ക്വറ്റ: സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്കടുത്തുള്ള സുൽത്താൻകോട്ട് പ്രദേശത്തിന് സമീപം ക്വറ്റയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനായ ജാഫർ എക്സ്പ്രസിനു നേരെ ആക്രമണം. ട്രാക്കിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു ട്രെയിൻ എത്തിയതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് ട്രെയിനിന്റെ നിരവധി കോച്ചുകൾ പാളം തെറ്റി, നിരവധി പേർക്ക് പരിക്കേറ്റതായി പ്രാഥമിക രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു.
ഐഇഡി സ്ഫോടനമാണ് ഉണ്ടായതെന്നാണ് സൂചന. ആളപായത്തിന്റെയും നാശനഷ്ടങ്ങളുടെയും പൂർണ്ണ വ്യാപ്തി ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് റിപ്പബ്ലിക് ഗാർഡ് ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ സൈനികർ കൊല്ലപ്പെട്ടതായും നിരവധി സൈനികർക്ക് പരുക്കേറ്റതായും ഇവർ ആരോപിക്കുന്നു. എന്നാൽ സ്ഫോടനത്തിൽ അരും കൊല്ലപ്പെട്ടതായി വിവരങ്ങളില്ല.
ആക്രമണത്തിനായി ട്രെയിൻ ലക്ഷ്യമിട്ടതിന് പിന്നിലെ കാര്യങ്ങൾ ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്. ജാഫർ എക്സ്പ്രസ് സമീപ മാസങ്ങളിൽ ആവർത്തിച്ചുള്ള ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. 2025 ഓഗസ്റ്റിൽ, മസ്തുങ് ജില്ലയിൽ ഇതേ ട്രെയിനിന്റെ ആറ് കോച്ചുകൾ പാളം തെറ്റി, യാത്രക്കാർക്ക് നിസ്സാര പരിക്കേൽപ്പിക്കുകയും ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്തു.
നേരത്തെ, 2025 സെപ്റ്റംബറിൽ, മസ്തുങ് മേഖലയിലെ സ്പൈസെൻഡ് പ്രദേശത്ത് ജാഫർ എക്സ്പ്രസ് ലക്ഷ്യമിട്ട് നടന്ന ബോംബ് സ്ഫോടനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 12 പേർക്ക് പരിക്കേറ്റു. പെഷവാറിൽ നിന്ന് ക്വറ്റയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ ആറ് ബോഗികൾ പാളം തെറ്റി, ഒന്ന് മറിഞ്ഞതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. അതേ പ്രദേശത്ത് മറ്റൊരു സ്ഫോടനം നടന്ന് വെറും 10 മണിക്കൂറിന് ശേഷമാണ് സംഭവം.
















