പണ്ട് ഏതോ ഒരു രാജ്യത്ത് നടന്ന കഥയാണ്. വെറുതെ ചാടിക്കയറി ഇതിനെ ആനുകാലികമാക്കാന്‍ ശ്രമിക്കരുത്. തീര്‍ത്തും ഭാവനാജന്യം. സമ്പൂര്‍ണ്ണ സാക്ഷരതയും അതിനു മുകളില്‍ സാക്ഷരതാമിഷനും ലൈബ്രറി കൗണ്‍സിലും രാഷ്‌ട്രീയ പ്രബുദ്ധതയുമെല്ലാകൊണ്ടും വിരാജിക്കുന്ന ഒരു ദേശം. നാടുനീളെ അമ്പലങ്ങളും പള്ളികളും തോളില്‍ കയ്യിട്ട് പുറമെ മതസൗഹാര്‍ദ്ദമായി കഴിഞ്ഞുപോരുന്ന ഇടം. സമ്പല്‍സമൃദ്ധമായ അമ്പലങ്ങള്‍ക്കും ചില പള്ളികള്‍ക്കും സ്വര്‍ണ്ണം പൊതിഞ്ഞ കൊടിമരങ്ങള്‍ അഭിമാനധ്വജങ്ങളായി ഉയര്‍ന്നുകാണാം. നിറഞ്ഞുകവിയുന്ന ഭണ്ഡാരങ്ങള്‍; സ്വര്‍ണ്ണം പൂശിയ താഴികക്കുടങ്ങള്‍…
പൊന്നമ്പലവാസനും പൊന്നിന്‍കുരിശു മുത്തപ്പനും സത്യമായ പൊന്നു പതിനെട്ടാംപടിയും ഏഴരപ്പൊന്നാനയും വാണരുളുന്ന നാട്ടിലാണ് കഥ നടക്കുന്നത്. അമ്പലം വിഴുങ്ങാന്‍ ആക്രാന്തം കാണിച്ച ഒരു രാജാവിന്റെ തൊണ്ടയില്‍ ഒരു സ്വര്‍ണ്ണക്കൊടിമരം കുടുങ്ങി. പലവിധ ചികിത്സകള്‍ നോക്കി. ആധുനിക വൈദ്യശാസ്ത്രജ്ഞര്‍ മുതല്‍ ശാസ്ത്രസാഹിത്യ പരിഷത്തുവരെ വന്ന് പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി. സ്വര്‍ണ്ണക്കൊടിമരം ഇളകിയില്ല.
സഹികെട്ട് രാജാവ് അഷ്ടവൈദ്യന്മാരേയും ആര്യവൈദ്യന്മാരേയും ആളയച്ചുവരുത്തി. തൈക്കാട്ടും വൈദ്യമഠവും കോട്ടയ്‌ക്കലും കോയമ്പത്തൂരുമെല്ലാംശ്രമിച്ചു. പൊന്നിന്‍ കൊടിമരം ഇളകിയില്ല.
എന്നാലിനി ഏതു നാട്ടുവൈദ്യനോ, മര്‍മ്മാണിയോ, സിദ്ധവൈദ്യനോ ആകട്ടെ, ആര്‍ക്കായാലും വിജയിക്കുന്നവര്‍ക്ക് പൊന്നിന്‍ കിരീടം അണിയിച്ചാദരിക്കുമെന്ന രാജവിളംബരം പുറപ്പെടുവിച്ചു. വൈദ്യന്മാര്‍ തോറ്റു തുന്നംപാടിയെങ്കില്‍ അടുത്ത ഉൗഴം പഠിച്ച കള്ളന്മാര്‍ക്കാവട്ടെ. അമ്പലം വിഴുങ്ങികളേയും സകലമാന കോര്‍പ്പറേഷന്‍-ബോര്‍ഡ് ചെയര്‍മാന്മാരേയും വിവരം അറിയിക്കുക.
വിഗ്രഹം, തിരുവാഭരണം, ഭണ്ഡാരം ഇതൊക്കെ വിഴുങ്ങി പരിചയമുണ്ടെങ്കിലും കൊടിമരം പതിവില്ല. ഒന്നാമത് അതു മുഴുവന്‍ സ്വര്‍ണ്ണമല്ല, അകം മരം. പുറം സ്വര്‍ണ്ണം പൂശിയ ചെമ്പുപറ. മിന്നുന്നതെല്ലാം പൊന്നല്ല; പയ്യെത്തിന്നാല്‍ പനയും തിന്നാം എന്നീ പഴമൊഴിയൊന്നും ചെറുപ്പത്തിലേ ശീലിക്കാത്തതിന്റെ ദോഷം. അമ്പലം വിഴുങ്ങികള്‍ അന്യോന്യം
രാജാവിന്റെ മണ്ടത്തരത്തെക്കുറിച്ച് പിറുപിറുത്തു.
മനുഷ്യര്‍ തോറ്റു പിന്‍വാങ്ങിയ സ്ഥിതിക്ക് പക്ഷിമൃഗാദികളെ ഒന്ന് പരീക്ഷിച്ചാലോ?
മന്ത്രിയുടെ ബുദ്ധി ഉണര്‍ന്നു.
”പഞ്ചതന്ത്രത്തില്‍ യോഗ്യന്മാരുണ്ടോ എന്നു നോക്കൂ…”
രാജകല്‍പ്പനയായി.
വിദഗ്ധന്മാര്‍ നാടുനീളെ പാഞ്ഞു. പഞ്ചതന്ത്രം അരിച്ചുപെറുക്കി. ”യൂറേക്കാ… കുറുക്കന്റെ തൊണ്ടയില്‍നിന്ന് മീന്‍മുള്ളെടുത്ത ഡോ. കൊറ്റിയുടെപിന്‍മുറക്കാര്‍ ജീവനോടെയുണ്ടാവും. നമുക്കവരെ പരീക്ഷിച്ചാലോ…”മന്ത്രിസഭ ഏകകണ്ഠമായി പറവൂരിലേക്ക് കുതിച്ചു.
പഞ്ചതന്ത്രത്തിലെ കൊറ്റിയുടെ ഒരു പിന്‍മുറക്കാരനെ സിപ്പി പള്ളിപ്പുറത്തിന്റെ പുസ്തകത്തില്‍നിന്നും കണ്ടുകിട്ടി.
”അടിയന്‍ വൈകിയോ?”
കൊറ്റി ഓടിക്കിതച്ച് കൊട്ടാരവാതില്‍ക്കലെത്തി.
”അതൊന്നും സാരല്യ. അകത്തേക്ക് വരാം. അഷ്ടാംഹൃദയവും ചികിത്‌സാമഞ്ജരിയും തോറ്റു തുന്നംപാടിയിടത്ത് പഞ്ചതന്ത്രമേ പരീക്ഷിക്കാനുള്ളൂ.” ആരോഗ്യമന്ത്രി കിതച്ചു.
കൊറ്റി രാജാവിനു മുന്നില്‍ മുഖം കാണിച്ചു.
”അടിയന് ഒരവസരം തരാന്‍ കനിവുണ്ടാകണം…”
”വിവരദോഷികള്‍ക്കു മുന്നില്‍ വാപൊളിച്ച് നോം മടുത്തു. കാര്യം സാധിക്കാന്‍ കൊറ്റിക്കാലും പിടിക്കണമെന്നാണല്ലോ? ആവട്ടെ.”
കൊറ്റി സധൈര്യം രാജാവിന്റെ തൊണ്ടയിലേക്ക് പ്രവേശിച്ചു. തനിതങ്കം പൊതിഞ്ഞ കൊടിമരത്തിന്റെ തിളക്കത്തില്‍ കണ്ണു മഞ്ഞൡക്കുന്നപോലെ. എന്നാലും തല രാജാവിന്റെ വായിലാണല്ലോ എന്ന ചിന്തയില്‍ സംയമനം പാലിച്ച് കൊടിമരത്തില്‍ കൊത്തി ആഞ്ഞുവലിച്ചു. ചുറ്റും കൂടിനിന്ന മന്ത്രിമാരേയും അനുചരപരിഷകളേയും വൈതാളിക വൃന്ദത്തേയും അമ്പരപ്പിച്ചുകൊണ്ട് കൊറ്റി സ്വര്‍ണ്ണക്കൊടിമരം കൊത്തിയെടുത്ത് പുറത്തിട്ടു. കൃത്യനിര്‍വ്വഹണത്തിനു ശേഷം കൊറ്റി മെല്ലെ മൊഴിഞ്ഞു. ”സമ്മാനം…?”
”സമ്മാനമോ? എന്തു സമ്മാനം? രാജാവിന്റെ വായില്‍നിന്നും ചരിത്രത്തിലാദ്യമായി സുരക്ഷിതമായി പുറത്തെടുക്കാന്‍ കഴിഞ്ഞ നിന്റെ തലതന്നെ നിനക്ക് സമ്മാനം! അതിലും വലിയ പാരിതോഷികമെന്ത്? തലയുണ്ടെങ്കിലല്ലേ സ്വര്‍ണ്ണക്കിരീടം? കൊറ്റിക്ക് ജീവനോടെ മടങ്ങാം. കൊറ്റിയെ ജീവനോടെ നാടുകടത്തുക.” രാജാവ് കല്‍പ്പിച്ചു.
(ഈ കഥ നിങ്ങള്‍ കരുതുംപോലെ എന്റെ സ്വന്തമല്ല. ഒ.വി.വിജയന്റെ ‘അക്ബര്‍ പാദുഷ’ എന്ന മിനിക്കഥയില്‍ നിന്ന് അടിച്ചുമാറ്റിയത്. വിജയന്‍ എവിടെ നിന്നെങ്കിലും ചൂണ്ടിയതാണോ എന്നത് ഇവിടെ പ്രസക്തമല്ല.)
ഈ സംഭവം നാടെങ്ങും ചാനലുകള്‍ ലൈവായി പൂത്തിരി കത്തിച്ചു. തീയും പുകയും അടങ്ങിയതോടെ മന്ത്രിസഭകൂടി രാജാവ് ഒരു തീരുമാനമെടുത്തു.
മേലില്‍ അമ്പലം വിഴുങ്ങികള്‍ക്ക് ഇത്തരം ആപത്തുകള്‍ വന്നുകൂടാ. അവരുടെ പരിശീലനത്തിനും ക്ഷേമത്തിനുമായി ഒരു കോര്‍പ്പറേഷന്‍ രൂപീകരിച്ചുകളയാം. പഠിച്ച കള്ളന്മാരേയും നമ്മുടെ വൈതാളിക പ്രമുഖരേയും ഇതില്‍ നിയമിക്കും. മേലാല്‍ രാജാവ് നേരിട്ട് അമ്പലം വിഴുങ്ങുന്ന ഏര്‍പ്പാട് ഉണ്ടായിരിക്കുന്നതല്ല.
ഈ സമയം നാരദനില്‍നിന്നും വാര്‍ത്തകള്‍ അറിഞ്ഞ മഹാവിഷ്ണു ദേശത്തെ പ്രമുഖ ക്ഷേത്ര പാലകരുടേയും ദ്വാരപാലകരുടേയും ഭൂതഗണങ്ങളുടേയും അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. അതീവ രഹസ്യമായി നടന്ന ആ യോഗത്തില്‍ നമുക്ക് നാമേ രക്ഷകരായുള്ളൂവെന്നും ക്ഷേത്രസംരക്ഷകരായ ഭൂതഗണങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു. കാഴ്ചശീവേലി തുടങ്ങിയ പ്രതിദിന പരിശോധനകള്‍ കര്‍ശനമാക്കാനും ശ്രീഭൂതബലിയില്‍ വീഴ്ചവരാതെ ശ്രദ്ധിക്കുവാനും നിഷ്‌കര്‍ഷിച്ചു. രാത്രിയും പകലും നല്ല ജാഗ്രത വേണം. ക്ഷേത്രഭരണക്കാരേയും, സെക്യൂരിറ്റിക്കാരെയുമൊക്കെ നിരീക്ഷിക്കണം.
ഭണ്ഡാരത്തില്‍ എപ്പോഴും ഒരു കണ്ണുണ്ടാവണം. സ്വര്‍ണ്ണക്കൊടിമരവും താഴികക്കുടങ്ങളും പ്രഭാമണ്ഡലങ്ങളും ഏഴരപ്പൊന്നാനയുമൊക്കെ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ പേരില്‍ കോണ്‍ക്ലേവു നടത്തി ലോകമെമ്പാടും ബക്കറ്റുപിരിവിനിറങ്ങുന്നവരെ കരുതിയിരിക്കണം. ഇന്ന് ദ്വാരപാലകര്‍ക്കു വന്നുചേര്‍ന്ന ദുരന്തങ്ങള്‍ നാളെ ശ്രീകോവിലിനകത്തും സംഭവിക്കാം.
നമുക്ക് നാമേ രക്ഷ എന്ന് എപ്പോഴും ഓര്‍മ്മ വേണം.
















