പെരുമ്പാവൂർ : ജോലി ചെയ്യുന്ന കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ മാനേജർ അറസ്റ്റിൽ. വളയൻചിറങ്ങര തളങ്ങാട്ടിൽ വീട്ടിൽ അനീഷ് (42)നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.
കമ്പനിയുടമ വിദേശത്ത് നിന്ന് പലതവണയായി അയച്ചതുകയും, കമ്പനി വക സാധനങ്ങൾ വിറ്റ് കിട്ടിയ തുകയും ഉൾപ്പടെ 43 ലക്ഷത്തി ഇരുപത്തയ്യായിരത്തോളം രൂപ ഇയാൾ തട്ടിച്ചെടുക്കുകയായിരുന്നു. കമ്പനിയിലെ ചില മെഷിനറികളും മറ്റും കടത്തി ഏലൂർ ഭാഗത്ത് റബർ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനം ആരംഭിച്ചു. മെഷിനറികൾ വിറ്റ
തുക കമ്പനിയുടെ എം.ഡിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാതെ കമ്പനിയിൽ ഇയാൾക്ക് മാത്രം ഓപ്പറേറ്റ് ചെയ്യാവുന്ന അക്കൗണ്ടിലേക്ക് തുക മാറ്റി. തുടർന്ന് അനീഷ് വിദേശത്തേക്ക് കടന്നു. ഇയാൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇൻസ്പെക്ടർ സുനിൽ തോമസ് എസ്.ഐമാരായ കെ.വി നിസാർ, പി.എസ് കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















