ഷിംല: ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ ഓടുന്ന ബസിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് 18 പേർ മരിച്ചു. പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് എട്ട് മണിയോടെയാണ് ദാരുണ അപകടം സംഭവിച്ചത്.
മരോട്ടനിൽ നിന്ന് ഗുമർവിനിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ ബർത്തിനിലെ ഭല്ലു പാലത്തിന് സമീപം മണ്ണിടിച്ചിലിൽ അവശിഷ്ടങ്ങൾ വീണു എന്നാണ് റിപ്പോർട്ടുകൾ. മുപ്പത് പേർ ബസിലുണ്ടായിരുന്നതായിട്ടാണ് വിവരം. ഇതുവരെ 18 പേരുടെ മൃതദേഹങ്ങൾ ബസിൽ നിന്ന് കണ്ടെടുത്തു.
കൂടാതെ രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. നിലവിൽ പരിക്കേറ്റ എല്ലാവരെയും ബാർത്തിയിലെ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്ക് ചികിത്സയിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് മഴ പെയ്യുന്നതിനാൽ മണ്ണിടിച്ചിൽ പ്രദേശങ്ങളിൽ വ്യാപകമാണ്.
അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി
ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേർ മരിച്ച വാർത്ത ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഞാൻ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്ന് രാഷ്‌ട്രപതി എക്സിൽ കുറിച്ചു.
സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ബിലാസ്പൂരിലെ ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.
“ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ ഉണ്ടായ അപകടത്തിൽ ജീവനും സ്വത്തിനും നഷ്ടമുണ്ടായതിൽ ദുഃഖമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ദുരിതബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം സഹായധനം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും.” – പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
















