കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണം ഒരു വീക്ക്‌നെസ് ആണെന്ന് ബിജെപി മുൻ സംസ്ഥാന അധ‍്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമല സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് സ്വര്‍ണം തട്ടിയെടുത്തത്. പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും അറിയാതെ തട്ടിപ്പ് നടക്കില്ലെന്നും വീരപ്പൻ ഇതിലും മാന‍്യനാണെന്നും സുരേന്ദ്രൻ പരിഹസിച്ചു. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന്റെ ആളാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സ്വാമി അയ്യപ്പന്റെ സ്വത്ത് കൊള്ളയടിച്ച പിണറായി വിജയനും കൂട്ടർക്കുമെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. ശബരിമലയിലേത് ആസൂത്രിത സ്വര്‍ണക്കവര്‍ച്ചയെന്നും സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നും ഒളിച്ചുവെക്കാനില്ലെങ്കില്‍ എന്തുകൊണ്ടാണ് ദേവസ്വം വിജിലന്‍സ് കേസ് അന്വേഷിക്കുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണം ഒരു വീക്ക്‌നെസ് ആണ്. സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ വിലവരുമെന്ന് ഉപദേശകന്‍ പറഞ്ഞുകൊടുത്തുകാണും. സ്വര്‍ണക്കടത്തുകാരില്‍ നിന്നും ഇവര്‍ സ്വര്‍ണം തട്ടിപ്പറിക്കുന്നു. ഔറംഗസേബിനേക്കാള്‍ വലിയ കൊള്ളക്കാരനാണ് പിണറായി വിജയന്‍. ശബരിമല സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് സ്വര്‍ണം തട്ടിയെടുത്തത്. ശബരിമല സംഘര്‍ഷ സാഹചര്യത്തിലാണ് തട്ടിപ്പ് നടന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
വി എസ് അച്യുതാനന്ദന്റെ കാലഘട്ടത്തില്‍ പദ്മനാഭസ്വാമിയുടെ സ്വര്‍ണ്ണം എടുക്കാന്‍ നീക്കം നടത്തി. ബിജെപി പരസ്യ നിലപാട് സ്വീകരിച്ചു. ഹൈന്ദവര്‍ ചെറുത്തത് കൊണ്ടാണ് അത് നടക്കാതെ പോയത്. രാഷ്‌ട്രീയ നേതൃത്വം അറിഞ്ഞുള്ള കൊള്ളയാണ് ശബരിമലയില്‍ നടക്കുന്നത്. അവതാരങ്ങള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ പിണറായി അവതാരങ്ങളെ തട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയാക്കിയെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.
















