2018ല്‍ സപ്തംബറിലാണ് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയ്യപ്പ വിശ്വാസികളെ മുഴുവന്‍ പിണറായി സര്‍ക്കാര്‍ ചതിച്ചത്. ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം സപ്
തംബറിലാണ് കോടതി വിധികളിലൂടെ ശബരിമലയില്‍ അതേ പിണറായി സര്‍ക്കാറിന്റെ വമ്പന്‍ സ്വര്‍ണക്കൊള്ള പുറത്തുവന്നുതുടങ്ങിയത്. അന്ന് സുപ്രീം കോടതിവിധിയുടെ പേരില്‍, ഭക്തരെ അടിച്ചമര്‍ത്തി യുവതികളെ മലചവിട്ടിച്ച് ആചാരലംഘനം നടത്തിയവര്‍ ഇന്ന് ഹൈക്കോടതിയുടെ പ്രഹരമേറ്റ് പുളയുകയാണ്. കാലം കാത്തുവച്ച കാവ്യനീതി.
കാലം അങ്ങനെ പല കഥകളും പറഞ്ഞു തരും. 1902ലെ മകര സംക്രമ പൂജയ്‌ക്കിടെ ശബരിമല സന്നിധാനത്തിന് തീപിടിക്കുമ്പോള്‍ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തുകയായിരുന്നു അന്നത്തെ മേല്‍ശാന്തി രാമന്‍ വാസുദേവന്‍ എമ്പ്രാന്തിരി. മേല്‍ക്കൂരയ്‌ക്ക് തീപടര്‍ന്നപ്പോള്‍ തിരുവാഭരണം ഭദ്രമായി പെട്ടിയിലാക്കി അധികാരികള്‍ക്ക് നല്‍കി. ഏറെ ഭാരമുള്ള അയ്യപ്പവിഗ്രഹം സംരക്ഷിക്കാന്‍ പീഠക്കല്ലോടെ ഇളക്കി നെഞ്ചോട് ചേര്‍ത്ത അദ്ദേഹം, പുലരുവോളം ഭസ്മക്കുളത്തിലാണ് അഭയം തേടിയത്. ആ എമ്പ്രാന്തിരിയായിരുന്നു യഥാര്‍ത്ഥ ക്ഷേത്രപരിപാലകന്‍. പൊന്ന് ചെമ്പാക്കി കടത്തുന്നതല്ല, ചെമ്പിനെപ്പോലും പൊന്നാക്കുന്നതാണ് ക്ഷേത്ര പരിപാലനം എന്ന് അറിയാവുന്നവര്‍ ഹൈക്കോടതിയില്‍ ഉള്ളത് ഭാഗ്യം. അതുകൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും സിപിഎമ്മും പിണറായി സര്‍ക്കാരും ചേര്‍ന്ന് നടത്തിയ സ്വര്‍ണക്കൊള്ള ഹൈക്കോടതി കയ്യോടെ പിടികൂടിയത്.
മുന്‍പ് ഉത്തഭാരതത്തിലെ സമ്പന്നമായ ക്ഷേത്രങ്ങളായിരുന്നു മുഗളന്മാരുടെ ലക്ഷ്യം. അവര്‍ ക്ഷേത്രങ്ങള്‍ ആക്രമിച്ചും കൊള്ളയടിച്ചും സമ്പത്ത് കുന്നുകൂട്ടി മുഗള സമ്രാജ്യം വലുതാക്കി. സമാന രീതിയില്‍ കേരളത്തില്‍ വ്യാപകമായി ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടത് ടിപ്പുവിന്റെ കാലത്തും മലബാര്‍ കലാപത്തിലുമായിരുന്നു. ദേവസ്വം സ്വത്തുക്കള്‍ പരമാവധി കൊള്ളയടിച്ചു. സ്വാതന്ത്ര്യലബ്ധിയോടെ ദേവസ്വം കൊള്ള കേരളം ഭരിച്ച മതേതര സര്‍ക്കാരുകള്‍ ഏറ്റെടുത്തു. മുന്നില്‍ വിശ്വാസം പറഞ്ഞ് പിന്നില്‍ അമ്പലക്കൊള്ള നടത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായിരിക്കണമെന്നില്ല ഇന്നു ശബരിമലയില്‍ കാണുന്നത്.
കേവലം ഒരു ഉണ്ണികൃഷ്ണന്‍ പോറ്റിയോ അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവോ മാത്രം വിചാരിച്ചാല്‍, കിലോക്കണക്കിനു പൊന്ന് ചെമ്പാക്കാനാകില്ലെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അതു മനസിലാക്കിക്കൊണ്ടാണ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ആ തീരുമാനത്തിലേക്ക് കോടതി എത്തിയത് എങ്ങനെ എന്ന് പരിശോധിക്കുമ്പോഴാണ് സ്വര്‍ണം കടത്താന്‍ നടത്തിയ ഗൂഢാലോചനയുടെ ആഴം മനസ്സിലാകുന്നത്. 1998ല്‍ യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ ശ്രീകോവിലും ദ്വാരപാലക ശില്‍പങ്ങളും സ്വര്‍ണം ക്ലാഡ് (സ്വര്‍ണം മൈക്രോണ്‍ കനമുള്ള പേപ്പറുകളാക്കി ചെമ്പില്‍ മെര്‍ക്കുറി ഉപയോഗിച്ച് പതിപ്പിക്കുന്നത്) ചെയ്തത് സംബന്ധിച്ച്, യുബി ഗ്രൂപ്പ് നല്‍കിയ വിവരങ്ങള്‍ക്ക് അപ്പുറം ഒരു രേഖയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇല്ല എന്ന് പൂര്‍ണമായും മനസിലാക്കിയാണ് തട്ടിപ്പിന് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തം.
അതിന്റെ ആദ്യ പടിയായിരുന്നു ശ്രീകോവിലിന്റെ കട്ടിളപ്പടികളിലെ സ്വര്‍ണം ക്ലാഡ് ചെയ്ത പ്ലേറ്റുകള്‍ ചെമ്പ് തകിടെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണന് കൈമാറിയത്. കട്ടിളപ്പാളികള്‍ മാത്രമല്ല കട്ടിളയുടെ മുകളിലായുള്ള ശിവരൂപം, അതിന്റെ പ്രഭ, വ്യാളീരൂപം എന്നിവയാണ് 2019 മെയ് 18ന് കൈമാറിയത്. അതിനായി 2019 മാര്‍ച്ച് 20ന് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി. അതിലും സ്വര്‍ണ പാളികള്‍ ചെമ്പ് പാളികളാക്കി. അതിനും മുന്നേ തന്നെ അയ്യപ്പന് ചാര്‍ത്തിയിരുന്ന യോഗ ദണ്ഡും(മുദ്രവടി), രുദ്രാക്ഷമാലയും മകന് ജോലി കിട്ടിയതിനു
ള്ള ഉപകാര സ്മരണയായി സ്വര്‍ണം കെട്ടാന്‍ കൊണ്ടുപോയി അന്നത്തെ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍. പന്തളം രാജാവ് സമര്‍പ്പിച്ച പവിത്രമായ മുദ്രവടിക്ക് പകരം തിരികെ എത്തിച്ചത് സ്വര്‍ണം കെട്ടിയ മറ്റൊരു മുദ്രവടി. പഴയ മുദ്രവടി തിരികെ എത്തിക്കുകയോ അതിലെ വെള്ളി ദേവസ്വം ബോര്‍ഡിനെ ഏല്‍പിക്കുകയോ ചെയ്തിട്ടില്ല. അതിനുശേഷമായിരുന്നു കട്ടിളപ്പാളികളും ശിവരൂപവും കടത്തിയത്. അതിന് പുതിയ വാതില്‍ നിര്‍മ്മിക്കുന്നതിനെ മറയാക്കി എന്നുമാത്രം. അതിനുശേഷം ദ്വാരപാലകരിലേക്ക് നീങ്ങി. 1.5 കിലോഗ്രാം തൂക്കമുണ്ടായിരുന്ന ദ്വാരപാലക പാളികളെ അപ്പാടെ കൊള്ളയടിച്ച് പു
തിയ രണ്ട് സെറ്റ് ചെമ്പ് പാളികള്‍ ഉണ്ടാക്കി. അതില്‍ ഏതാനും ഗ്രാം സ്വര്‍ണം പൂശി തിരികെ എത്തിച്ചു. വിജയ് മല്യ ക്ലാഡ് ചെയ്ത സ്വര്‍ണപ്പാളികള്‍ കോടികള്‍ക്ക് മറിച്ചുവിറ്റു എന്ന് നിസംശയം പറഞ്ഞത് ഹൈക്കോടതിയാണ്.
സ്വര്‍ണം ക്ലാഡ് ചെയ്ത ചെമ്പുപാളികളെ വെറും ചെമ്പുപാളികളാക്കാനുള്ള ഗൂഢാലോചന ആരംഭിച്ചത് ദേവസ്വംബോര്‍ഡ് ഭരണ സമിതിയില്‍ നിന്നുതന്നെയാണ്. 2016ല്‍ ദേവസ്വം അംഗമായി എത്തിയ കെ.രാഘവനാണ് ദേവസ്വംബോര്‍ഡ് യോഗത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന സ്‌പോണ്‍സറെയും സ്വര്‍ണം പൂശാനുള്ള ആശയവും മുന്നോട്ടുവച്ചത്. ഇക്കാര്യം അന്നത്തെ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ തന്നെ ജന്മഭൂമിയോട് വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ശബ്ദരേഖയും ഉണ്ട്. ബോര്‍ഡ് യോഗത്തില്‍ ദേവസ്വം പ്രസിഡന്റ് പറഞ്ഞതും എഴുതി തന്നതുമാണ് ഉത്തരവായി ഇറക്കിയതെന്ന് ശബരിമല ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഉണ്ണികൃഷ്ണന്‍ എത്തിയത് രാഘവന്റെ നോമിനിയായിട്ടാണെന്ന് വ്യക്തമാണ്. അതുവഴി സ്വര്‍ണപ്പാളികള്‍ കടത്തല്‍ പദ്ധതി ദേവസ്വം ഭരണസമിതി അംഗങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കുകയുമായിരുന്നു എന്നും വ്യക്തം. ഈ സമയം ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് ഭക്തജനങ്ങളാകെ പ്രക്ഷോഭത്തിലായിരുന്നു. ഈ തക്കത്തിലാണ് ശബരിമലയിലെ സ്വര്‍ണക്കടത്തിനുള്ള പദ്ധതി ഒരുക്കിയത്.
2007-2008 കാലഘട്ടത്തില്‍ കീഴ്ശാന്തിയുടെ പരികര്‍മ്മിയായി ശബരിമലില്‍ എത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറാപ്പോള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വരെ അടുപ്പക്കാരനായി. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി. രാഘവന്‍ വഴിയുള്ള ബന്ധം പ്രസിഡന്റ് പത്മകുമാറിനേക്കാള്‍ സ്വാധീനമുള്ളവനാക്കി. ഒരുമിച്ചുള്ള യാത്രകളും പരിപാടികളുമെല്ലാം സാക്ഷ്യപ്പെടുത്തി നിരവധി ചിത്രങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. 2016 മുതലിങ്ങോട്ട് എല്ലാ ദേവസ്വം അംഗങ്ങളുമായും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇടപാടുകളുണ്ടെന്ന കാര്യവും പകല്‍പോലെ വ്യക്തമാണ്. ഇപ്പോഴത്തെ ദേവസ്വം മന്ത്രി വാസവനും ആ സൗഹൃദവലയത്തിലുണ്ട്. സ്വര്‍ണപ്പാളികള്‍ കടത്താന്‍ നടത്തിയ ഗൂഢാലോചനയുടെ ഏകദേശ രൂപം കോടതി വിധികളില്‍ വ്യക്തമാണ്. ശബരിമല ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി.സുധീഷും അന്നത്തെ എക്‌സിക്യുവ് ഓഫീസര്‍ മുരാരി ബാബുവും പറഞ്ഞ വാക്കുകളില്‍ ഗൂഢാലോചന നടന്നതും നടപ്പാക്കിയതും തലപ്പത്താണെന്ന് വ്യക്തം.
സ്വര്‍ണം പൂശുന്നതിന്റെ പ്രാഥമിക റിപ്പോര്‍ട്ട് എഴുതുക മാത്രമാണ് താന്‍ ചെയ്തതെന്നും തനിക്കുമേല്‍ ഉദ്യോഗസ്ഥരും അധികാരികളും ഉണ്ടെന്നും മുരാരി ബാബു പറഞ്ഞതില്‍ത്തന്നെ എല്ലാം വ്യക്തമാണ്. തനിക്ക് മുകളിലുള്ള ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡ് അധികാരികളും അടങ്ങിയ വലിയൊരു കൊള്ള സംഘം പദ്ധതി തയാറാക്കി നടപ്പിലാക്കി. അതിനായി ആദ്യം ദേവസ്വംബോര്‍ഡ് രേഖകളില്‍ ഇല്ലാത്ത സ്വര്‍ണപ്പാളിക്കണക്ക് ആയുധമാക്കി. അതിനുശേഷം സ്വര്‍ണത്തെ ചെമ്പാക്കി ഉത്തരവറിക്കി. ആദ്യം കട്ടിളപ്പാളികളും പിന്നീട് ദ്വാരപാലക പാളികളും കടത്തി. 2019ല്‍ തിരികെ കൊണ്ടുവന്നപ്പോള്‍ 1.5 കിലോഗ്രാം സ്വര്‍ണം കുറഞ്ഞെന്ന് മാത്രമല്ല, കൊണ്ടുവന്നത് രണ്ട് ജോഡി പാളികളാണ്. അവിടെയാണ് ദ്വാരപാലക പാളികള്‍ പൂര്‍ണമായും കടത്തപ്പെട്ടു എന്ന് കോടതി നിരീക്ഷിച്ചത്.
നാളെ : സ്‌ട്രോങ്ങ് റൂം, പോറ്റിയുടെ സാമ്രാജ്യം
















