ന്യൂദൽഹി : അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യാ സന്ദർശനത്തിനായി ന്യൂദൽഹിയിലെത്തി. അഷ്‌റഫ് ഘാനി സർക്കാരിന്റെ പതനത്തിന് നാല് വർഷത്തിന് ശേഷം ഇന്ത്യയും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും തമ്മിലുള്ള ഉന്നതതല ബന്ധത്തിന്റെ ഏറ്റവും വലിയ അടയാളമായാണ് ഈ സന്ദർശനം കണക്കാക്കപ്പെടുന്നത്.
എട്ടു ദിവസത്തെ സന്ദർശനകാലയളവിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഉഭയകക്ഷി സഹകരണം, വ്യാപാരം, ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ, ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസിയുടെ പ്രവർത്തനം സാധാരണനിലയിലാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയാൻ കഴിയുന്നത്. ഇതിനു പുറമെ മുത്തഖി ദാറുൽ ഉലൂം ദിയോബന്ദ് മദ്രസയും താജ്മഹലും സന്ദർശിക്കും. ചില അഫ്ഗാൻ വിദ്യാർത്ഥികൾ ദിയോബന്ദ് മദ്രസയിൽ പഠിക്കുന്നുണ്ട്.
കഴിഞ്ഞ മാസം മുത്തഖി ന്യൂദൽഹി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിൽ ഏർപ്പെടുത്തിയ യാത്രാ വിലക്ക് കാരണം അദ്ദേഹത്തിന്റെ സന്ദർശനം റദ്ദാക്കി. പിന്നീട് സെപ്റ്റംബർ 30 ന് യുഎൻ സുരക്ഷാ കൗൺസിൽ കമ്മിറ്റി മുത്തഖിക്ക് താൽക്കാലിക ഇളവ് നൽകുകയും ഒക്ടോബർ 9 മുതൽ 16 വരെ ന്യൂദൽഹി സന്ദർശിക്കാൻ അദ്ദേഹത്തിന് അനുമതി നൽകുകയും ചെയ്തു.
മുമ്പ് മെയ് 15 ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ മുത്തഖിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അതേ സമയം ഇന്ത്യ ഇതുവരെ താലിബാൻ സർക്കാരിനെ അംഗീകരിച്ചിട്ടില്ല. താലിബാൻ ഭരണകൂടവുമായി ഇന്ത്യ ഇതുവരെ പരിമിതമായ ബന്ധം മാത്രമേ പുലർത്തിയിട്ടുള്ളൂ എന്നതിനാൽ മുത്തഖിയുടെ ഇപ്പോഴത്തെ സന്ദർശനം ഏറെ പ്രധാനമാണ്.
ഇപ്പോൾ ഇന്ത്യ അഫ്ഗാനിസ്ഥാനിലെ മാനുഷിക സഹായത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭീകരത, സ്ത്രീകളുടെ അവകാശങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവയെക്കുറിച്ചും ഇന്ത്യ ഇതിനോടകം ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്.
















