റോം ; യൂറോപ്യൻ രാജ്യമായ ഇറ്റലിയിൽ ബുർഖയും നിഖാബും നിരോധിക്കാൻ ഒരുങ്ങി സർക്കാർ . പ്രധാനമന്ത്രി ജോർജിയോ മെലോണിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ബുധനാഴ്ച പാർലമെന്റിൽ ഇതിനായുള്ള ബിൽ അവതരിപ്പിച്ചത്. രാജ്യത്തുടനീളമുള്ള എല്ലാ പൊതുസ്ഥലങ്ങളിലും മുസ്ലീം സ്ത്രീകൾ ബുർഖയും നിഖാബും ഉപയോഗിച്ച് മുഖവും ശരീരവും മറയ്‌ക്കുന്നത് നിരോധിക്കണമെന്ന നിരവധി നാളുകളായി ആവശ്യം ഉയർന്നിരുന്നു.
ഇറ്റലിയിലെ ഭരണകക്ഷിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി ഇസ്ലാമിക വിഘടനവാദത്തെ ചെറുക്കുന്നതിനുള്ള നിർദ്ദേശത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി ജോർജിയോ മെലോണിയുടെ പാർട്ടിയിലെ മൂന്ന് നിയമനിർമ്മാതാക്കൾ അവതരിപ്പിച്ച ബിൽ, രാജ്യവ്യാപകമായി എല്ലാ പൊതുസ്ഥലങ്ങളിലും, സ്‌കൂളുകളിലും, സർവകലാശാലകളിലും, കടകളിലും, ഓഫീസുകളിലും മുഖം മറയ്‌ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
നിയമ ലംഘനങ്ങൾക്ക് €300 മുതൽ €3,000 വരെ വൻ പിഴ ഈടാക്കാം.ബില്ലിന്റെ ആസൂത്രകരിൽ ഒരാളായി കരുതപ്പെടുന്ന എംപി ആൻഡ്രിയ ഡെൽമാസ്ട്രോ ഫേസ്ബുക്കിൽ ബില്ലിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്ക് വച്ചു . ബില്ലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു, “മതസ്വാതന്ത്ര്യം പവിത്രമാണ്, പക്ഷേ അത് നമ്മുടെ ഭരണഘടനയെയും ഇറ്റാലിയൻ തത്വങ്ങളെയും പൂർണ്ണമായി ബഹുമാനിച്ചുകൊണ്ട് പരസ്യമായി വിനിയോഗിക്കണം.”
‘ഇസ്ലാമിക മതമൗലികവാദത്തിന്റെ വ്യാപനം ഇസ്ലാമിക ഭീകരതയുടെ വേരുകളെ വ്യക്തമായി ശക്തിപ്പെടുത്തുന്നു, കൂടാതെ മതതീവ്രവാദത്തെയും മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്വേഷത്തെയും ചെറുക്കേണ്ടതിന്റെ ആവശ്യകതയും ബിൽ ഊന്നിപ്പറയുന്നു’ എന്ന് ബില്ലിന്റെ ആമുഖത്തിൽ പറയുന്നു.നിയമലംഘനങ്ങൾക്ക് കനത്ത പിഴ, നിർബന്ധിത വിവാഹത്തിന് കർശനമായ ശിക്ഷ എന്നിവയും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
പള്ളികളുടെ ധനസഹായം നിയന്ത്രിക്കാനും ബിൽ നിർദ്ദേശിക്കുന്നു. ഈ പ്രകാരം, മൗലിക സ്വാതന്ത്ര്യങ്ങളുടെയും ദേശീയ സുരക്ഷയുടെയും സംരക്ഷണത്തിന് വിരുദ്ധമായി പ്രത്യയശാസ്ത്രങ്ങൾ സജീവമായി പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളിൽ നിന്നോ സംഘടനകളിൽ നിന്നോ സംഭാവനകൾ സ്വീകരിക്കുന്നതായി കണ്ടെത്തിയാൽ മുസ്ലീം സംഘടനകൾക്ക് കനത്ത പിഴ ചുമത്തും.
















