കെ.ടി. ജലീൽ എംഎൽഎ സർവീസ് ബുക്ക് തിരുത്തി പെൻഷൻ തരപ്പെടുത്താൻ ശ്രമിച്ചെന്ന് ഗവർണർക്ക് പരാതി. ഭരണ സ്വാധീനമുപയോഗിച്ച് അനർഹമായി പെൻഷൻ നേടാൻ ശ്രമം നടത്തിയെന്നാണ് പരാതി. ഇത് നിയമസഭാ സാമാജികൻ എന്ന നിലയ്‌ക്ക് സത്യപ്രതിജ്ഞാ ലംഘനമാണെന്നും തവനൂർ എംഎൽഎയും മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ജലീലിനെ അയോഗ്യനാക്കണമെന്നും കാണിച്ച് യൂത്ത് ലീഗ് നേതാവാണ് പരാതി നൽകിയത്.
തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ അധ്യാപകനായിരുന്ന ജലീൽ എംഎൽഎ ആയതോടെ അവധിയെടുത്ത ജലീൽ 2021-ൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായതോടെ മാർച്ച് 12-ന് ജോലിയിൽ രാജി നൽകിയിരുന്നു. ഇത് മാനേജർ സ്വീകരിക്കുകയും തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. 2024 ഓഗസ്റ്റ് 13 -ന് പിഎഫിലെ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും വാങ്ങി അക്കൗണ്ട് ക്ലോസ് ചെയ്തു.
എന്നാൽ, അന്നുനൽകിയ രാജി റിലീവാക്കണമെന്നാവശ്യപ്പെട്ട് 2024 നവംബർ 14-ന് കോളേജ് പ്രിൻസിപ്പലിന് കത്തു നൽകി. സർവീസ് ബുക്കിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് സർവീസ് ബുക്ക് കൈമാറിപ്പിക്കുകയായിരുന്നു. തുടർന്ന് ഇത് തിരുത്താനുള്ള ശ്രമമാണ് നടത്തിയത്. സർവീസ് ബുക്ക് തിരുത്താനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.















