ്റ്റ് സംഘടിപ്പിച്ച പ്രഭാഷണത്തിനെത്തിയതായിരുന്നു മാധവ്ജി. പ്രഭാഷണം എന്നെ ആകര്‍ഷിച്ചു. അത് വ്യക്തിപരമായ അടുപ്പമായി. പിന്നെ ഇടക്കിടെ മാധവ്ജി വീട്ടില്‍ വരും. ഈ ബന്ധം എന്നെ കേരള ക്ഷേത്രസംരക്ഷണ സമിതിയിലെത്തിച്ചു. സമിതിയുടെ പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ അധ്യക്ഷനായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആ സമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാന ജോ.സെക്രട്ടറിയും പിന്നീട് ഉപാധ്യക്ഷനുമായി. സംഘത്തിന്റെ ചുമതലയില്‍ എത്തുന്നതുവരെ ഈ സ്ഥാനത്ത് തുടര്‍ന്നു.”
മാണിക്യമംഗലത്തെ എന്‍എസ്എസ് ഹൈസ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസവും, തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും പൂര്‍ത്തിയാക്കിയ മേനോന്‍ സാര്‍, കാലടി ശ്രീശങ്കര കോളജില്‍നിന്ന് ബികോം ബിരുദം എടുത്തശേഷം ചെന്നൈയില്‍ സിഎ പഠനം പൂര്‍ത്തിയാക്കി 1968ല്‍ ആലുവയില്‍ പ്രാക്ടീസ് ആരംഭിച്ചു. അധികം വൈകാതെ ബാലന്‍ ആന്‍ഡ് കമ്പനി സ്ഥാപിച്ചു. വിശ്വാസ്യതയും കാര്യക്ഷമതയും കൈമുതലാക്കി അനുദിനമെന്നോണം പുരോഗതിയിലേക്ക് നീങ്ങി.
ആഗമാനന്ദ സ്പര്‍ശം
മാധവ്ജിയുമായുള്ള ബന്ധം ആത്മീയതലത്തിലേക്ക് വളര്‍ന്നു. ഈ ബന്ധം ചെന്നെത്തിയത് രാമേശ്വരത്തെ സരോജാ ഭായ് ജോഷി എന്ന ഗുരുവില്‍നിന്ന് ശ്രീവിദ്യോപാസനയില്‍ മന്ത്രദീക്ഷ സ്വീകരിക്കുന്നതിലാണ്. മന്ത്രദീക്ഷയെടുക്കുന്നയാള്‍ അതിനു മുന്‍പ് ഒരു വര്‍ഷം താന്ത്രികാചാരങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. ഇതിനിടെ ഗുരു സമാധിയായി. പിന്നീട് ഹിമാലയത്തിലെ ചില മഹാഗുരുക്കന്മാരില്‍നിന്ന് ഉപദേശം സ്വീകരിച്ച് വിധിപ്രകാരം ഗുരുപത്‌നി, മേനോന്‍ സാറിന് മന്ത്രദീക്ഷ നല്‍കുകയായിരുന്നു. മാധവ്ജിയാണ് ഇക്കാര്യത്തിലും മാര്‍ഗദര്‍ശി.
മേനോന്‍ സാറില്‍ അന്തര്‍ലീനമായിരുന്ന ആത്മീയ ആഭിമുഖ്യം മാധവ്ജി കണ്ടെത്തി. മനസ്സില്‍ ഇതിന്റെ വിത്തുപാകിയത് സാക്ഷാല്‍ ആഗമാനന്ദ സ്വാമികളാണ്. കേരള വിവേകാനന്ദന്‍ എന്നറിയപ്പെടുന്ന ആഗമാനന്ദ സ്വാമികള്‍ മാണിക്യമംഗലത്തെ പറയത്തു വീട്ടില്‍ ഇടക്കിടെ എത്തും. തറവാട്ടുകാരണവര്‍ ഗോവിന്ദന്‍ മേനോന്‍ സ്വാമികളുടെ അനുയായി ആയിരുന്നു. താനുള്‍പ്പെടെയുള്ള കുട്ടികള്‍ സ്വാമികളുടെ ഗീതാ ക്ലാസ്സില്‍ പങ്കെടുക്കണമെന്നത് വല്യമ്മാവന്റെ കര്‍ശന നിര്‍ദ്ദേശമായിരുന്നു. ഹിന്ദുധര്‍മ സ്‌നേഹിയും മഹാമനസ്‌കനുമായ ഗോവിന്ദന്‍ മേനോനാണ് കാലടിയില്‍ പെരിയാറിന്റെ തീരത്ത് ശ്രീരാമകൃഷ്ണ അദൈ്വതാശ്രമം സ്ഥാപിക്കാന്‍ 1936ല്‍ ഒന്നരയേക്കര്‍ സ്ഥലം ദാനം ചെയ്തത്. ആഗമാനന്ദനെ കാലടിയിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു.
ക്ഷേത്ര സംരക്ഷണ സമിതിയില്‍നിന്ന് ആര്‍എസ്എസിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക്, പ്രാന്ത സംഘചാലക് പദവികളിലെത്തി. സാധാരണ സ്വയംസേവകനായി വന്ന് പടിപടിയായി, ഉയര്‍ന്ന ചുമതലകള്‍ ഏറ്റെടുത്ത് സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കുന്നവര്‍. ജനങ്ങള്‍ക്കിടയില്‍ അംഗീകാരവും ആദരവുമുണ്ടായിരിക്കേ സംഘടനയിലെത്തി സാധാരണ സ്വയംസേവകനായി മാറുന്നവര്‍. രണ്ടാമത്തെ വിഭാഗത്തിലാണ് മേനോന്‍ സാര്‍. സംഘടനയുടെ പരിശീലനങ്ങളെല്ലാം പൂര്‍ത്തിയാക്കി. സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറിന്റെ ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രചാരകനായും പ്രവര്‍ത്തിച്ചു. ഇങ്ങനെയൊരു രൂപാന്തരപ്രാപ്തി കൈവരിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായാണ് മേനോന്‍ സാര്‍ കരുതിയത്. ”ഗുരുകൃപയുള്ളവര്‍ക്കേ ജീവിതത്തില്‍ വിജയിക്കാനാവൂ. എനിക്ക് ഒരേസമയം മൂന്ന് ഗുരുക്കന്മാരുണ്ട്. സാമൂഹ്യതലത്തില്‍ സംഘമാണ് എന്റെ ഗുരു. ആത്മീയതലത്തില്‍ മന്ത്രദീക്ഷ നല്‍കിയ സരോജ്ഭായ് ജോഷി. ഔദ്യോഗികതലത്തില്‍ എന്നെ പഠിപ്പിച്ച, ഇപ്പോഴും ജീവിച്ചിരിക്കുന്ന ആലുവ സ്വദേശി മഹാരാജ് പിള്ള സാര്‍ എന്ന ഗുരുനാഥന്‍.” ഒരിക്കല്‍ സാര്‍ പറഞ്ഞ ഈ വാക്കുകളിലുമുണ്ട് ഗുരുകൃപ വേണ്ടുവോളം അനുഭവിച്ചതിന്റെ അനുരണനങ്ങള്‍.
മേനോന്‍ സാര്‍ ഒരു സംഘടനാ പുരുഷനുമായിരുന്നു. ആര്‍എസ്എസിന് പുറത്തേക്കും ശാഖോപശാഖകള്‍ വീശി നില്‍ക്കുന്ന ഈ വടവൃക്ഷത്തിന്റെ തണലനുഭവിച്ച സംഘടനകള്‍ നിരവധിയാണ്. കേരളത്തില്‍ സേവനരംഗത്തെ സംഘപരിവാറിന്റെ ആദ്യ കാല്‍വയ്‌പ്പായ ആലുവ ഗ്രാമ സേവാസമിതിയുടെ സ്ഥാപകാധ്യക്ഷന്‍, സ്വര്‍ഗീയ മാധവ്ജിയുടെ സ്വപ്‌നസാക്ഷാത്കാരമായ വെളിയത്തുനാട് തന്ത്രവിദ്യാ പീഠത്തിന്റെ രക്ഷാധികാരി, ദേശീയ സേവാഭാരതിയുടെ ഉപാധ്യക്ഷന്‍, ആര്‍ത്ഥിക് ടോളിയുടെ ദേശീയ സമിതിയംഗം, ആതുര സേവന രംഗത്ത് മെഡിക്കല്‍ കോളജും ആശുപത്രികളും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേശവ പ്രഭ ഹെല്‍ത്ത് ട്രസ്റ്റിന്റെ മാര്‍ഗദര്‍ശി, മോഹന്‍ലാലിന്റെ അച്ഛന്റെ സ്മരണയ്‌ക്കുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സ്ഥാപക അധ്യക്ഷന്‍. മേനോന്‍ സാറിന്റെ പ്രത്യക്ഷവും പരോക്ഷവുമായ നേതൃവിശേഷത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ച സംഘടനകള്‍ അനവധിയാണ്. വിദ്യാധിരാജ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂള്‍, ചൊവ്വര മാതൃച്ഛായ ബാലഭവന്‍ എന്നിങ്ങനെ ആലുവ നിവാസികളുടെ സ്വന്തം മേനോന്‍ സാറില്‍നിന്ന് പ്രേരണയും പ്രചോദനവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ വേറെയും.
മേനോന്‍ സാര്‍ വലിയ പണ്ഡിതനായിരുന്നില്ല, പ്രഭാഷകനുമായിരുന്നില്ല. പക്ഷേ ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്നു. മൃദുഭാഷി. പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥത നിറഞ്ഞുനിന്നു. വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വലിയ സംരംഭങ്ങള്‍ മടി കൂടാതെ ഏറ്റെടുക്കാനും വിജയിപ്പിക്കാനും കഴിഞ്ഞു. മറ്റ് പലര്‍ക്കും കഴിയാത്തവയാണ് ഇവയെങ്കിലും അങ്ങനെയൊരു ഭാവമില്ലായിരുന്നു. സാറിന്റെ പങ്കാളിത്തമുണ്ടെങ്കില്‍ എന്തു പരിപാടിയും വിജയിപ്പിക്കാമെന്ന ആത്മവിശ്വാസം സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുമായിരുന്നു.
വിജയിക്കുന്ന ഏത് പുരുഷനു പിന്നിലും ഒരു സ്ത്രീയുണ്ടാവുമെന്ന് പറയാറുണ്ടല്ലോ. മേനോന്‍ സാറിന്റെ ജീവിതത്തില്‍ അത് സഹധര്‍മിണി വിജയലക്ഷ്മിയായിരുന്നു. 1970ലാണ് ചേര്‍ത്തല തുറവൂര്‍ മേക്കായി മഠത്തില്‍ വിജയലക്ഷ്മി ജീവിത സഖിയായത്. ആര്‍എസ്എസില്‍ എത്തിയശേഷം സാറിന് സംഘടനാപരമായ തിരക്കുകള്‍ ഒഴിഞ്ഞ സമയമുണ്ടായിട്ടില്ല. പരിപാടികളില്‍നിന്ന് പരിപാടികളിലേക്കുള്ള നിരന്തര സഞ്ചാരം. ”ഇന്നുവരെ അരുത് എന്നു പറഞ്ഞിട്ടില്ല. മൗനം സമ്മതമായി കരുതി ഞാന്‍ മുന്നോട്ടുപോയി” എന്നായിരുന്നു സാറിന്റെ വാക്കുകള്‍.
സഹസ്ര ചന്ദ്രദര്‍ശനം
മേനോന്‍ സാറിന്റെ ജീവിത യാത്രയില്‍ ഷഷ്ടിപൂര്‍ത്തിയും സപ്തതിയുമൊക്കെ നിര്‍മമതയോടെ കടന്നുപോയി. അതൊന്നും ആഘോഷിക്കണമെന്ന് തോന്നിയില്ല. മറ്റുള്ളവരെ അതിന് അനുവദിച്ചില്ല എന്നു പറയുന്നതാവും ശരി. ‘അശീതി’ എന്ന എണ്‍പതും കടന്ന് എണ്‍പത്തിയൊന്നില്‍ എത്തിയപ്പോഴാണ് സാര്‍ സാരഥ്യം വഹിക്കുന്ന കെപിബി ഗ്രൂപ്പ് ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഇവരുടെ സ്‌നേഹസമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു. ഈ പിറന്നാള്‍ ദാമ്പത്യജീവിതത്തിന്റെ അന്‍പതാം വാര്‍ഷികം കൂടിയാണെന്നത് മറ്റൊരു സൗഭാഗ്യം. എറണാകുളത്തെ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട പിറന്നാളാഘോഷം ശരിക്കും ഒരു സ്‌നേഹസംഗമമായി മാറി. സംഘ കുടുംബത്തിലെ കല്‍പ്പവൃക്ഷം എന്ന് ഒറ്റ വാചകത്തില്‍ മേനോന്‍ സാറിനെ വിശേഷിപ്പിക്കാം.
















