തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തെ ചുറ്റിപ്പറ്റി വിവാദം സൃഷ്ടിക്കുന്നതില്‍ ദേശാഭിമാനിയേക്കാള്‍, മാധ്യമത്തേക്കാള്‍ പല പടി മുന്നില്‍ നില്‍ക്കുകയാണ് മലയാള മനോരമ എന്ന് വിമര്‍ശനം ഉയരുന്നു. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ കലുങ്ക് സംവാദത്തെ മലയാള മനോരമ വ്യാഖ്യാനിച്ചത് രാജാവിന്റെ പ്രജകളോടുള്ള കല്പന എന്നായിരുന്നു. സുരേഷ് ഗോപി ജനത്തെ പ്രജ എന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ സുരേഷ് ഗോപിയെ രാജാവാക്കി മാറ്റുകയായിരുന്നു മനോരമ. സുരേഷ് ഗോപി രാജകാലഘട്ടത്തില്‍ നിന്ന് സംസാരിക്കുന്നു എന്നാണ് മലയാള മനോരമ എഴുതിയത്.
പാവപ്പെട്ടവര്‍ കഞ്ഞികുടിക്കുന്ന പാത്രത്തെ കഞ്ഞിപ്പാത്രം എന്ന് സുരേഷ് ഗോപി വിശേഷിപ്പിച്ചാല്‍ അത് ഒരു ഫ്യൂഡലിസ്റ്റ് പാവങ്ങളെക്കുറിച്ച് പറയുന്ന കല്‍പനയാകുന്നതെങ്ങിനെ? തന്റെ എംപി ഫണ്ട് മുഴുവനായും പ്രജകളുടെ കഞ്ഞിപ്പാത്രത്തിലേക്കാണ് കൊടുത്തത് എന്ന് പറയുമ്പോള്‍ മലയാള മനോരമയ്‌ക്ക് അത് രാജാവിന്റെ കല്‍പനയായാണ് തോന്നുന്നതത്രെ. രാഷ്‌ട്രീയ നേതാക്കള്‍ കോടികള്‍ അഴിമതിയിലൂടെ മുക്കിയാലും മനോരമയ്‌ക്ക് അത് പ്രശ്നമല്ല. അവരെല്ലാം ജനങ്ങളാല്‍ ഭരിയ്‌ക്കപ്പെടുന്ന ജനങ്ങളുടെ പ്രതിനിധിയാണെന്ന് മനോരമ പറയും. അത്തരം രാഷ്‌ട്രീയ നേതാക്കള്‍ എന്ത് പ്രവൃത്തി ചെയ്താലും മലയാള മനോരമയ്‌ക്ക് അത് ഉന്നത പ്രവൃത്തിയാകുമത്രെ. സുരേഷ് ഗോപി മാത്രം മനോരമയെ സംബന്ധിച്ചിടത്തോളം രാജാവും ഫ്യൂഡലിസ്റ്റും. ഉന്നതകുലരല്ലാത്തവരും പണമില്ലാത്തവരുമൊക്കെ സുരേഷ് ഗോപിയ്‌ക്ക് പ്രജകളും കഞ്ഞിപ്പാത്രവുമൊക്കെയാണെന്നാണ് മനോരമ തട്ടിവിടുന്നത്. മലയാളമനോരമയുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് ഇതോടെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് 2024ലെ വോട്ടെടുപ്പിന് മുന്‍പും അതിന് ശേഷവും നടത്തിയ വിശകലനത്തില്‍ മനോരമന്യൂസിലെ ജോണി ലൂക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവചിച്ചത്.
ഇത്തരം നിലവാരം കുറഞ്ഞ വിമര്‍ശനങ്ങളിലൂടെ സുരേഷ് ഗോപി എന്ന ജനോപകാരകര്‍മ്മങ്ങളില്‍ മുഴുകുന്ന ഒരാളെ നശിപ്പിക്കാനാകും എന്നാണ് മനോരമയുടെ ലക്ഷ്യമെന്ന് തോന്നിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. പക്ഷെ നശിപ്പിക്കാന്‍ നോക്കിയാല്‍ ഇരട്ടി വാശിയോടെ കത്തിക്കയറുന്ന നേതാവായ സുരേഷ് ഗോപിയെ അങ്ങിനെ നശിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും നിരീക്ഷകര്‍ പറയുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് മാധ്യമം പത്രത്തിന്റെ നേതൃത്വത്തില്‍ വ്യാജ സ്ത്രീപീഡനക്കേസില്‍ കുടുക്കി സുരേഷ് ഗോപിയെ നശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും തിരിച്ചടിയാവുകയായിരുന്നു. അന്ന് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ ഒരു പ്രതികാരബുദ്ധിയോടെയാണ് കോണ്‍ഗ്രസിനെതിരെയും സിപിഎമ്മിനെതിരെയും സുരേഷ് ഗോപിക്ക് വോട്ട് ചെയ്തത്. മനോരമയുടെ വേട്ടയാടല്‍ കാണുമ്പോള്‍ കൂടുതല്‍ നന്മകള്‍ ചെയ്യുാനാണ് തോന്നുന്നതെന്ന് സുരേഷ് ഗോപി തന്നെ പറയുന്നു. കാരണം ജനം ഇന്ന് മാധ്യമങ്ങളുടെ നിറം പിടിപ്പിച്ച വ്യാഖ്യാനങ്ങള്‍ എന്തിനാണെന്ന് ജനങ്ങള്‍ക്കറിയാം. കര്‍മ്മങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കുമാണ് ജനം മാര്‍ക്കിടുന്നത്. അവിടെ സുരേഷ് ഗോപി എളുപ്പം പിന്തള്ളപ്പെടില്ല.
എന്തായാലും സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തെ വക്രീകരിക്കുക എന്നത് കേരളത്തിലെ മാധ്യമങ്ങളുടെ അജണ്ടയാണ്. ആ അജണ്ട സെറ്റ് ചെയ്തിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസും ഒന്നിച്ചാണ്. അതിനൊപ്പം ബിജെപി വിരുദ്ധ മാധ്യമമായ മലയാളമനോരമ പത്രവും മനോരമ ന്യൂസ് എന്ന ടിവി ചാനലും ഒപ്പം ചേരുമ്പോള്‍ അത് സുരേഷ് ഗോപിയ്‌ക്കെതിരായ വലിയൊരു ശത്രുപക്ഷമാണ് അദ്ദേഹത്തെ നശിപ്പിക്കാന്‍ അണിനിരക്കുന്നത്.
















